ന്യൂഡല്‍ഹി: ഇതാണ് കണ്ണില്ലാത്ത ക്രൂരത !ചപ്പാത്തിയുടെ വട്ടം ശരിയായില്ലെന്ന് പറഞ്ഞ് ഗർഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹന്‍ഗിര്‍പുരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 22കാരിയായ ഭാര്യയാണ് യുവാവ് കൊലപ്പെടുത്തിയത്. കൊല്ലപ്പെടുമ്പോള്‍ അവര്‍ നാലു മാസം ഗര്‍ഭിണിയുമായിരുന്നു. യുവതിയുടെ സഹോദരനാണ് പോലീസിനെ വിവരം അറിയിച്ചത്. സഹോദരി അബോധാവസ്ഥയില്‍ കിടക്കുന്നതായും നാലു വയസ്സുള്ള മകളെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്നും സഹോദരന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
സിമ്രാന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഈ സമയത്തിനുള്ളില്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. അമ്മ ഉണ്ടാക്കുന്ന ചപ്പാത്തിയെ ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ പരസ്പരം വഴക്കിടാറുണ്ടായിരുന്നുവെന്ന് മകള്‍ പോലീസിന് മൊഴിനല്‍കി. അമ്മ നല്ല പാചകക്കാരിയാണ്. എന്നാല്‍ ചപ്പാത്തിയുടെ ആകൃതി പിതാവിനെ എപ്പോഴും ദേഷ്യം പിടിപ്പിച്ചിരുന്നുവെന്ന് മകള്‍ പറയുന്നു.
ശനിയാഴ്ച രാത്രി 10.30നും പതിവുപോലെ വഴക്കുണ്ടായി. ഇതിനിടെ പിതാവ് അമ്മയുടെ വയറ്റില്‍ തൊഴിച്ചു. അമ്മയെ രക്ഷിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ തന്നെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പൂട്ടിയിട്ടെന്ന് മകള്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇവര്‍ വിവാഹിതരായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ.ബിസിനിസില്‍ പരാജയപ്പെട്ട ഭര്‍ത്താവ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഒളിവിലാണ്.