ദിലീപും കാവ്യയും കാഞ്ചന മാലയും മൊയ്തീനുമായില്ല: കാരണം വെളിപ്പെടുത്തി സംവിധായകൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: എന്നു നിന്റെ മൊയ്തീനിൽ കാവ്യമാധവനെയും ദിലീപിനെയും നായികയും നായികയുമാക്കാനായിരുന്നു ആദ്യ പദ്ധതിയെന്നു വെളിപ്പെടുത്തി സംവിധായകൻ ആർ.എസ് വിമൽ. എന്നാൽ, തന്റെ കഥ കേട്ട ദിലീപ് ചിത്രം ചെയ്യാതിരുന്നതിനു പിന്നലെ രഹസ്യ കാരണം വെളിപ്പെടുത്തിയാണ് ഇപ്പോൾ വിമൽ രംഗത്തെത്തിയിരിക്കുന്നത്. മുപ്പതു ലക്ഷം ചിലവിൽ മുക്കത്തെ മൊയ്തീൻ സേവാമന്ദിർ ദിലീപ് പണിതതും  തന്നോടും, ചിത്രത്തിലെ അണിയറ ശില്പികളോടുമുള്ള പക വീട്ടലായിരുന്നുവെന്ന് വെളിപ്പെടുത്തി മൊയ്തീൻ ചിത്രത്തിന്റെ സംവിധായകൻ ആർ.എസ് വിമലാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. അനശ്വര പ്രണയത്തിന്റെ സ്മാരകത്തിൽ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ആ 30 ലക്ഷം രൂപ തിരിച്ചുനൽകണമെന്നും ആർ.എസ് വിമൽ വ്യക്തമാക്കി. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ദിലീപ് തന്നോടും കാവ്യാ മാധവനോടും കള്ളം പറഞ്ഞതായും ആർ.എസ് വിമൽ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിമലിന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രം ദിലീപിനെയും കാവ്യ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എടുക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെന്ന്. ഇതിന്റെ ഭാഗമായി 2007ൽ ഞാൻ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവൾ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാൻ പോയി. കാഞ്ചനമാലയായി കാവ്യയെ അഭിനയിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. കൊച്ചിയിലെ കാവ്യയുടെ വീട്ടിൽ ഞാനും പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാറും ചെന്നു. ഡോക്യുമെന്ററി കണ്ട് കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാഞ്ചനമാലയാകാൻ താത്പര്യവും പ്രകടിപ്പിച്ചു. അതോടൊപ്പം ഡോക്യുമെന്ററിയുടെ ഒരു കോപ്പി വേണമെന്നും ദിലീപിനെ കാണിക്കാനാണെന്നും പറഞ്ഞു.

അന്നു വൈകുന്നേരം തന്നെ ദിലീപ് എന്നെ തിരിച്ചുവിളിച്ചു. സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. 2010ൽ മലർവാടി ആർട്സ് ക്ലബ്ബിന്റെ പൂജ നടക്കുന്ന സ്ഥലത്ത് കാണാമെന്നും അറിയിച്ചു. അന്ന് ദിലീപിനെ പോയി കണ്ടു. പിന്നീടും ഒരുപാട് തവണ കണ്ടു. എന്നാൽ പിന്നീട് ദിലീപ് ഇതിൽ നിന്ന് പിന്മാറി. പുതിയ സംവിധായകന്റെ പടം ചെയ്യുകയും അത് പൊട്ടിപ്പോകുകയും ചെയ്തതാണ് ദിലീപിനെ പിന്നോട്ടുവലിച്ചത്.അതുകൊണ്ടു തന്നെ ഒരു നവാഗതനോടൊപ്പം ഇനിയും പടം ചെയ്യാൻ താത്പര്യമില്ലെന്ന് ദിലീപ് അറിയിച്ചു.

അതിനുശേഷം ഒരുദിവസം കാവ്യാ മാധവൻ എന്നെ വിളിച്ച് പൊട്ടിത്തെറിച്ചു. നിങ്ങൾക്ക് ഞാൻ നല്ല ഒരവസരമല്ലേ ഒരുക്കിത്തന്നതെന്നും അതെന്തിന് ഇല്ലാതാക്കി എന്നുമായിരുന്നു കാവ്യ അന്ന് ഫോണിലൂടെ ചോദിച്ചത്. പിന്നീടാണ് കാവ്യ ദേഷ്യപ്പെട്ടതിന്റെ കാര്യം മനസ്സിലായത്. ദിലീപ് എന്നോടും കാവ്യയോടും കള്ളം പറയുകയായിരുന്നു. താത്പര്യമില്ലെന്ന് എന്നോട് അറിയിച്ച ദിലീപ് കാവ്യയോട് പറഞ്ഞത് ഞാൻ ദിലീപിനെ നായകനാക്കാൻ താത്പര്യം പ്രകടിപ്പിച്ചില്ല എന്നാണ്. എന്റെ സിനിമയിൽ സഹകരിക്കാത്തത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു.

പക്ഷേ ചിത്രം പിന്നീട് പൃഥ്വിരാജിനെയും പാർവ്വതിയെയും പ്രധാന കാഥാപത്രങ്ങളാക്കി ഞാൻ പൂർത്തിയാക്കി. പക്ഷേ അത് ഇത്രയും ഹിറ്റാകുമെന്നും ജനപ്രിയമാകുമെന്നും ദിലീപ് കരുതിയില്ല. തുടർന്ന് ഒരു സുപ്രഭാതത്തിൽ ദിലീപ് ഇതിലേക്ക് കടന്നുവരികയായിരുന്നു. ബി.പി മൊയ്തീൻ സേവാമന്ദിറിന് 30 ലക്ഷം നൽകി അദ്ദേഹം ജനപ്രിയനായി മാറി. അതേസമയം ഞാനും പൃഥ്വിരാജും ഏറെ പഴികേട്ടു. സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടു.

കാഞ്ചനമാലയെ സന്ദർശിച്ചതിന്റെ പിറ്റേദിവസം ദിലീപ് വീണ്ടും എന്നെ വിളിച്ചു. കാഞ്ചനമാല എന്ന് നിന്റെ മൊയ്തീനെതിരെ കൊടുത്ത കേസ് കോടതിയിൽ നടക്കുന്നതിനാലാണ് സേവാമന്ദിർ നിർമ്മാണത്തിൽ നിന്ന് ഞങ്ങൾ തത്കാലത്തേക്ക് പിന്മാറിയതെന്നും സിനിമ തുടങ്ങുന്നതിന് മുമ്പ് കാഞ്ചനമാലക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നതായും ഞാൻ ദിലീപിനോട് പറഞ്ഞു. ബി.പി മൊയ്തീന് സ്മാരകം നിർമ്മിക്കുന്നത് ഞങ്ങൾക്ക് താത്പര്യമുള്ള കാര്യമാണെന്നും അറിയിച്ചു. അങ്ങനെയൊരു കേസ് നടക്കുന്നുണ്ടെങ്കിൽ അതിന് മധ്യസ്ഥത വഹിക്കാൻ താൻ തയ്യാറാണെന്നായിരുന്നു ദിലീപിന്റെ മറുപടി. അപ്പോഴാണ് ദിലീപിന്റെ യഥാർത്ഥ റോൾ എനിക്ക് മനസ്സിലായത്. ഒരുതരം പകവീട്ടൽ തന്നെയായിരുന്നു അത്.

അങ്ങനെ ഒരു മധ്യസ്ഥന്റെ ആവശ്യം എനിക്കില്ലെന്ന് ഞാൻ അപ്പോൾ തന്നെ ദിലീപിനെ അറിയിച്ചു. കാഞ്ചനമാല കേസ് കൊടുത്ത് എന്ന് നിന്റെ മൊയ്തീൻ പാതിവഴിയിൽ മുടങ്ങിക്കിടക്കുമ്പോൾ സഹായിക്കാനെത്താത്ത വ്യക്തി ഇപ്പോൾ രംഗപ്രവേശനം ചെയ്യേണ്ട ആവശ്യമില്ലെന്നും ഞാൻ പറഞ്ഞു. ഞാനൊരു മാധ്യമപ്രവർത്തകനാണെന്നും വാർത്തയുണ്ടാക്കി പ്രശസ്തനാകുന്ന വിദ്യ എനിക്ക് നന്നായി അറിയാമെന്നും ദിലീപിനോട് പറഞ്ഞു.

താഴേക്ക് വീണുകൊണ്ടിരിക്കുന്ന ആളുടെ തലയിൽ വീണ്ടും ചവിട്ടി താഴ്ത്തുന്നവനല്ല താനെന്നും താനനുഭവിച്ച വേദന പങ്കുവെച്ചില്ലെങ്കിൽ അത് തന്നോടു തന്നെ ചെയ്യുന്ന ചതിയായിരിക്കുമെന്നും വിമൽ വ്യക്തമാക്കി.

ആറു കോടി സാറ്റലൈറ്റ് റൈറ്റ് ലഭിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ. ആ പണത്തിന്റെ പങ്ക് നിർമ്മാതാക്കളിൽ നിന്ന് ഞാനോ പൃഥ്വിരാജോ വാങ്ങിയിട്ടില്ല. അതിൽ നിന്ന് ഒരു വിഹിതമെടുത്ത് എന്ന് നിന്റെ മൊയ്തീന്റെ നിർമ്മാതാക്കാൾ മൊയ്തീൻ സേവാ മന്ദിർ നിർമ്മിക്കണമെന്നും ദിലീപിന്റെ പേര് ഒരിക്കലും സേവാമന്ദിറിന്റെ ശിലാഫലകത്തിൽ വരരുതെന്നും ആർ.എസ് ചൂണ്ടിക്കാട്ടി.

Top