ക്രൈം ഡെസ്‌ക്
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർഥി ജിഷയുടെ കൊലക്കേസിൽ പ്രതിയാക്കപ്പെട്ട അമീറുകൾ ഇസ്ലാമിനു വധശിക്ഷ ലഭിക്കുമ്പോൾ കേരള സമൂഹത്തിൽ ബാക്കിയാകുന്നത് നിരവധി ചോദ്യങ്ങളാണ്. പ്രതി അമീർ ഉൾ ഇസ്ലാമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചത്. ഇതുപോലെയുള്ള ക്രൂരമായ കൊലപാതകത്തിന് ശിക്ഷ അനുയോജ്യമെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. എന്നാൽ, കേസിലെ യഥാർഥ പ്രതി അമീറുകൾ തന്നെയാണോ എന്ന ചോദ്യത്തിന് ഇനിയും സംശയത്തിന്റെ ആനുകൂല്യം ബാക്കിയാണ്. ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യൻ നിയമസംഹിതയുടെ മേൽ കത്തിവയ്ക്കുന്നതാണോ ്്അമറുള്ളിന്റെ വധശിക്ഷ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കേസിന്റെ ആദ്യഘട്ടം മുതൽ പല സംശയങ്ങളും ഉയർന്നിരുന്നു. അമീറുൾ പിടിയിലായിട്ടും ഈ ചോദ്യങ്ങൾക്കൊന്നും ഇപ്പോഴും ഉത്തരമില്ല.
2016 ഏപ്രിൽ 28നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിൽ പ്രതി അമീറുൽ ഇസ്ലാമിനെ 2016 ജൂൺ 14ന് തമിഴ്‌നാട്‌കേരളാ അതിർത്തിയിൽനിന്നാണു പൊലീസ് പിടികൂടുന്നത്. ജിഷ കൊല്ലപ്പെടുന്നത് ശരീരത്തിൽ ആഴത്തിലേറ്റ കത്തി ഉപയോഗിച്ചുള്ള കുത്തേറ്റാണെന്നും, ശ്വാസം മുട്ടിച്ചതിനെ തുടർന്നാണെന്നുമാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. എന്നാൽ, ഇത്തരത്തിൽ കൊലപാതകം നടത്തുന്നത് അ്‌ന്യസംസ്ഥാന തൊഴിലാളികളുടെ രീതിയല്ല. പ്രത്യേകിച്ചു അസം സ്വദേശികളായ അക്രമികൾ തലയ്ക്ക് അടിച്ചോ, കഴുത്തിൽ മാരകമായി മുറിവേൽപ്പിച്ചോ ആണ് കൊലപാതകം നടത്താറുള്ളത്. ഈ രീതിക്കു വ്യത്യസ്തമായാണ് അമീറുകൾ ജിഷയെ കൊലപ്പെടുത്തിയത്.
കേസിൽ കുറുപ്പുംപടി സ്റ്റേഷൻ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചത് അമീർ ഉൾ ഇസ്ലാമിന് വേണ്ടിയാണോ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം. പോസ്റ്റുമോർട്ടം സംബന്ധിച്ച അപാകതകളെക്കുറിച്ച് ഏറെ ചർച്ചകൾ ഉണ്ടായിരുന്നു ആ പശ്ചാത്തലത്തിൽ ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തിരുത്ത് വരുത്താൻ തക്ക വിധത്തിൽ ഇടപെടാൻ ശേഷിയുള്ള ആളാണോ അമീർ ഉൾ ഇസ്ലാം എന്നതും സംശയമായി നിലനിൽക്കുന്നു. അസമയത്ത് ,അതായത് സമയ പരിധി അവസാനിച്ചതിന് ശേഷവും ശ്മശാനം ഉപയോഗിക്കാൻ മാത്രം സ്വാധീന ശേഷിയുള്ള വ്യക്തിയാണോ അമീർ ഉൾ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി എന്നതടക്കമുള്ള ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാകുന്നു.


