പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി; മൂന്നാം മുറ അനുവദിക്കില്ല; മോശം സ്വഭാവമുള്ളവര്‍ സേനയില്‍ വേണ്ട

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മൂന്നാം മുറ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് ഡിജിപി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ നടപടി സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നുവെന്നും മോശം പെരുമാറ്റം പൊലീസിന്റെ ശോഭ കെടുത്തുന്നുവെന്നും ഡിജിപി പറഞ്ഞു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നവമാധ്യമങ്ങള്‍ വഴിയുള്ള നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും ഡിജിപി പറഞ്ഞു.എസ്പി മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ഡിജിപി വിമര്‍ശനം ഉന്നയിച്ചത്. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു. നല്ലവര്‍ക്ക് പാരിതോഷികം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ഡിജിപി പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ പിആര്‍ഒ സംവിധാനം ശക്തിപ്പെടുത്തണമെന്നും. പെരുമാറ്റം നന്നാക്കാന്‍ കര്‍മ്മ പദ്ധതി വരുമെന്നും ഡിജിപി വ്യക്തമാക്കി. നൂറ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് പൊലീസ് സ്‌റ്റേഷനാകുമെന്നും മോശം സ്വഭാവമുള്ളവര്‍ സേനയില്‍ വേണ്ടെന്നും ഡിജിപി വ്യക്തമാക്കി. മോശം സ്വഭാവക്കാരെ കണ്ടെത്തി നേരായ മാര്‍ഗത്തിലാക്കാന്‍ പരിശീലനം നല്‍കണം. പിന്നെയും നന്നായില്ലെങ്കില്‍ പിരിച്ചുവിടാന്‍ നടപടി സ്വീകരിക്കണം. ഐജി, എസ്പി എന്നിവര്‍ ഈ കര്‍ശന നിര്‍ദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കുന്ന ചെറിയ പ്രശ്ങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും കര്‍ശന നടപടി സ്വീകരിക്കണമെന്നും ബെഹ്‌റ ആവശ്യപ്പെട്ടു.

Top