ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കപ്യാർ അറസ്റ്റിൽ

കുളമാവ് : ധ്യാനത്തിൽ പങ്കെടുക്കാൻ പള്ളിയിലെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കപ്യാർ അറസ്റ്റിൽ. കുളമാവ് സെന്റ് മേരീസ് പള്ളിയിലെ കപ്യാർ കൊടിവേലിപ്പറമ്പിൽ ജോസഫ് (അജി 32) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. പള്ളിയിൽ പെരുന്നാളിനോട് അനുബന്ധിച്ച് നാലുദിവസങ്ങളിലായി നടന്ന ധ്യാനത്തിനെത്തിയതായിരുന്നു പെൺകുട്ടി.  ധ്യാനം കഴിഞ്ഞപ്പോൾ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്നു തിരച്ചിൽ ആരംഭിച്ചു. ജോസഫും നാട്ടുകാരോടൊപ്പം തിരച്ചിലിൽ പങ്കെടുത്തിരുന്നു. പെൺകുട്ടി ഇന്നലെ പുലർച്ചെ ഒരുമണിയോടെ മഠത്തിലെത്തി. വിവരമറിഞ്ഞു പൊലീസും പെൺകുട്ടിയുടെ ബന്ധുക്കളും എത്തി.വിവരങ്ങൾ തിരക്കിയപ്പോൾ താനും കപ്യാരും മഠത്തിനു സമീപത്തെ പൊളിഞ്ഞ കെട്ടിടത്തിലായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വർഷമായി കപ്യാർ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിനു മൊഴി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കുളമാവ് സിഐ മാത്യു ജോർജിനാണ് അന്വേഷണച്ചുമതല.

Top