മകളുടെ പ്രേതം വീട്ടില്‍ വരാറുണ്ട്; മരിച്ചുപോയ ഗായികയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍  

 

 

ലണ്ടന്‍: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ പ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായിക ആമി വൈന്‍ഹൗസിന്റെ പിതാവ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ആമിയുടെ പ്രേതം പതിവായി വീട്ടില്‍ വരാറുണ്ടെന്നാണ് അച്ഛന്‍ മിച്ച് വൈന്‍ഹൗസ് പറയുന്നത്.  ചിലപ്പോള്‍ മനുഷ്യരൂപത്തിലോ ചിലപ്പോള്‍ കാക്കയുടെ രൂപത്തിലോ ആണ് അവള്‍ വരാറുള്ളത്. അവളുടെ ആത്മാവ് എന്റെ കട്ടിലിനരികില്‍ വന്നിരിക്കും. കൂടുതലും അവളുടെ ജന്മദിനമായ സെപ്റ്റംബര്‍ 14നാണ് വീട്ടിലെത്താറുള്ളത്. അവള്‍ എന്നെ നോക്കിയിരിക്കും. ഞാന്‍ അവളോട് ചോദിക്കും നിനക്ക് സുഖമാണോ എന്ന്. അവളെ കാണുമ്പോള്‍ എനിക്ക് കുറച്ച് ഭയം തോന്നാറുണ്ട്. പക്ഷെ അവള്‍ ചുറ്റുമുണ്ടെന്ന തോന്നല്‍ എനിക്ക് ആശ്വാസവും പകരാറുണ്ട്- മിച്ച് പറയുന്നു. ആരാധകരെയും സംഗീതലോകത്തെയും ഞെട്ടിച്ച സംഭവമായിരുന്നു ആമിയുടെ മരണം. മദ്യത്തില്‍നിന്നുള്ള വിഷബാധയേറ്റാണ് 2011 ജൂലൈയില്‍ ആമി മരിക്കുന്നത്.  അതിനുശേഷം അവളുടെ ഓര്‍മ്മകളില്‍ മുഴുകി കഴിയുകയാണ് ആമിയുടെ കുടുംബം. ആമി വൈന്‍ഹൗസ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ജീവകാരുണ്യസംഘടന രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായാണ് ടാക്‌സി ഡ്രൈവറായിരുന്ന മിച്ചും കുടുംബവും ജീവിക്കുന്നത്. 2003ല്‍ പുറത്തിറങ്ങിയ ഫ്രാങ്ക് എന്ന ആല്‍ബത്തിലൂടെയാണ് ആമി സംഗീത ലോകത്തെത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ ബാഡ് ടു ബാഡ് എന്ന ആല്‍ബത്തിലൂടെ ആമി പ്രശസ്തയായി. മയക്കുമരുന്നിനും ലഹരിക്കും അടിമയായിരുന്നു ആമി.

Top