സോണിയ ഗാന്ധിക്ക് എതിരെ കേസ്, കുടിശിക കൊടുത്ത്‌ ഒത്തുതീര്‍ക്കും

തിരുവനന്തപുരം:കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിനു ബഹുനിലമന്ദിരം നിര്‍മിച്ച വകയില്‍ കരാറുകാരനു നല്‍കാനുള്ള കുടിശിക എത്രയും വേഗം നല്‍കുമെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിന്റെ നിര്‍മാണക്കരാറുകാരന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ ഒന്നാംപ്രതിയാക്കി കേസ്‌ കൊടുത്തിരുന്നു. ഈ കേസാണിപ്പോള്‍ കോടതിക്കു പുറത്ത്‌ ഒത്തുതീര്‍ക്കാന്‍ നേതൃത്വം നീക്കമാരംഭിച്ചത്.കേസ് എടുത്തു എന്നറിഞ്ഞതേ ഇതു വന്‍വിവാദം ആയിരുന്നു.

കെട്ടിടം കെ.പി.സി.സി. ഫണ്ട്‌ ഉപയോഗിച്ചാണു നിര്‍മിച്ചത്‌. കരാറുകാരനു രണ്ടുകോടിയോളം രൂപ കൊടുത്തുതീര്‍ക്കാനുള്ളതു സത്യമാണ്‌. അയാള്‍ പറയുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍, കരാറുകാരനുമായി ഇന്‍സ്‌റ്റിറ്റ്യൂട്ടിനുള്ള ചില തര്‍ക്കങ്ങളും പാര്‍ട്ടിയുടെ സാമ്പത്തികപ്രയാസവുമാണു കുടിശിക കൊടുത്തുതീര്‍ക്കാനുള്ള തടസം. എങ്കിലും അതു വൈകാതെ കൊടുത്തുതീര്‍ക്കും.
20 കോടി രൂപയുടേതായിരുന്നു പദ്ധതി. അതില്‍ 18 കോടിയും കൊടുത്തു. ബില്ലുകളെല്ലാം കെ.പി.സി.സിയുടെ ചീഫ്‌ ആര്‍ക്കിടെക്‌റ്റ്‌ അംഗീകരിച്ചെങ്കിലും ചില തര്‍ക്കങ്ങളുണ്ട്‌. 20 കോടിയില്‍ അഞ്ചുകോടി ബാങ്ക്‌ വായ്‌പയായിരുന്നു.കെ.പിസി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരോടാലോചിച്ച്‌ എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നു രമേശ്‌ പറഞ്ഞു.രാജീവ്‌ ഗാന്ധിയുടെ സ്‌മരണാര്‍ഥം കെ.പി.സി.സി. ഗവേഷണകേന്ദ്രം നിര്‍മിച്ച വകയില്‍ കരാറുകാരന്‌ 2.80 കോടിയിലേറെ രൂപയാണു നല്‍കാനുള്ളത്‌. ഇതു 13.5 ശതമാനം പലിശയുള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ടു സോണിയാ ഗാന്ധിയെ ഒന്നാംപ്രതിയാക്കി കരാറുകാരന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്‌. സുധീരന്‍, രമേശ്‌ ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ ഹിദുര്‍ മുഹമ്മദ്‌ എന്നിവരും എതിര്‍കക്ഷികളാണ്‌. കേസ്‌ 23-നു പരിഗണിക്കാനിരിക്കേയാണു കോടതിക്കു പുറത്ത്‌ ഒത്തുതീര്‍പ്പിന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ തയാറെടുക്കുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top