സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനും നാദിർഷായ്ക്കും കാവ്യാമാധവനും എതിരായ കുരുക്ക് മുറുകുന്നു. സംഭവത്തിൽ ക്വട്ടേഷൻ നടന്നിട്ടുണ്ടെന്ന വ്യക്തമായ സൂചന ലഭിച്ച പൊലീസ് സംഘം, കേസിൽ ഉൾപ്പെട്ട ദിലീപിന്റെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെയും മാനേജർ അപ്പുണ്ണിയുടെയും കോൾ വിശദാംശങ്ങളാണ് പൊലീസ് ഇപ്പോൾ ശേഖരിച്ചിരിക്കുന്നത്.
ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണിയുടെ മൊബൈൽ ഫോൺ കണക്ഷൻ രേഖകൾ പൊലീസ് ശേഖരിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. കോൾ വിശദാംശം പരിശോധിച്ചതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് പ്രമുഖ മൊബൈൽ കമ്പനിയെ സമീപിച്ച് അപ്പുണ്ണി കണക്ഷൻ എടുക്കുമ്പോൾ നൽകിയ അപേക്ഷ ഫോമിന്റെ സർട്ടിഫൈഡ് കോപ്പി അന്വേഷണ സംഘം വാങ്ങിയത്.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും ‘വിലപ്പെട്ട’ വിവരം ലഭിച്ചതിനാൽ പൊലീസ് കടുത്ത നടപടിയിലേക്ക് ഉടൻ നീങ്ങും.
ഇതിനായി തലസ്ഥാനത്ത് നിന്നുള്ള ‘അനുമതി’ക്കായി കാത്ത് നിൽക്കുകയാണ് പൊലീസ്.
ദിലീപ്, അപ്പുണ്ണി, നാദിർഷ എന്നിവരുമായി ബന്ധപ്പെട്ട് അറസ്റ്റ് അഭ്യൂഹം ശക്തമായി നിലനിന്നിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന് പിടിവള്ളി കിട്ടിയത് ഇന്നാണ്.
പൾസർ സുനി ബന്ധപ്പെട്ടത് അപ്പുണ്ണിയെയാണെന്ന് വ്യക്തമാണെങ്കിലും ഈ സമയത്ത് ദിലീപിന്റെയും ‘ ബന്ധപ്പെട്ട’ മറ്റു ചിലരുടെയും മൊബൈൽ ടവർ ലൊക്കേഷൻ എവിടെയായിരുന്നു എന്നതും പൊലീസ് പരിശോധിച്ച് നിഗമനത്തിലെത്തിയിട്ടുണ്ട്.
ഇനി ചോദ്യം ചെയ്യൽ എന്നതിലുപരി ‘നടപടി’യിലേക്ക് ഉടൻ തന്നെ കടക്കുമെന്നാണ് സൂചന.
അതേസമയം പൾസർ സുനി ദിലീപ് നായകനായ ജോർജേട്ടൻസ് പൂരത്തിന്റെ സെറ്റിലെത്തിയത് ഡ്രൈവറായിട്ടാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
പകരക്കാരൻ ഡ്രൈവറായി സുനി രണ്ട് ദിവസം സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിനെ തുടർന്ന് സുനിയെ സെറ്റിലെത്തിച്ച ലൊക്കേഷന്റെ ചുമതലയുണ്ടായിരുന്ന മുരുകനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.


