തൃശൂർ : തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് നിഗമനം. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(430 എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലനടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇരട്ടക്കൊലപാതക കേസില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കയേവയണ് മൃതദേഹം ഉത്തരാഖണ്ഡില്‍ കണ്ടെത്തിയെന്ന വിവരം എത്തിയത്. ഇതോടെ കേസ് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട പോലീസ് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം പ്രേംകുമാറിന്റെ മരണം സംഭവിച്ചിരിക്കുന്നത് ഹൃദയാഘാതത്താലാണ്. ആത്മഹത്യയാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ട്. നേരത്തെ കൊടുംകുറ്റവാളിയായ ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് പ്രേംകുമാര്‍ മരിച്ചെന്ന വിവരം പോലീസിന് ലഭിക്കുന്നത്. മൂന്ന് കൊലപാതക കേസുകളിലെ പ്രതിയാണ് പ്രേംകുമാര്‍.
ഭാര്യ രേഖയെയും അമ്മ മണിയെയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ നാടുവിട്ട് പോയത്. രേഖയെ കൊലപ്പെടുത്തിയ ശേഷമാണ് മണിയെ പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. രേഖയെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം രാത്രി പത്തരയോടെ ഫോറന്‍സിക്കും ഡോഗ് സ്‌ക്വാഡുമെല്ലാം എത്തിയശേഷം വന്ന മറ്റൊരു പോലീസ് സംഘമാണ് ഇയാള്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന വിവരം പുറത്തുവന്നത. വിവാഹശേഷം ഒരുമാസം, എറണാകുളത്ത് ഇയാള്‍ ജോലിചെയ്യുന്ന ഹോട്ടലില്‍ത്തന്നെയാണ് ഇരുവരും താമസിച്ചിരുന്നത്. പിന്നീട് കോഴിക്കോട്ടേക്ക് പോയി. പുതുക്കാട് ഹോട്ടലില്‍ ജോലി ചെയ്തിരുന്നപ്പോള്‍ രേഖയെ അവിടെ സൂപ്പര്‍വൈസറാക്കി.
മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍. വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. അതിന് ശേഷമായിരുന്നു രേഖയെ വിവാഹം കഴിച്ചത്.
രേഖയുടെയും പ്രേംകുമാറിന്റെയും കല്യാണം കഴിഞ്ഞ ശേഷമാണ് വീട്ടില്‍ അറിയിക്കുന്നതെന്ന് രേഖയുടെ സഹോദരി സിന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. എറണാകുളത്ത് വെച്ചാണ് രേഖ പ്രേംകുമാറിനെ പരിചയപ്പെടുന്നത്. രേഖയെ ശാരീരിക ഉപദ്രവം ചെയ്തുവെന്നും സിന്ധു പറഞ്ഞു. ‘ജോലിക്ക് പോകണ്ട എന്നു പറഞ്ഞ് ഫോണ്‍ എടുത്തു വയ്ക്കും. ജൂണ്‍ രണ്ടിന് പൊലീസ് സ്റ്റേഷനില്‍ രേഖയും പ്രേംകുമാറും പോയിരുന്നു. കൗണ്‍സിലിംഗിന്റെ കാര്യം പൊലീസ് നിര്‍ദ്ദേശിച്ചു. ജൂണ്‍ രണ്ടിന് വൈകുന്നേരം മുതല്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല’, സിന്ധു കൂട്ടിച്ചേര്‍ത്തു. പ്രേംകുമാര്‍ ഒരു കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും സിന്ധു പറഞ്ഞു.








