എന്റെ രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണിത്; വലിയൊരു സുനാമിയില്‍ പെട്ട് മൂന്ന് മാസകാലം കൊണ്ടുണ്ടാക്കിയതാണ് താടി ലുക്ക്; അതിന് സഹായിച്ച മാധ്യമങ്ങള്‍ക്ക് നന്ദി: കമ്മാര സംഭവത്തിന്റെ ഓഡിയോ ലോഞ്ചില്‍ ദിലീപിന്റെ തുറന്നുപറച്ചില്‍

നടിയെ ആക്രമിച്ച കേസിലെ മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ദീലിപ് ആദ്യമായി അഭിനയിച്ച ചിത്രം കമ്മാര സംഭവം റീലിസിനൊരുങ്ങുകയാണ്. ചിത്രം റിലീസിനൊരുങ്ങവെ ചിത്രത്തിന്റെ ഓഡിയോ റീലിസ് ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദീലീപ് ഒരു പൊതുവേദിയില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ റീലിസ് ചടങ്ങിനുണ്ടായിരുന്നു. കമ്മാര സംഭവത്തില്‍ അഞ്ച് ലുക്കിലാണ് താന്‍ വരുന്നത്. അതില്‍ മെയിന്‍ ആയി വരുന്നത് മൂന്ന് ലുക്ക് ആണ്. ഒന്ന് വയസന്‍ ആയിട്ടും പിന്നെ പാട്ടില്‍ വരുന്നലുക്ക്, പിന്നെ ഉള്ള എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാന്‍ വലിയ ഒരു സുനാമിയില്‍ പെട്ട് പോകുന്നതു, ആ മൂന്നുമാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച സിനിമയിലെ ആ ലുക്കെന്നും ദിലീപ് പറഞ്ഞു. രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണ് ഇത്. ഒരു പാട് പ്രാവശ്യം ഈ കഥയുമായി രതീഷ് അമ്പാട്ട് തന്റെ പുറകെ നടന്നിരുന്നു. ഈ സിനിമ ഒരു വലിയ സംഭവമാക്കി തീര്‍ത്തത് രതീഷിന്റെ ക്ഷമ തന്നെയാണ്. ഈ സിനിമ സംഭവിച്ചത് നടന്‍ സിദ്ധാര്‍ഥിന്റെ നല്ല മനസുകൊണ്ടാണ്. ഒരു പാട് പടങ്ങള്‍ മാറ്റിവച്ചാണ് അദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. മുരളി ഗോപിയോടുമുള്ള കടപ്പാട് മറക്കാന്‍ സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു. തന്നെ എപ്പോഴും നില നിര്‍ത്തിയത് പ്രേക്ഷകരാണ്. അവരോട് മാത്രമാണ് തനിക്ക് കടപ്പാടെന്നും ദിലീപ് പറഞ്ഞു.

Top