ഫണ്ട് തിരിമറി കേസ് :അനുനയശ്രമം പാളി! വി കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ സിപിഎമ്മിൽ വ്യാപക പ്രതിഷേധം.പൊതുപ്രവർത്തനം അവസാനിപ്പിച്ചെന്ന് കുഞ്ഞിക്കൃഷ്ണൻ.

കണ്ണൂർ : പയ്യന്നൂരിൽ സിപിഎം പാർട്ടിയിൽ കലാപം .3 ഫണ്ടുകളിലായി ഒരു കോടിയോളം രൂപയുടെ തിരിമറി ആരോപിക്കപ്പെട്ട സംഭവത്തിൽ നടപടിക്കു വിധേയനായ പയ്യന്നൂർ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാനുള്ള പാർട്ടിയുടെ ശ്രമം വിജയിച്ചില്ല. മുതിർന്ന സിപിഎം നേതാവ് പി.ജയരാജൻ കുഞ്ഞികൃഷ്ണനുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നു കുഞ്ഞിക്കൃഷ്ണൻ അറിയിക്കുകയായിരുന്നു. അണികളും പ്രവർത്തകരും ഔദ്യോ​ഗിക പക്ഷത്തിനെതിരേ ശക്തമായി രം​ഗത്തുവന്നിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ ഉയരുന്നത്.

രക്തസാക്ഷി ധനരാജ് കുടുംബസഹായ ഫണ്ട്, സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളുമാണ് ഇന്നലെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ ചൂണ്ടിക്കാട്ടിയത്. ആരോപണ വിധേയരായ 5 പേർക്കെതിരേ നടപടിയെടുത്തപ്പോൾ, ക്രമക്കേട് പരാതി വിഭാഗീയതയിലേക്ക് വളർന്നുവെന്ന വിചിത്രമായ വാദമുന്നയിച്ചാണു ജില്ലാ നേതൃത്വം വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നു പറഞ്ഞ കുഞ്ഞിക്കൃഷ്‌ണൻ, ഫണ്ട് തിരിമറിയില്‍ പരാതിപ്പെട്ട തന്നെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന നിലപാട് ആവർത്തിച്ചു. പാർട്ടി നടപടിക്കു പിന്നാലെ പൊതുപ്രവർത്തനം നിർത്തുന്നതായി കുഞ്ഞിക്കൃഷ്‌ണൻ അറിയിച്ചിരുന്നു. സിപിഎമ്മുമായി ഒരു സഹകരണത്തിനും ഇനിയില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ടി.ഐ.മധുസൂദൻ എംഎൽഎയ്ക്കെതിരെ ശക്‌തമായ നടപടി വേണമെന്നും കുഞ്ഞിക്കൃഷ്‌ണൻ ആവശ്യപ്പെട്ടു.

താൻ ആർക്കെതിരെയും പരാതി ഉന്നയിച്ചിട്ടില്ലെന്നും പാർട്ടി സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി തിരിമറി പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നുവെന്നും കുഞ്ഞിക്കൃഷ്‌ണൻ വ്യക്തമാക്കിയിരുന്നു. പ്രാദേശികമായി ഏറെ ജനപിന്തുണയുള്ള കുഞ്ഞിക്കൃഷ്‌ണന്റെ പൊതുപ്രവർത്തനം നിർത്തുന്നതായുള്ള പ്രഖ്യാപനം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ഇതിനു പിന്നാലെയായിരുന്നു അനുനയ ശ്രമം. കുഞ്ഞിക്കൃഷ്ണനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടിയിൽ പ്രവര്‍ത്തകർക്കിടയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സിപിഎം നടപടി.

കെട്ടിട നിർമാണത്തിന്റെയും ധനരാജ് രക്തസാക്ഷി ഫണ്ടിന്റെയും കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയ കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിൽ വീഴ്ച പറ്റിയതിന്റെ പേരിലാണു ടി.ഐ.മധുസൂദൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് എതിരെ നടപടിയെടുത്തതെന്നായിരുന്നു സിപിഎം വിശദീകരണം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.ഐ.മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. പയ്യന്നൂർ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്നും കമ്മിറ്റിയിലെ അനൈക്യം പരിഹരിക്കാനാണെന്നുമാണു വിശദീകരണം.

കുഞ്ഞിക്കൃഷ്ണനെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്നു സിപിഎം പറയുന്നുണ്ടെങ്കിലും കണക്കുകൾ പരിശോധിക്കേണ്ടി വന്നത് കുഞ്ഞിക്കൃഷ്ണന്റെ ഇടപെടലിനെ തുടർന്നായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓഡിറ്റിലാണു ക്രമക്കേടുകൾ കണ്ടെത്തിയതും ജില്ലാ നേതൃത്വത്തെ അറിയിച്ചതും. സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന കുഞ്ഞിക്കൃഷ്ണനെയാണ് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടാകുമ്പോൾ ഓഡിറ്റ് ചെയ്യാൻ നിയോഗിച്ചിരുന്നത്. അദ്ദേഹത്തിനുള്ള പ്രാവീണ്യം കണക്കിലെടുത്തായിരുന്നു ഇത്.

സിപിഎമ്മിന്റെ വിചിത്രമായ ഈ തീരുമാനത്തിനെതിരേ, മുമ്പ് സിപിഎം പുറത്താക്കിയ സാംസ്കാരിക പ്രവർത്തകൻ എം എൻ വിജയൻ മാഷിന്റെ വചനങ്ങൾ അടക്കം നിരത്തിയാണ് അണികളും പ്രവർത്തകരും നേതാക്കളും സംസ്ഥാന നേതൃത്വത്തെ പ്രതിരോധിക്കാൻ കളത്തിലിറങ്ങിയത്. അതേസമയം ഫണ്ട് വിവാദത്തിൽ പരാതി ഉന്നയിച്ച സിപിഎം ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന വാർത്ത ചർച്ചയാകുന്നതിനിടെ ജില്ലാ നേതൃത്വം വിശദീകരണവുമായി വന്നു. പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തിക നേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നാണ് ന്യായീകരണം.

Top