ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തിനുത്തരവാദി അധ്യാപകര്‍!!വര്‍ഗീയ പീഡനങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ. നീതി തേടി ബന്ധുക്കള്‍

കൊച്ചി:അധ്യാപകരുടെ വര്‍ഗീയ പീഡനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യം പൊതുസമൂഹത്തിൽ നിന്നും ഉയരുകയാണ് .ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ ഫാത്തിമ സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരുടെ വര്‍ഗീയ പീഡനങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്ക് കാരണം ഈ അധ്യാപകരാണെന്ന് ഫാത്തിമയുടെ ഫോണിലുള്ള ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫാത്തിമയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നല്‍കി ബന്ധുക്കള്‍. നവംബര്‍ പത്തിനാണ് മദ്രാസ് ഐഐടിയിലെ ഇന്റഗ്രേറ്റഡ് എംഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. ക്ലാസിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമയുടെ ആത്മഹത്യ അധ്യാപകരുടെ പീഡനം മൂലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഫാത്തിമയുടെ ആത്മഹത്യാകുറിപ്പില്‍ ഐഐടിയിലെ അധ്യാപകരുടെ പേരും സൂചിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടന്ന പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയാണ് കൊല്ലം സ്വദേശിനിയായ ഫാത്തിമ ഈ വര്‍ഷം ജൂലൈയില്‍ മദ്രാസ് ഐഐടിയില്‍ പഞ്ചവത്സര കോഴ്‌സിന് ചേര്‍ന്നത്.

വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യാണെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല എന്നുമാണ് തമിഴ്‌നാട് പൊലിസിന്റെ നിലപാട്. ഐഐടിയുടെ പത്രക്കുറിപ്പില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞത് മൂലമാണ് പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്തതെന്നായിരുന്നു പരമാര്‍ശം.

എന്നാല്‍ മരണ കാരണം അധ്യാപകരാണെന്ന് വ്യക്തമാകുന്നതാണ് ബന്ധുക്കള്‍ കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ്. പെണ്‍കുട്ടിയുടെ മൊബൈലില്‍ എന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണ് എന്ന് എഴുതിയ കുറിപ്പുണ്ടായിരുന്നു. മൊബൈല്‍ സ്‌ക്രീന്‍ സേവര്‍ ആയിട്ടാണ് കുറിപ്പ് ഉണ്ടായിരുന്നത്. വേറെ ഒരു കുറിപ്പില്‍ ഐഐടിയിലെ വേറെ രണ്ട് അധ്യാപകരുടെ പേരും ഉണ്ടായിരുന്നു. ഫാത്തിമയുടെ സഹോദരിയായ ആയിഷ ഇന്‍ക്വസ്റ്റ് നടപടിക്രമണങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൊബൈല്‍ കണ്ടത്. ‘ഫോണ്‍ അവിടെ കിടക്കുകയായിരുന്നു. അവര്‍ അത് ഓണാക്കിയിട്ടില്ല. ഞാന്‍ അത് എടുത്തു. ലോക്ക് സ്‌ക്രീന്‍ മാറ്റിയപ്പോള്‍ സ്‌ക്രീന്‍സേവറില്‍ ഈ കുറിപ്പ് ഞാന്‍ കണ്ടു’, ആയിഷ പറയുന്നു. മൊബൈല്‍ പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. ഐഐടി അധികൃതരുടെ ഇടപെടലില്‍ മൊബൈലിലെ കുറുപ്പ് നശിപ്പിക്കപ്പെട്ടേക്കാമെന്ന് ഫാത്തിമയുടെ അച്ഛന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പൊലീസ് അന്വേഷണത്തെ വ്യാപകമായ പരാതിയുണ്ട്. വിദ്യാര്‍ത്ഥിയുടെ ലോക്കല്‍ ഗാര്‍ഡിന്‍ കൂടിയായ കൊല്ലം മേയര്‍ വി രാജേന്ദ്ര ബാബു ഉള്‍പ്പടെയുള്ളവര്‍ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മൊബൈലിലെ ആത്മഹത്യകുറുപ്പും പൊലീസ് മുഖവിലയ്ക്ക് എടുത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

ഒക്ടോബര്‍ എട്ടിനാണ് വിദ്യാര്‍ത്ഥിനി അവസാനമായി വീട്ടില്‍ വന്നു പോയത്. നവംബര്‍ എട്ടിന് വീട്ടില്‍ വിളിച്ചു സെമസ്റ്റര്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ പോവുകയാണെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണെന്നും അമ്മയോട് പറഞ്ഞിരുന്നു. പിറ്റേന്ന് പെണ്‍കുട്ടിയെ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോള്‍ അടുത്ത മുറിയില്‍ താമസിക്കുന്ന കുട്ടിയോട് നോക്കുവാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം ഫാത്തിമയുടെ സുഹൃത്തുക്കളെ ഫോണ്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഹോസ്റ്റല്‍ വാര്‍ഡന്‍ ആണ് കുട്ടി മരിച്ചതായി അറിയിച്ചത്.വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പട്ടു ഐഐടിയിലെ അധ്യാപകരും സഹപാഠികളും പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

പരീക്ഷയിലെ മാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നം വീട്ടില്‍ അറിയിച്ചിരുന്നു. ഒരു പരീക്ഷയ്ക്ക് ഇരുപതില്‍ 13 മാര്‍ക്കാണ് കിട്ടിയത്. സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകന്‍ മനപ്പൂര്‍വം മാര്‍ക്ക് കുറച്ചതാണെന്നും ഫാത്തിമ അമ്മയെ അറിയിച്ചിരുന്നു. എച്ച്ഒഡിക്ക് നല്‍കിയ അപ്പീലില്‍ 18 മാര്‍ക്ക് കിട്ടിയിരുന്നു. ഈ സംഭവത്തിന് ശേഷം അധ്യാപകന്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും മാതാപിതാക്കള്‍ പറയുന്നു.

മരിക്കുന്നതിന് തലേദിവസം വിദ്യാര്‍ത്ഥിനി ക്യാന്റിനില്‍ ഇരുന്നു കരഞ്ഞതായി സഹപാഠികള്‍ പറഞ്ഞിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. വീട്ടിലേക്ക് അവസാനമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ജാതിപരവും മതപരവുമായ വിവേചനം ഐഐടിയില്‍ പെണ്‍കുട്ടി അനുഭവിച്ചിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. ‘ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നു’, അച്ഛന്‍ ലത്തീഫ് പറയുന്നു.കഴിഞ്ഞ വര്‍ഷം മദ്രാസ് ഐഐടിയില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ പീഡനം മൂലമാണിതെന്നും ആരോപണമുയര്‍ന്നിരുന്നു.

അതേസമയം ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപയിന്‍.ഫാത്തിമ ലത്തീഫിന് നീതി ലഭിക്കുക, ഇന്ത്യന്‍ ക്യാംപസുകളിലെ മുസ്‌ലീം വിരുദ്ധതയെ ചെറുക്കുക, ക്യാമ്പസുകളിലെ ബ്രാഹ്മണ്യ വല്‍ക്കരണത്തെ ചെറുക്കുക, ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഹാഷ്ടാഗ് ക്യാംപയിന്‍ നടക്കുന്നത്.എസ്.എഫ്.ഐ, ക്യാമ്പസ് ഫ്രണ്ട്, ഫ്രട്ടേണിറ്റി തുടങ്ങിയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ക്യാംപയിനിന്റെ ഭാഗമായിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Top