ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ കേന്ദ്രകമ്മിറ്റിയോഗത്തിന് വിശദീകരണവുമായി സിപിഎം നേതാക്കള്‍; നേതാക്കളുടെ സുരക്ഷ പ്രശ്‌നമെന്ന് സിപിഎം

തിരുവനന്തപുരം: ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ സിപിഎം കേന്ദ്രകമ്മിറ്റി കൂടുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി സിപിഎം നേതാക്കള്‍ രംഗത്ത്. തലസ്ഥാനം ആദ്യമായി ആതിഥ്യമരുളുന്ന കേന്ദ്ര കമ്മറ്റിയോഗത്തിനായി, ബംഗാളില്‍നിന്നും ത്രിപുരയില്‍നിന്നം തെലുങ്കാനയില്‍നിന്നുമൊക്കെയായി സുരക്ഷാപ്രശ്നങ്ങളുള്ള നിരവധി നേതാക്കള്‍ പങ്കെടുക്കുന്നതിനാണ് യോഗം ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്.

ഇന്നലെ സംസ്ഥാന കമ്മറ്റിയംഗങ്ങളുള്‍പ്പെടെ പങ്കടെുത്ത വാര്‍ത്താ സമ്മേളനത്തില്‍ ‘തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് നല്ല ഭക്ഷണം കഴിച്ചു കൂടേ’ എന്നായിരുന്നു വിമര്‍ശനത്തോട് സംസ്ഥാന കമ്മറ്റിയംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ പ്രതികരണം. രുപാട് സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ള തൊണ്ണൂറോളം പേര്‍ യോഗത്തില്‍ പങ്കടെുക്കുന്നുണ്ടെന്നും അതിനാലാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് യോഗം നടത്തുന്നതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വാടക കുറവുള്ളതും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതുമായ കെ.ടി.ഡി.സിയുടെ മസ്‌ക്കറ്റ് ഹോട്ടല്‍ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തരില്‍നിന്ന് ഉയര്‍ന്നപ്പോള്‍ മസ്‌ക്കറ്റ് ഹോട്ടല്‍ ഇപ്പോള്‍ ഇത്തരം പരിപാടികള്‍ക്കൊന്നും വിട്ടുകൊടുക്കുന്നില്ലെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ ഈ മറുപടിയും സോഷ്യല്‍ മീഡയയില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷാപ്രശ്നങ്ങളില്ലാതെ യോഗം നടത്താന്‍ കഴിയുന്ന എത്രയോ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.മുമ്പ് കോഴിക്കോട്ട് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നപ്പോഴും, പാലക്കാട് പ്ളീനം നടന്നപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളെയല്ല പാര്‍ട്ടി ആശ്രമിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് പാര്‍ട്ടികോണ്‍ഗ്രസ് നടന്നപ്പോള്‍ ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ അടക്കമുള്ളവര്‍ താമസിച്ചത് ഒരു സാധാരണ ഹോട്ടലിലാണ്. അന്നൊന്നും ഇല്ലാത്ത സുരക്ഷാപ്രശ്നം ഇപ്പോള്‍ എവിടെനിന്നാണ് ഉണ്ടായതെന്നുമാണ് അണികളുടെ ചോദ്യം.

ഈ സമിതി ചര്‍ച്ച ചെയ്യന്ന വിഷയമാണ് അതിലും രസകരം. നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ദുരിതത്തെ കുറിച്ചാണ് കേന്ദ്രകമ്മിറ്റിയിലെ പ്രധാന ചര്‍ച്ച. കേന്ദ്രസര്‍ക്കാറിനെ അടക്കം രൂക്ഷമായി വിമര്‍ശിക്കാന്‍വേദിയാകുന്നതും തമ്പാനൂരില്‍ സ്ഥിതി ചെയ്യന്ന നക്ഷത്ര ഹോട്ടലായ ഹൈസിന്താണ്. കേന്ദ്രക്കമ്മറ്റിയിലെ പ്രധാന ചര്‍ച്ചയും ഇന്ത്യയിലെ പണ പ്രതിസന്ധിയും സാധാരണക്കാരന്റെ ദുരിതവും ആണെന്നിരിക്കേ, യോഗത്തിനായി നക്ഷത്ര ഹോട്ടല്‍ തെരഞ്ഞെടുത്തതാണ് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കിയത്.

Top