സ്വന്തം ലേഖകൻ
ന്യൂദൽഹി: ബലാത്സംഗക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതിയിൽ നിന്നും 10 ലക്ഷം രൂപ കോഴ വാങ്ങിയ അഭിഭാഷകൻ ദൽഹിയിൽ അറസ്്റ്റിലായി.
സൗത്ത് ദൽഹിയിലെ സേക്കറ്റ് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെയാണ് ഗുർഗോണിലെ എം.ജി.എഫ് മാളിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പരാതിയുടെ തുടർന്നാണ് അറസ്റ്റ്.
ബലാത്സംഗക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയോട് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി തരാമെന്നും അതിനായി പത്ത് ലക്ഷംരൂപ നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസായിരുന്നു അതെന്ന് ഗുർഗോൺ പൊലീസ് മുഖ്യവക്താവായ എ.സി.പി മനീഷ് സേഗാൾ പ്രതികരിച്ചു.
പൊലീസിന്റെ നിർദേശപ്രകാരം തുകയുടെ ആദ്യഗഡു നൽകാമെന്ന് പറഞ്ഞ് പ്രതിയെ കൊണ്ട് അഭിഭാഷകനെ വിളിച്ചുവരുത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.


