സ്വന്തം ലേഖകൻ
ലണ്ടൻ: ഓരോ വർഷവും അഞ്ചു ലക്ഷത്തിലധികം ആളുകൾ ഭൂതോച്ചാടകരുടെ സഹായം തേടാറുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാറ്റ് ബാഗ്ലിയോയുടെ ‘ദി റൈറ്റ്: ദി മേകിംഗ് ഓഫ് എ മോഡേൺ എക്‌സോർസിസ്റ്റ്’ എന്ന പുസ്തകത്തിലും ഈ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. ഈ സംഖ്യ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മാറ്റ് ബാഗ്ലിയോ വ്യക്തമാക്കുന്നു.
അർജന്റീനയിലെ സലാവിന സ്‌കൂളിലെ 11 പെൺകുട്ടികൾക്ക് നിഗൂഡമായ അസുഖമുണ്ടായതിനെ തുടർന്ന് ഒരു കൂട്ടം ഭൂതോച്ചാടകരെ വിളിച്ചു വരുത്തിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ലോകമാകമാനമായി ദിവസംതോറും നിരവധി ഭൂതോച്ചാടക കർമ്മങ്ങളാണ് നടന്നുവരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും കത്തോലിക്കാ പുരോഹിതരുടേയും മറ്റു ഭൂതോച്ചാടകരുടേയും നേതൃത്വത്തിൽ നിരവധി ഭൂതോച്ചാടക കർമ്മങ്ങൾ നടക്കുന്നു. ധനികർ, ദരിദ്രർ, ആരോഗ്യമുള്ളവർ രോഗികൾ, യുവതീയുവാക്കൾ, പ്രായമായവർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ അനുദിനം ഭൂതോച്ചാടകരുടെ സഹായം തേടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഓജാബോർഡ് പോലെയുള്ളവയുടെ ഉപയോഗവും, യോഗ, റെയ്കി, തായ്ചി പോലെയുള്ള ധ്യാനമാർഗ്ഗങ്ങളും സാത്താന് നമ്മുടെ ഉള്ളിൽ പ്രവേശിക്കുവാൻ വാതിൽ തുറന്നുകൊടുക്കുന്നതിന് സമാനമാണെന്നാണ് പ്രമുഖരായ ഭൂതോച്ചാടകർ അഭിപ്രായപ്പെടുന്നു. സാത്താൻ യഥാർത്ഥത്തിൽ ഉണ്ടെന്നുള്ള സത്യം പലരും മനസ്സിലാക്കുന്നില്ല. ഭൂതോച്ചാടനത്തിന് കത്തോലിക്കാ സഭക്ക് വ്യക്തമായ നടപടിക്രമങ്ങളുണ്ട്. കർത്താവായ യേശുവിൽ വിശ്വസിക്കുന്നവർ സാത്താനെയോ അവന്റെ ശക്തികളെയോ ഭയപ്പെടേണ്ടതില്ല.
ഒരു കത്തോലിക്ക വിശ്വാസിക്ക് ദൈവം നൽകിയിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബ്ബാനയും ജപമാലയും. സാത്താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് വിശുദ്ധ കുർബാനയെയും ജപമാലയും ആണെന്ന് ഒരുകാലത്ത് സാത്താന്റെ പുരോഹിതനും മഹാമാന്ത്രികനുമായിരുന്ന സഖാരി കിംഗ് ഒടുവിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞതിനു ശേഷം വെളിപ്പെടുത്തിയിരുന്നു.


