ഷിക്കാഗോ: അമേരിക്കക്കാരന് വൈദ്യുത കസേരയില്‍ വധശിക്ഷ നൽകിയത് 35 വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ വിധിയിൽ . രണ്ട് പേരെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുത കസേരയില്‍ ഇരുത്തി വധ ശിക്ഷ നടപ്പാക്കി. എഡ്മണ്ട് സകോര്‍സ്‌കി എന്ന 63 കാരനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
മയക്കുമരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട പ്രദേശത്ത് രണ്ട് പേരെ എത്തിച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് സകോര്‍സ്‌കിയ്ക്ക് എതിരെയുള്ള കേസ്. 1983ല്‍ ആണ് കേസിനാസ്പദമായ സംഭവം. രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.35 വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സകോര്‍സ്‌കി. യുഎസ് സുപ്രീം കോടതി അപ്പീല്‍ നിരസിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നിലവില്‍ അമേരിക്കയില്‍ ഒന്‍പത് സംസ്ഥാനങ്ങള്‍ മാത്രമാണ് വധശിക്ഷ നടപ്പിലാക്കാന്‍ വൈദ്യുത കസേര ഉപയോഗിക്കുന്നത്.
‘അടിച്ചുപൊളിക്കാം’ എന്നാണ് സകോര്‍സ്‌കി ശിക്ഷാവിധിയ്ക്ക് മുമ്പ് അവസാനമായി പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിഹാസ ചിരിയോടെയാണ് സകോര്‍സ്‌കി കസേരയില്‍ ഇരുന്നതെന്നും അദ്ദേഹത്തെ ഹെല്‍മെറ്റ് ധരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.വൈദ്യുത കസേരയില്‍ ഇരുത്തിയുള്ള വധശിക്ഷയെ പൈശാചികവും ക്രൂരവുമായ ശിക്ഷാരീതിയായിട്ടാണ് ലോകം വിലയിരുത്തുന്നത്.പ്രതിയെ മരംകൊണ്ട് നിര്‍മിച്ച പ്രത്യേക കസേരയില്‍ ഇരുത്തി ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് കൊല്ലുന്നു. തല, ഇടതു കാല്‍ എന്നീ ഭാഗങ്ങളിലൂടെയാണ് വൈദ്യുതി കടത്തിവിടുന്നത്.


