കാണാതായ മൂവായിരത്തോളം കുട്ടികളെ നാലു ദിവസംകൊണ്ട് കണ്ടെത്തി ഡല്‍ഹി പോലീസ്; തിരിച്ചറിഞ്ഞത് എഫ്.ആര്‍.എസ് സോഫ്റ്റ്‌വെയര്‍ വഴി…

കാണാതായ മൂവായിരത്തോളം കുട്ടികളെ നാലു ദിവസംകൊണ്ട് കണ്ടെത്തി ഡല്‍ഹി പോലീസ് കാണാതായ മൂവായിരത്തോളം കുട്ടികളെ നാലു ദിവസംകൊണ്ട് കണ്ടെത്തി ഡല്‍ഹി പോലീസിന്റെ എഫ്.ആര്‍.എസ് സോഫ്റ്റ്‌വെയര്‍. വിവിധ ബാലഭവനുകളിലുള്ള 45,000 കുട്ടികളില്‍നിന്നാണ് 2,930 കുട്ടികളെ തിരിച്ചറിഞ്ഞ് സ്വന്തം വീടുകളില്‍ തിരികെയെത്തിക്കാനുള്ള അവസരമൊരുങ്ങിയത്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്ത്രീശിശു വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം (എഫ്ആര്‍എസ്) എന്ന സോഫ്റ്റ്‌വെയറാണ് ഡെല്‍ഹി പോലീസിന് നാലു ദിവസംകൊണ്ട് ഇത്രയും കുട്ടികളെ തിരിച്ചറിയാന്‍ സഹായകമായത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചത്. കാണാതായ കുട്ടികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും സമാഹരിച്ചിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവിധയിടങ്ങളിലെ ബാലഭവനുകളില്‍ പാര്‍പ്പച്ചിരിക്കുന്ന കുട്ടികളുടെ ഫോട്ടോയും വിവരങ്ങളുമായി താരതമ്യം ചെയ്താണ് കുട്ടികളെ തിരിച്ചറിഞ്ഞത്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രാലയത്തില്‍നിന്ന് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകാത്തതിനാല്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനാകാത്തതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വിവിധ കാലങ്ങളിലായി കാണാതായ ഏഴു ലക്ഷത്തോളം കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളും അവരുടെ ഫോട്ടോയും ഡല്‍ഹി പോലീസിന് മന്ത്രാലയം കൈമാറിയത്. ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനായ ഭുവന്‍ റിബ്ബു എന്നയാളാണ് ഇത്തരമൊരു സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുകയും ഡല്‍ഹി പോലീസിന് ഇത് സൗജന്യമായി നല്‍കുകയും ചെയ്തത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാതൃകയില്‍ കുട്ടികള്‍ക്കായി ഒരു ദേശീയ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് സന്നദ്ധ സംഘടന കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് എഫ്ആര്‍എസ് സോഫ്റ്റ്‌വെയര്‍ തുടര്‍ന്നും ഉപയോഗപ്പെടുത്തുന്നതിന് ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Top