സ്വന്തം ലേഖകൻ
പെരുമ്പാവൂർ: ജിഷ കൊലക്കേസിലെ മഹസ്സർ സാക്ഷി സാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജിഷയുടെ അയൽവാസിയായിരുന്നു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ സാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട കേസിലെ മഹസ്സര് സാക്ഷിയും ജിഷയുടെ അയൽവാസിയുമായിരുന്നു സാബു.
ഉച്ചയോടെയാണ് മുറിയ്ക്കുള്ളിൽ സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ സാബു മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടങ്ങളിൽ സാബുവിനെ പൊലീസ് ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് പ്രതിയായ അമിർ ഉൾ ഇസ്ലാമിനെ പൊലീസ് കണ്ടത്തിയത്. പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റതായി പിന്നീട് സാബു പറഞ്ഞിരുന്നു.
കൊലപാതകം നടത്തിയശേഷം പ്രതി ആമിർ ഉൾ ഇസ്ലാം മടങ്ങുന്നതിനിടെ ഉപേക്ഷിച്ച ചെരുപ്പ് കനാലിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ ചെരുപ്പ് കണ്ടെത്തിയതിലെ മഹസ്സർ സാക്ഷിയാണ് സാബു. ഓട്ടോഡ്രൈവറാണ്. രാത്രി വൈകി എത്താറുള്ളതിനാൽ നേരം പുലർന്നിട്ടും മാതാപിതാക്കൾ ശ്രദ്ധിച്ചില്ല. ഉച്ചയായിട്ടും ബാബുവിനെ കാണാത്തതിനാൽ മുറിയിൽ തട്ടിവിളിച്ചു.
അനക്കമില്ലാതിരുന്നതിനാൽ അയൽവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. കുറുപ്പുംപടി പൊലീസെത്തിയാണ് വാതിൽ തുറന്നത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്ർക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊസ്റ്റ്മാർട്ടത്തിനയച്ചു.