ദീപക്കിന്‍റെ മരണം; പ്രതി ഷിംജിതയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്.പ്രതി ഷിംജിത മുസ്തഫയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കിയെന്ന് ആരോപണം.ജനരോക്ഷം ശക്തം , അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പകർത്തി പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതി നാടുവിടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിറ്റി കമ്മീഷണറുടെ അനുവാദത്തോടെ പൊലീസിന്റെ നീക്കം.

റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് സ്ഥാപിക്കും. സംഭവത്തിന് ശേഷം യുവതിയുടെ വടകരയിലുള്ള വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു എന്നാൽ പിന്നീട് അറസ്റ്റ് ഭയന്നാണ് ഇവർ മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത്‌ വീട്ടിൽ നിന്ന് കടന്നുകളഞ്ഞത്. വടകര സ്വദേശി ഷിംജിത നിലവിൽ ഒളിവിൽ തുടരുകയാണ്. ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. ഷിംജിതയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കയാണ് പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവവുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ യുവതി ഒളിവിൽ പോയി. അതേസമയം യുവതി മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നതായാണ് വിവരം. ഇതിനിടെ ഷിംജിത സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് എത്തിയെന്ന സൂചനയും ലഭിച്ചിരുന്നു. കേസിൽ സുപ്രധാന തെളിവായ ദീപക്കിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.

സംഭവത്തിൽ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാർ പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസിൽ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കിയിരുന്നു.

കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ അഭിഭാഷകനെ കണ്ട് മുൻ‌കൂർ ജാമ്യത്തിനായി യുവതി ശ്രമിക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു അതിന് ശേഷമാണ് ലുക്ക് ഔട്ട് നോട്ടീസ് എത്രയും വേഗം പൊലീസ് പുറത്തിറക്കുന്നതും.അതേസമയം, പൊലീസിനെതിരെ ആരോപണവുമായി ദീപകിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതി ഷിംജിത മുസ്തഫയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കിയെന്നാണ് ആരോപണം. പ്രധാന തെളിവ് ബസിലെ ദൃശ്യങ്ങളാണ്, പ്രതിക്ക് തെളിവുകൾ നശിപ്പിക്കാൻ സമയം ലഭിച്ചെന്നും ബന്ധു വിജയ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിക്ക് തെളിവുകൾ നശിപ്പിക്കാൻ സമയം ലഭിച്ചു

മൊഴിയെടുത്ത ശേഷം യുവതിയെ പൊലീസ് നിരീക്ഷിക്കണമായിരുന്നു എന്നാൽ അതുണ്ടായില്ല അവർ മൊബൈൽ ഫോൺ നശിപ്പിച്ചിട്ടുണ്ടാകാം. ദീപക്കാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ അപ്പോൾ തന്നെ അറസ്റ്റിലാകുമായിരുന്നില്ലേയെന്നും കുടുംബത്തിന് നീതി കെട്ടുമോ എന്ന് ആശങ്കയുണ്ടെന്നും ബന്ധു പറഞ്ഞു.

 

Top