ക്രൈം ഡെസ്‌ക്
ഡമാസ്‌കസ്: ഐ.എസിൽ ചേർന്ന മലയാളികൂടി കൊല്ലപ്പെട്ടു. കണ്ണൂർ സ്വദേശി ഷിജിലാണ് സിറിയയിൽ നടന്ന സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കു സന്ദേശം ലഭിച്ചത്. ഇവരുടെ ഭാര്യ ഹഫീസയെ ഐ.എസ് ലൈംഗിക അടിമയാക്കി വച്ചിരിക്കുന്നതായും വിവരം ലഭിച്ചു. ഇത് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു.
സിറിയയിലെ ഐ.എസ്സ് തീവ്രവാദ ക്യാംപിൽ നിന്നും വളപട്ടണം സ്വദേശി ഷിജിലിന്റെ ഭാര്യ ഹഫീസ ഏറെ വിതുമ്പലോടെയാണ് തന്റെ ഭർത്താവ് മരണപെട്ട വിവരം വീട്ടുകാരെ അറിയിക്കുന്നത്. തന്റെയൊപ്പം നിരവധി സ്ത്രീകൾ ഉണ്ടെന്നും അവരുടെയെല്ലാം ഭർത്താക്കൻമാർ കൊല്ലപ്പെട്ടിരിക്കുന്നുവെന്നും ഹഫീസ പറയുന്നു. ഇവരെയെല്ലാം ഐ.എസ് ലൈംഗിക അടിമയാക്കി മാറ്റിയെന്നും ഇവർ ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
പെറ്റ ഉമ്മയോട് അറിയക്കേണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു സന്ദേശം അയക്കുന്നതെന്നും ഇവർ പറയുന്നു. കണ്ണൂർ ജില്ലയിൽ നിന്നും സ്ത്രികളും കുട്ടികളും ഉൾപ്പടെ ഇരുപത്തിയെട്ട് പേർ സിറിയയിലെ ഐ.എസ്സ് കേന്ദ്രത്തിലെത്തിയതായി പോലിസിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.
നേരത്തെ കാസർകോട് ജില്ലയിൽ നിന്നും ഇത്തരത്തിൽ 21 പേർ ഐ.എസ് കേന്ദ്രത്തിലെത്തിയിരുന്നു.


