ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തം; നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് വിമര്‍ശനം

താരസംഘടനയായ ‘അമ്മ’യില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. അമ്മയിലെ രണ്ട് ഇടത് എംഎല്‍എമാരുടെ നിലപാടിനെ സംബന്ധിച്ചും പ്രതിഷേധം ഉയരുന്നുണ്ട്.

ഞായറാഴ്ച കൊച്ചിയില്‍ നടന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ചരിത്രത്തിലാദ്യമായി മാധ്യമങ്ങളെ വിലക്കിയും പത്രസമ്മേളനം ഒഴിവാക്കിയും നടന്ന സമ്മേളനത്തിലാണു തീരുമാനം. നടി ഊർമിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദിലീപിനെ പുറത്താക്കാൻ തിടുക്കപ്പെട്ട് എടുത്ത തീരുമാനം സംഘടനാ ചട്ടപ്രകാരമല്ലായിരുന്നെന്നും സാങ്കേതികമായി നിലനിൽക്കില്ലെന്നും പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ദിലീപ് കേസിനുപോയിരുന്നെങ്കില്‍ സംഘടന കുടുങ്ങിയേനെയെന്ന് സിദ്ദിഖ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്താക്കൽ പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അഭിപ്രായം പറഞ്ഞില്ല. അതോടെ കാര്യമായ ചർച്ചകളോ എതിർസ്വരങ്ങളോ ഇല്ലാതെ കഴിഞ്ഞ കമ്മിറ്റിയിൽ ട്രഷററായിരുന്ന ദിലീപിനെ തിരിച്ചെടുക്കാൻ ധാരണയായി. ഉച്ചയ്ക്കു ശേഷം ചേർന്ന പുതിയ നിർവാഹക സമിതി യോഗവും ഇത് അംഗീകരിച്ചു.

ദിലീപിനെ പുറത്താക്കിയതു തെറ്റായെന്നു സ്ഥാപിക്കാൻ മുൻപു ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുക മാത്രമാണു ചെയ്തതെന്നും സമ്മേളനത്തിൽ പ്രധാന ഭാരവാഹി ചൂണ്ടിക്കാട്ടി. ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച ‘അമ്മ’ യോഗത്തിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നു രൂപീകരിക്കപ്പെട്ട മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി അംഗങ്ങളാരും പങ്കെടുത്തില്ല. ഇവർക്കു പരസ്യ പിന്തുണ നൽകിയിരുന്ന പൃഥ്വിരാജ് ഉൾപ്പെടെയുള്ള യുവ നിരയിലെ താരങ്ങളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.

അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി. ഗണേഷ് കുമാറും മുകേഷും ചുമതലയേറ്റു. 17 വര്‍ഷം സംഘടനയെ നയിച്ച ഇന്നസെന്റിന് പകരക്കാരനായാണ് മോഹന്‍ലാല്‍ സ്ഥാനമേറ്റത്.  സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു.

എംപിയായ സാഹചര്യത്തിൽ പ്രസിഡന്റ് പദവി ഒഴിയുകയാണെന്ന് ഇന്നസന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലുള്ള സംഘടനാ മികവും തന്നെ ലോക്സഭാ സ്ഥാനാർഥിയാക്കിയപ്പോൾ പാർട്ടിയുടെ മനസ്സിലുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എംപിയായപ്പോഴും ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തിരുന്നതിന്റെ ഗുണം ലഭിച്ചിരുന്നു. സംഘടനാ മികവാണ് അതിൽ പ്രധാനം. ഇതൊന്നും മറക്കാനാകില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി.

പുതുതായി 11 നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ആസിഫ് അലി, അജു വര്‍ഗീസ്, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, സുധീര്‍ കരമന, ടിനി ടോം, രചന നാരായണന്‍ക്കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് നിർവാഹക സമിതി.

സംഘടനയുടെ ചരിത്രത്തിലാദ്യമായി മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചാണു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സമ്മേളനം ചേർന്നത്. പതിവു പത്രസമ്മേളനവും ഒഴിവാക്കി. പകരം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഉൾപ്പെടെയുള്ള സമ്മേളന നടപടികൾ ഫെയ്സ്ബുക് വഴി തൽസമയം കാണിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ‘അമ്മ’യുടെ ഔദ്യോഗിക പേജിൽ യോഗത്തിന്റെ ചില വീഡിയോകളും ഷെയർ ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിചേര്‍ത്തപ്പോള്‍ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തായിരുന്നു ദിലീപ്. ആദ്യം മുതല്‍ തന്നെ ഇരയ്‌ക്കൊപ്പം നില്‍ക്കാതെ അമ്മയിലെ താരങ്ങള്‍ മുഴുവന്‍ ദിലീപിനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. നടി ആക്രമിക്കപ്പെട്ട ശേഷം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലും എക്‌സിക്യൂട്ടീവ് യോഗത്തിലും ദിലീപിന്റെ വിഷയം ചര്‍ച്ച പോലും ആയിരുന്നില്ല. മാത്രമല്ല മുകേഷും ഗണേഷ്‌കുമാറും അടക്കമുള്ളവര്‍ ദീലിപീന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.

എന്നാല്‍ അമ്മയുടെ നടപടിയില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അമ്മയ്ക്ക് ദിലീപിനെ പുറത്താക്കേണ്ടി വന്നു. വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ സമ്മര്‍ദ്ദമായിരുന്നു ആ തിരുമാനത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ദിലീപിനെ പുറത്താക്കിയ പിന്നാലെ അമ്മയില്‍ വന്‍ പൊട്ടിത്തെറി തന്നെ ഉണ്ടായി. കുറ്റം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് ദിലീപില്‍ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് ശരിയായില്ല എന്നായിരുന്നു ദിലീപ് പക്ഷം ഉയര്‍ത്തിയ വാദം.

ദിലീപിനായുള്ള മുറവിളി ശക്തമായതോടെ ഉച്ചയ്ക്ക് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. താരത്തിന് താത്പര്യമുണ്ടെങ്കില്‍ സംഘടനയിലേക്ക് തിരികെ എത്താമെന്ന് യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു.

2017 ഓഗസ്റ്റ് 11നാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനമെടുത്ത് ഒരു വര്‍ഷം പോലും തികയും മുന്‍പാണ് താരത്തെ മടക്കി കൊണ്ടു വന്നിരിക്കുന്നത്. പുറത്താക്കി എന്ന് പറഞ്ഞതല്ലാതെ ഇതുവരെ ദിലീപിന് അമ്മ സസ്‌പെന്‍ഷന്‍ നോട്ടീസ് പോലും നല്‍കിയിരുന്നില്ലെന്നതും അമ്മ ദിലീപിന് നല്‍കിയ പിന്തുണയുടെ തെളിവായാണ് വിലയിരുത്തപ്പെട്ടത്.

Top