വിവാദങ്ങള്‍ക്കിടയില്‍ കേരളം കൂപ്പുകുത്തുന്നത് കടക്കെണിയിലേയ്ക്ക്; റവന്യു വരുമാനം മുഴുവന്‍ ഉദ്യോഗസ്ഥര്‍ തിന്ന് തീര്‍ക്കുന്നു

ആർത്തവത്തിനും ഹർത്താലിനുമിടയിൽ കേരളം ചർച്ച ചെയ്യപ്പെടാതെ പോവുന്ന വിഷയങ്ങൾ കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ് കേരളത്തിലെ റവന്യൂ വരുമാനത്തെയും മറികടന്നുവെന്ന കാര്യം ആരും അറിയുന്നില്ല.

2017-18 സാമ്പത്തിക വർഷത്തിൽ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 43 ശതമാനം ആയിരുന്നുവെങ്കിൽ പെൻഷന് ചിലവഴിച്ചത് 27 ശതമാനമാണ്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം വകയിൽ ചിലവായത് 1 ശതമാനവുമാണ്.
വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയുള്ളവരെയുള്ള 21970 ജനപ്രതിനിധികളേയും അവരുടെ കുടുംബത്തെയും ആശ്രിതരേയും സംരക്ഷിക്കാൻ ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 10 ശതമാനമാണ്. എ.ഡി.ബി.യിൽ നിന്നും ലോക ബാങ്കിൽ നിന്നും കടം വാങ്ങിയതിന്റെ പലിശ തിരിച്ചടച്ചത് 22%.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതായത് സർക്കാർ ഖജനാവിലേക്ക് 100 രൂപ കിട്ടുമ്പോൾ ഈ മൂന്ന് ശതമാനത്തെ തീറ്റിപ്പോറ്റാൻ വേണ്ടി സംസ്ഥാനം ചിലവഴിക്കുന്നത് 103 രൂപ!!! ഈ മൂന്ന് ശതമാനം ജനങ്ങൾക്ക് മാത്രം വേണ്ടി 97 ശതമാനം ജനങ്ങൾ നികുതി നൽകണമോ ? 10 വർഷം മുമ്പ് കേരളത്തിലെ സർക്കാർ ജീവനക്കാരന്റെ ശരാശരി മാസശമ്പളം 12,546 രൂപയായിരുന്നുവെങ്കിൽ ഇന്ന് അത് 53,663 രൂപയിലേക്ക് ഉയർന്നപ്പോൾ പ്രതിമാസ ശരാശരി പെൻഷൻ 7801 രൂപയിൽ നിന്ന് 41,800 രൂപയിലെത്തിയപ്പോൾ കേരളത്തിന്റെ പൊതുകടം കഴിഞ്ഞ 10 വർഷം കൊണ്ട് 55,410 കോടിയിൽ നിന്ന് 2,10,883 കോടിയിലേക്ക് ഉയർന്ന് കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു.

ഇന്ന് ഈ സംസ്ഥാനത്ത് ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും 79,000/- രൂപയുടെ കടക്കാരനായിട്ടാണ് ജനിക്കുന്നത്. ഉയർന്ന് കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. കടം തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കേരളത്തിന്റെ റിസ്ക്ക് റേറ്റിംഗ് വളരെ മോശമായതുകൊണ്ടു , മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ചു ഇരട്ടിയെലേറെ പലിശ ഈ കടങ്ങൾക്കു കൊടുക്കേണ്ടിവരുന്നു . പലിശ കൊടുക്കുന്നത് മിക്കവാറും അന്താരാഷ്ട്ര കരാറുകൾ പ്രകാരം ഡോളർ അടിസ്ഥനത്തിൽ എടുത്ത കടങ്ങൾ ആയതിനാൽ രൂപയുടെ മൂല്യം അടിക്കടി കുറയുന്നത് കൂടി കണക്കാക്കിയാൽ കൊള്ള പലിശക്കാരെ പിടിക്കാൻ സർക്കാർ തന്നെ കൊണ്ടുവന്ന കുബേര നിയമത്തിൽ സർക്കാർ
തന്നെ പ്രതിയാകും .

ബ്രിട്ടീഷുകാർ ഇന്ത്യയിൽ നാട്ടുരാജാക്കന്മാരെയും കുറെ ശുപ്പാണ്ടികളെയും നിർത്തി നികുതി പിരിച്ചു നമ്മളെ ഭരിച്ചിരുന്നതിനേക്കാളും ഭയാനകമായ ഒരു വ്യവസ്ഥിതി ഇവിടെ ഉദ്യോഗസ്ഥ മേധാവിത്വത്തിലൂടെ കുത്തക സാമ്രാജ്യത്ത്വ രാജ്യങ്ങൾ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് . ലോകത്തു മറ്റെങ്ങും ലഭിക്കാത്ത പലിശ വരുമാനം സ്ഥിരമായി കേരളത്തിൽ നിന്നും adb , വേൾഡ് ബാങ്ക് , imf എന്നീ ആഗോള ബാങ്കിങ് സംവിധാനങ്ങളിലൂടെ കേരളത്തിൽ നിന്നും അവർ കൊയ്യുകയാണ് . കേരളത്തിലെ എല്ലാ ജനങ്ങളെയും ഈടു വെച്ചാണ് ഇവർ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രം തിന്നു കൊഴുക്കാൻ കടം നൽകുന്നത് . മുൻപെങ്ങും ലോകം കണ്ടിട്ടില്ലാത്ത സാമ്രാജ്യത്ത അടിമത്തത്തിലേക്കു നമ്മളെ ഇവർ തള്ളി വിടുന്നു.

എല്ലാ സർവീസ് മേഖലകളിലും അടിക്കടി നിലവാര തകർച്ച നേരിടുകയാണ്. എല്ലാവരെയും
ജയിപ്പിച്ചുവിടുന്ന നമ്മുടെ സർക്കാർ വിദ്യാഭ്യാസ രീതിയിൽ അധ്യാപകർ വളരെ സന്തുഷ്ടരാണ് .
അനന്തരഫലം രൂക്ഷമായ തൊഴിലിലായ്മയും . കേരളത്തിനുപുറത്ത് നമ്മുടെ
സർട്ടിഫിക്കറ്റുകൾക്ക് ഒരു വിലയും ഇല്ലാത്ത അവസ്ഥ .

സോഷ്യലിസമെന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്ത ഭരണഘടനയുള്ള രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകമായ രീതിയിലാണ് വർദ്ധിക്കുന്നത്. ഒരു രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഒരേ ജീവിത നിലവാരത്തിൽ ജീവിക്കുന്ന വ്യവസ്ഥിതിയെയാണല്ലോ സോഷ്യലിസം കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ രാജ്യത്തെ കർഷകരുടെ അവസ്ഥ ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കി കണാൻ ശ്രമിച്ചാൽ രാജ്യത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനസമൂഹത്തിലും താഴെയാണ് കർഷകന്റെ ജീവിത നിലവാരം എന്ന് കാണാം.

സംസ്ഥാനത്തെ സാധാരണക്കാരന്റെ അവസ്ഥ അതിലും ദയനീയമായി കൊണ്ടിരിക്കുകയാണ് 10 വർഷം മുമ്പ് കർഷകന് നൽകിയ പെൻഷൻ 500 രൂപ. അന്ന് സർവ്വീസ് പെൻഷനർക്ക് ലഭിച്ച പെൻഷൻ 7801 രൂപ. പത്ത് വർഷത്തിന് ശേഷം ഇന്ന് കർഷക പെൻഷൻ 1100 രൂപയിലേക്ക് വർദ്ധിച്ചപ്പോൾ സർവ്വീസ് പെൻഷണറുടെ പെൻഷൻ 41,800 രൂപയിലേക്കാണ് വർദ്ധിച്ചത്. കർഷകന് അതും ആണ്ടിനും ശങ്കരാന്തിക്കും കിട്ടിയാൽ കിട്ടി.

ഒരു പുരുഷായുസ്സിനിടയിൽ ടൺ കണക്കിന് ഭക്ഷ്യധാന്യമുണ്ടാക്കി സമൂഹത്തിന്റെ വിശപ്പ് അകറ്റിയവൻ. നൂറ് കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നൽകിയവൻ. രാജ്യത്തിന്റെ നട്ടെല്ലെന്ന് ഗാന്ധിജി വിശേഷിപ്പിച്ച കർഷകന് ജീവിത സായാഹ്നത്തിൽ ലഭിച്ച വാർദ്ധക്യകാല പെൻഷൻ പോലും ഇന്ന് സർക്കാർ നിഷേധിച്ചു. കാരണം അവൻ കർഷക പെൻഷൻ വാങ്ങിക്കുന്നു. ഇരട്ട പെൻഷൻ പാടില്ല. ഫാനിനടിയിലും എയർ കണ്ടീഷൻ മുറിയിലുമിരുന്ന് ജോലി ചെയ്ത് വിരമിച്ച ഒരു സർക്കാർ ജീവനക്കാരന് അരലക്ഷം രൂപയോളം പെൻഷൻ നൽകുമ്പോൾ കർഷകന് ലഭിക്കുന്ന നാമമാത്ര പെൻഷൻ പോലും നിരാകരിക്കുന്നു.

അതിരാവിലെ തൊഴുത്തിൽ പശുവിന്റെ ചവിട്ടും തൊഴിയും കൊണ്ട് ചാണകത്തിന്റെ ഗന്ധവുമായി ജീവിക്കുന്ന കർഷകൻ സൊസൈറ്റിയിൽ പാൽ അളക്കുമ്പോൾ പിടിച്ച് വെക്കുന്ന അംശാദായം കൂട്ടി സൊസൈറ്റി അവന് നൽകുന്ന പെൻഷന്റെ പേരിൽ അവന്റെ കർഷക പെൻഷൻ നിഷേധിക്കുന്നു. ഇരട്ട പെൻഷൻ പാടില്ലായെന്ന ന്യായത്തിൽ. അതേ സമയം ഒരു സർക്കാർ ജീവനക്കാരൻ വിരമിച്ച് ഒരു പശുവിനെ വാങ്ങിച്ച് പാൽ സൊസൈറ്റിയിൽ നൽകുമ്പോൾ അദ്ദേഹം സൊസൈറ്റിയിൽ നിന്നും പെൻഷൻ വാങ്ങിക്കുമ്പോൾ ഇരട്ട പെൻഷൻ എന്ന ന്യായം അദ്ദേഹത്തിന് ബാധകമല്ല !!!

ഇന്ത്യയിലെ ഏറ്റവും ചെറിയ ഒരു സംസ്ഥാനം ഏറ്റവും വലിയ കടബാധ്യതയുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. ഈ കടത്തിന്റെ പലിശ എങ്ങനെയാണ് അടയ്ക്കുക ? കിട്ടുന്ന തുക ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വീതം വെച്ച് എടുക്കുമ്പോൾ വായ്പയുടെ പലിശ അടയ്ക്കാൻ ജനങ്ങളുടെ തലയിൽ വീണ്ടും നികുതിഭാരം അടിച്ചേൽപ്പിക്കപ്പെടും. അതായത് മൂന്ന് ശതമാനം വരുന്ന സംഘടിത വിഭാഗത്തിന് ആർഭാടമായും ആഡംബരത്തോടെയും ജീവിക്കാനാവിശ്യമായ പണം ഉണ്ടാക്കി നൽകേണ്ട ബാധ്യത സാധാരണക്കാരനാണ്. അതായത് പാവപ്പെട്ടവന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളകളാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും.

ജനസംഖ്യയിൽ 97 ശതമാനം വരുന്ന ജനതയുടെ കാര്യങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സർക്കാറിന്റെ കയ്യിൽ ഒരു നയാ പൈസയും ഇല്ല.  97 ശതമാനം ജനങ്ങൾ നൽകുന്ന പണത്തിലാണ് 3 ശതമാനം വരുന്ന സംഘടിത ശക്തി തടിച്ച് കൊഴുക്കുന്നത്. ഇവിടെ പൊതു വരുമാനം ഒരു ന്യൂനപക്ഷത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുകയാണ്. ഖജനാവിൽ എത്തുന്ന പണത്തിന്റെ വലിയൊരു ഭാഗം ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമാണ്. ഇവ രണ്ടിന്റെയും ഉപഭോക്താക്കൾ സാധാരണ ജനങ്ങളും ഗുണഭോക്താക്കൾ ഉദ്യോഗസ്ഥരുമാണ്. അതായത് സാധാരണക്കാരന്റെ കീശയിൽ കയ്യിട്ട് വാരി സംഘടിതമായ ഒരു ശക്തിയെ സംരക്ഷിക്കുന്ന ഒരു ഏജന്റ് മാത്രമാണ് ഇന്ന് സർക്കാർ.

ഔദ്യോഗിക കണക്ക് അനുസരിച്ച് 26,850 സ്ത്രീകളാണ് ഇന്ന് കുടുംബം പുലർത്താനായി സ്വന്തം ശരീരം വിറ്റ് കേരളത്തിൽ ജീവിക്കുന്നത്.  കഴിഞ്ഞ 20 വർഷത്തിനിടയിൽ 23,973 കർഷകരാണ് കടബാധ്യത കാരണം കേരളത്തിൽ ആത്മഹത്യ ചെയ്തത്. അപ്പോൾ എവിടെയാണ് സോഷ്യലിസം ? ആർക്കാണ് സോഷ്യലിസം ? സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം പൂർണ്ണമായും ജനസംഖ്യയിൽ 3 ശതമാനം മാത്രം വരുന്ന സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രം വിനിയോഗിക്കപ്പെടുമ്പോൾ ജനസംഖ്യയിലെ 97 ശതമാനം ജനങ്ങൾക്കും സർക്കാറിൽ നിന്നും ഒന്നും ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അതേസമയം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യപ്പെടുന്നത് കാർഷിക മേഖലയിൽ നിന്നാണ് എന്നതാണ് വസ്തുത. അതു കൊണ്ട് തന്നെ ഭരണഘടന ഉറപ്പ് നൽകുന്ന സോല്യലിസം നടപ്പിലാവേണമെങ്കിൽ സാർവ്വത്രിക പെൻഷൻ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്.

55 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജീവിക്കാനാവിശ്യമായ പെൻഷൻ നൽകേണ്ടത് സർക്കാരിന്റെ ബാധ്യത ആണ്. കർഷകർ എന്നോ കർഷക തൊഴിലാളി എന്നോ ഉദ്യോഗസ്ഥൻ എന്നോ വേർതിരിവിന്റെ ആവിശ്യമില്ല. ജീവിക്കാൻ ആവശ്യമായതിലും കൂടിയ തുക ആർക്കും പെൻഷൻ നൽകേണ്ടതില്ല. ബ്രാഹ്മണരെ തീറ്റിയതിന് ശേഷം മാത്രം മറ്റുള്ളവർക്ക് എന്നത് വർണ്ണാശ്രമ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായിരുന്നു. ഇന്നത്തെ കേരളത്തിലെ ബ്രാഹ്മണരാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും. അവരുടെ ഊണ് കഴിഞ്ഞ് മിച്ചം വരുന്നില്ലായെന്ന സത്യം ഉണ്ണുന്നവർ ബോധപൂർവ്വം മറക്കുന്നു. പക്ഷേ വിളമ്പുന്നവരെങ്കിലും അറിയണ്ടേ ?

പൊതു വരുമാനം പൂർണ്ണമായും ശമ്പളവും പെൻഷനുമായി മൂന്ന് ശതമാനം ജനങ്ങളുടെ കീശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതാണ് സംസ്ഥാനത്തെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള കാരണം. ഉദ്യോഗസ്ഥർക്ക് ശമ്പളമായി ലഭിക്കുന്ന തുകയുടെ 20 ശതമാനം മാത്രമാണ് പൊതുമാർക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ബാക്കി 80 ശതമാനവും സ്വർണ്ണത്തിലോ ഭൂമിയിലോ ഓഹരി വിപണിയിലോ ബാങ്കിലോ നിക്ഷേപിക്കപ്പെടുന്നു. അതു കൊണ്ട് പൊതുസമൂഹത്തിന് ഒന്നും ലഭിക്കുന്നില്ല. എന്നാൽ പൊതു വരുമാനം ആനുപാതികമായി എല്ലാ കുടുംബങ്ങളിലും എത്തിയാൽ അത് പൊതുമാർക്കറ്റിലേക്ക് ഇറങ്ങുകയും മാർക്കറ്റ് ചലിക്കുകയും അതുവഴി ഖജനാവിൽ നിന്നും പുറത്തേക്ക് ഒഴുകിയ പണം തിരിച്ച് ഖജനാവിലേക്ക് തന്നെ എത്തും. കേരളം ഉടനെ സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥയിലേക്ക് മാറിയില്ലായെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് കൂടി താരതമ്യം ചെയ്യുമ്പോൾ മാത്രമേ കേരളത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് മനസ്സിലാവുകയുള്ളൂ.
കേരളം
ജനസംഖ്യ : 3,33,97,677
ഉദ്യോഗസ്ഥർ : 5,11,075
പെൻഷനേഴ്സ് : 3:3,97,488
ശമ്പള ചിലവ് : 31,903.38 കോടി.(റവന്യൂ വരുമാനത്തിന്റെ 43 ശതമാനം)
പെൻഷൻ ചിലവ് : 19938.40 കോടി.( റവന്യു വരുമാനത്തിന്റെ 27 ശതമാനം)
കടബാധ്യത : 2,10,8 83.15 കോടി

കർണാടക
ജനസംഖ്യ : 6,11,30,704
ഉദ്യോഗസ്ഥർ : 7,03,631
പെൻഷനേഴ്‌സ് : 5,01,072
ശബള ചിലവ് : 17, 220 കോടി (റവന്യൂ വരുമാനത്തിന്റെ 20 ശതമാനം)
പെൻഷൻ ചിലവ് : 7581 കോടി (റവന്യൂ വരുമാനത്തിന്റെ 9 ശതമാനം)
കടബാധ്യത : 1,14,401 കോടി.

ആന്ധ്ര
ജനസംഖ്യ : 8,45,80,777
ഉദ്യോഗസ്ഥർ : 10,77,101
പെൻഷനേഴ്‌സ് : 5,66,286
ശബള ചിലവ് : 23,278 കോടി.( റവന്യൂ വരുമാനത്തിന്റെ 24 ശതമാനം)
പെൻഷൻ ചിലവ് : 12,183 കോടി.( റവന്യു വരുമാനത്തിന്റെ 13 ശതമാനം)
കടബാധ്യത : 1,54,950 കോടി

സർക്കാറിന്റെ (ഔദ്യോഗിക രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ എല്ലാം) തയ്യാറാക്കിയത് അഡ്വ.വി.ടി.പ്രദീപ് കുമാർ – 9947 243655

Top