ഇലീസ് ജസ്‌നയുടെ വീട്ടില്‍ എത്തി;  ലിഗയും ജെസ്‌നയും കാണാതായത് സമാന സാഹചര്യത്തിൽ…

റാന്നി: വിഷാദ രോഗത്തിന് ചികിത്സയ്ക്കായി കേരളത്തിൽ എത്തി കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ മരണം കേരളത്തിന് നാണക്കേടായി മാറിയിരിക്കുകയാണ്. കോവളത്തു നിന്നും കാണാതായ ലിഗയുടെ മൃതദേഹം ഒരു മാസത്തിന് ശേഷമാണ് തിരുവല്ലത്തെ കണ്ടൽകാടിനുള്ളിൽ നിന്നും അഴുകിയ നിലയിൽ കണ്ടെത്തിയത്. ലിഗയുടെ സഹോദരി ഇലീസ് ലിഗയ്ക്ക് വേണ്ടി കേരളം മുഴുവൻ അരിച്ചു പെറുക്കുകയായിരുന്നു. ഇത്തരം യാത്രയിലാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടിൽ ജെസ്‌നയെ കാണാതായ വിവരം അറിഞ്ഞത്. ഒരു മാസമായി താൻ അന്വേഷിച്ചു നടന്ന സഹോദരി മരിച്ചതിന്റെ വേദനയ്ക്കിടയിലും ജസ്‌നയുടെ കുടുംബത്തെ സന്ദർശിക്കാനും ഇലീസ് എത്തി. ലിഗയെ പോലെ സമാനമായ സാഹചര്യത്തിലാണ് ജസ്‌നയെയും കാണാതായത്. ഈ തിരിച്ചറിവിലാണ് ജസ്‌നയുടെ കുടുംബത്തിന്റെ വേദന പങ്കിടാൻ ഇലീസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. ലിഗയുടെയും ജെസ്‌നയുടെയും തിരോധാനം സമാന രീതിയിലായിരുന്നു. വീട്ടിലെത്തും മുൻപ് ഇലീസ് ജസ്‌നയുടെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ട് അനുമതി തേടിയിരുന്നു. ജെസ്‌നയുടെ പിതാവ് ജയിംസ്, സഹോദരി ജെസി എന്നിവരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. വീണ്ടും ബന്ധപ്പെടാമെന്ന് അറിയിച്ചാണ് ഇലീസ് മടങ്ങിയത്. മാർച്ച് 22ന് രാവിലെ 10.30ന് ആണ് ജെസ്‌നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കു പോയ ജെസ്‌ന എരുമേലി വരെ എത്തിയതായി അറിയാം. പിന്നീട് വിവരങ്ങളൊന്നുമില്ല. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.  അതേസമയം മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലാത്ത പെൺകുട്ടിയാണ് ജസ്‌ന. മൊബൈൽ ഫോൺ കാൾ ലിസ്റ്റും ബുക്കും പുസ്തകവുമൊക്കെ പരിശോധിച്ചിട്ടും മറ്റൊരു ബന്ധത്തിന്റെ നേരിയ സൂചന പോലുമില്ല. ജെസ്നയെ കാണാതായ കേസ് വനിതാ പൊലീസ് ഉൾപ്പെടുന്ന പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ട്. 22 ന് രാവിലെ 9.30 നാണ് ജെസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിനിയാണ് ജെസ്ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസർവ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവൾ ആരോടും അവതരിപ്പിച്ചിരുന്നുമില്ല. കോളജിലേക്ക് പോകുന്നത് സഹോദരൻ ജെയ്സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലാണ് ജെയ്സ് പഠിക്കുന്നത്. ജെസ്ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാൽ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്-ജെഫിമോൾ. ഇതാണ് പശ്ചാത്തലം. ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നതിനാൽ കാണാതായ ദിവസം പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്നയെ കാണാതായത്. ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്ന എടുത്തിട്ടുമില്ല. പിന്നെ ജെസ്‌ന എങ്ങോട്ട് പോയി എന്ന് ആർക്കും ഒരു എത്തും പിടിയും ഇല്ല. ജെസ്‌നയ്ക്ക് വേണ്ടി പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തി. എന്നാൽ അന്വേഷണങ്ങൾ എല്ലാം തുടങ്ങിയടുത്ത് തന്നെ നിൽക്കുകയാണ്.

 

Top