മണ്ഡലകാലത്ത് എത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും:കാനം

കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശക്തമായ നയം വ്യക്തമാക്കി സിപിഐ നേതാവ് കാനം രാജേന്ദ്രൻ.ശബരിമലയിൽ സ്ത്രീകൾ എത്തിയാൽ സംരക്ഷണം നൽകും . യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ സെപ്റ്റബര്‍ 28ലെ വിധി നടപ്പാക്കാനെ സർക്കാരിന് കഴിയുകയുള്ളൂ എന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

മണ്ഡലകാലത്ത് എത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. ഭരണഘടനാ ബെഞ്ചിന്‍റെ വിധി നടപ്പാക്കാനേ സര്‍ക്കാരിന് കഴിയൂ എന്നും നിലവിലുള്ള വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല സ്ത്രീ പ്രവേശന കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ വന്ന എല്ലാ പുനപരിശോധന ഹര്‍ജികളും ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. റിട്ട് ഹര്‍ജികളും ഇതോടൊപ്പം പരിഗണിക്കും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28ലെ ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സ്‌റ്റേ ഇല്ലെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

അതേ സമയം സുപ്രീംകോടതി തീരുമാനം പ്രഖ്യാപിച്ചതോടെ 16ന് തുടങ്ങുന്ന ശബരിമല മണ്ഡലകാലം സര്‍ക്കാരിന് വലിയ പരീക്ഷണമായി മാറും. ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ സര്‍ക്കാരിന് സുരക്ഷ ഒരുക്കേണ്ടി വരും. ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ നടത്തിയ പ്രതിഷേധം ആവര്‍ത്തിക്കുക കൂടി ചെയ്യും.

പുന:പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചെങ്കിലും സെപ്റ്റംബറിലെ വിധിക്ക് സ്റ്റേ നല്‍കാത്തതിലൂടെ യുവതികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴും ശബരിമലയിലുള്ളത്. ഹരജി പരിഗണിക്കുന്നതാകട്ടെ മണ്ഡലകാലം കഴിഞ്ഞും. ഈ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷയൊരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ശക്തമായ പൊലീസ് സന്നാഹവും ഇതിനായി ശബരിമലയില്‍ ഒരുക്കേണ്ടി വരും. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി കഴിഞ്ഞു.

പുന:പരിശോധാന ഹരജി വാദം കേള്‍ക്കാന്‍ എടുത്തതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന സംഘപരിവാര്‍ പ്രതിരോധം ശക്തമാക്കുമെന്നാണ് സാധ്യത. ചുരുക്കത്തില്‍ തുലാമാസ പൂജ സമയത്തും ആട്ട ചിത്തിര ദിവസങ്ങളിലും ഉണ്ടായതിന് സമാനമായ സാഹചര്യം മണ്ഡല മകരവിളക്ക് കാലത്തും ഉണ്ടാകും. 60 ദിവസം നീണ്ടു നില്‍ക്കുന്നതാണ് മണ്ഡല മകരവിളക്ക് കാലം. ദിവസം പ്രതി ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഈ സമയത്ത് ശബരിമലയില്‍ എത്താറുണ്ട്. സാഹചര്യത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നതാണ് ഈ രണ്ട് ഘടകങ്ങളും.

അഞ്ഞൂറിലധികം സ്ത്രീകള്‍ ഇതിനകം തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡലമകരവിളക്ക് കാലം സര്‍ക്കാരിന് പരീക്ഷണകാലഘട്ടമാകുമെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.

Top