കുഞ്ഞിന് വേണ്ടി അച്ഛന്‍ കോടതിയോട് ആവശ്യപ്പെട്ടത് ദയാവധം; പക്ഷെ…

ഒന്‍പത് വര്‍ഷം അബോധാവസ്ഥയില്‍ കിടക്കുന്ന കുഞ്ഞിന്റെ ദയാവധ ഹര്‍ജി പരിഗണിക്കാതെ ചികിത്സിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ കുട്ടിക്ക് ലഭിച്ചത് പുതുജീവന്‍. ദിവസത്തില്‍ 20 ഓളം തവണ അപസ്മാരമുണ്ടാകുന്ന മകന് ചികിത്സകളൊന്നും ഫലിക്കുന്നില്ലെന്നും ആഹാരവും മരുന്നും കൊടുക്കാതെയുള്ള പരോക്ഷ ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അച്ഛന്റെ കണ്ണീര്‍ ഹര്‍ജി. എ്ന്നാല്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന കോടതി ജീവനും നല്‍കും എന്ന് തെളിഞ്ഞിരിക്കുകയാണ്. ദയാവധത്തിനായി അച്ഛന്റെ ഹര്‍ജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു.

ഇവര്‍ നടത്തിയ പരിശോധനയാണ് കുട്ടിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വഴിത്തിരിവായത്. സുസ്ഥിരമായ അബോധാവസ്ഥയല്ല കുട്ടിയുടേതെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. അതിനിടെ, കുഞ്ഞിനു ട്രിഗര്‍ പോയിന്റ് തെറാപ്പി എന്ന ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിരുദ്ധ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി അനുമതിയോടെ പുതിയ ചികിത്സ ആരംഭിക്കുകയും ചെയ്തു. ആഴ്ചകള്‍ക്കുള്ളില്‍ കുട്ടിയില്‍ നല്ല മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതിന്റെ വിഡിയോ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. കുട്ടി പരസഹായമില്ലാതെ എഴുന്നേറ്റിരിക്കുന്നതിന്റെയും വെളിച്ചത്തോടും നിര്‍ദേശങ്ങളോടും പ്രതികരിക്കുന്നതിന്റെയും ദൃശ്യങ്ങളാണിതില്‍. ജസ്റ്റിസ് എന്‍.കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദോസ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. മസ്തിഷ്‌ക രോഗികള്‍ക്കു പ്രയോജനപ്പെടുന്ന ട്രിഗര്‍ പോയിന്റ് തെറാപ്പി ചികിത്സാ രീതി ജനകീയമാക്കാന്‍ നടപടി സ്വീകരിക്കണമെന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി.

തെറാപ്പി കോഴ്‌സ് ഇന്ത്യയില്‍ ലഭ്യമല്ലെങ്കില്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണം. ഇതില്‍ പരിശീലനം നല്‍കാന്‍ വിദേശ വിദഗ്ധരുടെ സഹായം തേടാമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ഇത്തരം ചികിത്സാ രീതികള്‍ പ്രചാരത്തിലാക്കുന്നതു സമാന മസ്തിഷ്‌ക രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബങ്ങള്‍ക്കു പ്രതീക്ഷ നല്‍കും. നിര്‍ദേശം സംബന്ധിച്ചു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും, മെഡിക്കല്‍ കൗണ്‍സിലും മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. കേസ് 29നു വീണ്ടും പരിഗണിക്കും.

Top