ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഗൂഡാലോചനകുറ്റം ചുമത്തി റിമാൻഡ് ചെയ്ത സൂപ്പർ താരം ദിലീപിനു ഡി- കമ്പനിയുടെ ഭീഷണി. ദിലീപിനു ഡി കമ്പനിയുമായി റിയൽ എസ്റ്റേറ്റും സ്വർണ്ണക്കടത്തും അടക്കമുള്ള ഇടപാടുകളുണ്ടെന്നു നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ദിലീപിനു സുരക്ഷ വർധിപ്പിക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
രണ്ടാഴ്ച മുൻപാണ് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്് സൂപ്പർ താരം ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ദിലീപിനു അറുനൂറു കോടി രൂപയുടെ ആസ്ഥിയുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു അന്വേഷണം ആരംഭിച്ചത്. വിദേശ പ്രോഗ്രാമുകളുടെ ഭാഗമായി ദിലീപും സംഘവും നടത്തിയ ഇടപാടുകൾ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ദിലീപും അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിന്റെ ഡി – കമ്പനിയുമായുള്ള ബന്ധം സംബന്ധിച്ചു പൊലീസിനു വിവരം ലഭിച്ചത്.
കൊച്ചിയിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, ഓരോ താരങ്ങൾക്കുമുള്ള റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടത്തിയതോടെയാണ് താരങ്ങളും ദാവുദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുമായുള്ള ബന്ധം സംബന്ധിച്ചു കൃത്യമായ സൂചന ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദിലീപിനെയും പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കേരളത്തിലെ ഡി കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചു ദിലീപ് പൊലീസിനു കൃത്യമായ വിവരം നൽകിയതായാണ് സൂചന. ഇതിനിടെയാണ് ദിലീപിനു ഭീഷണിയുമായി ഡി കമ്പനി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് ആവശ്യമെങ്കിൽ ജയിലിനുള്ളിൽ വച്ചു തന്നെ ദിലീപിനെ വകവരുത്താൻ ഡി കമ്പനി പദ്ധതിയിട്ടിരിക്കുന്നതായാണ് ഇന്റലിജൻസ് വിഭാഗം സൂചന നൽകുന്നത്. അതുകൊണ്ടു തന്നെ ദിലീപിനെ വിചാരണ ഘട്ടത്തിൽ കോടതിയിൽ ഹാജരാക്കാനാവില്ലെന്നു പൊലീസ് നിലപാട് എടുത്തു. ഇതേ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ചുള്ള അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി ദിലീപിനെ വിചാരണ ഘട്ടത്തിൽ നേരിട്ടു ഹാജരാക്കേണ്ടെന്ന നിർദേശം നൽകിയത്.