പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന സമരം അവസാനിപ്പിച്ചു; നടപടി പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തില്‍

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഹര്‍ഷിന അവസാനിപ്പിച്ചു. കേസില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. 105 ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന സമരം ചെയ്യുകയായിരുന്നു.

ഹര്‍ഷിന മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടുവെന്ന് സമരസമിതി പറഞ്ഞു. ജനകീയവും നിയമപരവുമായ പോരാട്ടം തുടരും. 50 ലക്ഷം രൂപ ഹര്‍ഷിനക്ക് നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തുടര്‍ സമരം നടത്തുമെന്നും സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നതിന് ഇന്ന് നോട്ടീസ് നല്‍കും. ഡോ. രമേശന്‍, ഡോ ഷഹന, നഴ്‌സിംഗ് ഓഫീസര്‍ രഹന, സ്റ്റാഫ് നഴ്‌സ് മഞ്ജു എന്നിവരാണ് പ്രതികള്‍. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷമാകും പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കുക. ഇക്കാര്യത്തില്‍ പൊലീസ് നേരത്തെ നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറി ഫോര്‍സെപ്‌സ് കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്നു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് നാല് പ്രതികളും.

Top