ക്രൈം ഡെസ്‌ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായി ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകുമെന്നു സൂചന. ദിലീപും ആക്രമണത്തിനു ഇരയായ നടിയും തമ്മിലുള്ള വ്യക്തി വൈരാഗ്യത്തിലേയ്ക്കു വിരൽ ചൂണ്ടുന്ന സൂചനകൾ മഞ്ജുവിന്റെ മൊഴിയിലുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം പൊലീസ് സംഘം മഞ്ജുവിന്റെ മൊഴിയെടുത്തപ്പോൾ ഇതു സംബന്ധിച്ചു കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.
മഞ്ജുവും ദിലീപും തമ്മിലുള്ള ദാമ്പത്യ ബന്ധം വേർപ്പെടുത്തുന്നതിനു ഈ നടിയുടെ ഇടപെടൽ നിർണ്ണായകമായെന്നാണ് പൊലീസ് നൽകുന്ന സൂചന. അമേരിക്കയിൽ ദിലീപും – കാവ്യയും ആക്രമണത്തിനിരയായ നടിയും അടങ്ങുന്ന സംഘം യാത്ര നടത്തിയപ്പോൾ, ഈ യാത്രയിലുണ്ടായ അനിഷ്ടസംഭവങ്ങൾക്കു പിന്നിൽ ഈ നടിയാണെന്നു ദിലീപ് നേരത്തെ തന്നോട്ടു പറഞ്ഞിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം മഞ്ജു നൽകിയ മൊഴിയിലുണ്ടെന്നു അന്വേഷണ സംഘത്തിലെ പ്രധാനികളിൽ ഒരാൾ ഡിഐഎച്ച് ന്യൂസിനോടു വെളിപ്പെടുത്തി. ദിലീപും – കാവ്യയും തമ്മിലുണ്ടായ ബന്ധത്തെ സംബന്ധിച്ചു പൊടിപ്പും തൊങ്ങലും ചേർത്തു മാധ്യമങ്ങൾക്കു ചോർത്തി നൽകിയതും, തന്റെ ചെവിയിൽ എത്തിച്ചതും ഇതേ നടി തന്നെയാണെന്നു നേരത്തെ തന്നെ ദിലീപ് തന്നോടു വ്യക്തമാക്കിയതായും മഞ്ജു നൽകിയ മൊഴിയിലുണ്ടെന്നാണ് സൂചന.
മലയാള സിനിമയിൽ നിന്നു ഏറെക്കാലം ഈ നടിയെ ദിലീപ് വിലക്കിയെങ്കിലും ശക്തമായി നടി തിരിച്ചു വന്നതോടെ ഇവരോടുള്ള വൈരാഗ്യം ഇരട്ടിയായി വർധിച്ചതായും പൊലീസ് പറയുന്നു. നടിയെ ആക്രമിക്കുന്നതിനു ദിലീപ് നേരത്തെ മുതൽ തന്നെ ഗൂഡാലോചന നടത്തിയിരുന്നെന്നു വ്യക്തമാകുന്നതാണ് മഞ്ജു ഇപ്പോൾ നൽകിയ മൊഴികൾ. അതുകൊണ്ടു തന്നെ ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം വീണ്ടും മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തുന്നതിനും ഈ മൊഴിയിൽ ഗൂഡാലോചന സംബന്ധിച്ചുള്ള ഭാഗം ശക്തമായി രേഖപ്പെടുത്തുന്നതിനുമാണ് പൊലീസ് ഇപ്പോൾ വീണ്ടും ശ്രമം നടത്തിയിരിക്കുന്നത്.
മഞ്ജുവും ദിലീപും തമ്മിൽ ദാമ്പത്യബന്ധമുണ്ടായിരുന്നപ്പോൾ, പൾസർ സുനി പല തവണ വീട്ടിലെത്തിയതായും മഞ്ജു നൽകിയ മൊഴിയിലുണ്ടെന്നാണ് സൂചന. അതുകൊണ്ടു തന്നെ സുനിയെ അറിയില്ലെന്ന ദീലിപീന്റെ മൊഴി ഇതിലൂടെ ഖണ്ഡിക്കാനാവുമെന്നും പൊലീസ് കരുതുന്നു.