അടുക്കള വിട്ടുപോകരുത്, പാചകം പഠിക്കണം, രുചിയുള്ള പരിപ്പ് കറിയുണ്ടാക്കിയാല്‍ അമ്മായി അമ്മയെ സന്തോഷിപ്പിക്കാം.. മധ്യപ്രദേശ് ഗവര്‍ണറുടെ സാരോപദേശങ്ങളിങ്ങനെ…

ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് പ്രസ്താവനകള്‍ കൊണ്ടാണ്. സദാചാരത്തിലൂന്നിയുള്ളതും പുരോഗമനം തൊട്ടുതീണ്ടാത്തതുമാണ് അവരുടെ ഒട്ടുമിക്ക പരാമര്‍ശങ്ങളും. തലസ്ഥാനമായ ഭോപ്പാലിന് അടുത്തുള്ള രാജ്ഘര്‍ ജില്ലയില്‍ കസേതൂര്‍ബാ ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കവെയായിരുന്നു ആനന്ദിബെന്‍ പുതിയ ഉപദേശങ്ങള്‍ നല്‍കി വിവാദത്തിലായത്.

അടുക്കളകള്‍ വിട്ടുപോകരുതെന്നും രുചിയുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി ശീലിക്കണം എന്നുമായിരുന്നു ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്നിന്റെ ഉപദേശം. രുചികരമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കി പഠിക്കുന്നത് ഭാവിയില്‍ അമ്മായിമ്മമാരുടെ സ്നേഹം ലഭിക്കുന്നതിന് കാരണമാകും എന്നും ഗവര്‍ണര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നിങ്ങളെല്ലാവരും പഠിക്കുന്നവരില്‍ മിടുക്കരാണ്,പക്ഷേ അടുക്കളകള്‍ വിട്ടുപോകരുത്. ആര്‍ക്കാണോ നല്ല പരിപ്പ് കറി ഉണ്ടാക്കാന്‍ സാധിക്കുന്നവര്‍ക്ക് ഭാവിയില്‍ അമ്മായിയമ്മയെ സന്തോഷിപ്പിക്കുകയും അവരുടെ സ്നേഹം നേടുകയും ചെയ്യാം’-ഗവര്‍ണര്‍ പറഞ്ഞു.

സാരോപദേശം അവിടെയും അവസാനിപ്പിക്കാന്‍ ആനന്ദിബെന്‍ കൂട്ടാക്കിയില്ല. പെണ്‍കുട്ടികള്‍ മുടി മുറിക്കരുതെന്നും നീളമുള്ള മുടി അഭിമാനത്തിന്റെ അടയാളമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളുമായി ചോദ്യോത്തരത്തില്‍ ഏര്‍പ്പെട്ട ഗവര്‍ണര്‍, ഹോസ്റ്റലില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പേരുകള്‍ അറിയാത്ത കുട്ടികളുണ്ടെന്നും അവര്‍ക്ക സ്പെഷ്യല്‍ ക്ലാസുകള്‍ എടുക്കണമെന്നും വാര്‍ഡനോട് ആവശ്യപ്പെട്ടു.

നേരത്തെ, ബിജെപി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പ് ജയിക്കുന്നതിനെ പറ്റി ക്ലാസെടുത്ത ആനന്ദിബെന്‍ പട്ടേലിന്റെ നടപടി വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന അവരുടെ പ്രസ്താവനയും ചര്‍ച്ചയായിരുന്നു.

Top