ജിഷയെ കൊല്ലാന്‍ അമീറുള്‍ ഉപയോഗിച്ച കത്തിയില്‍ രക്തക്കറ; കത്തി ലഭിച്ചത് ജിഷയുടെ വീടിന്റെ പിന്നില്‍നിന്നും

jisha-murder-case

പെരുമ്പാവൂര്‍: ജിഷയെ കൊല്ലാന്‍ അമീറുള്‍ ഇസ്ലാം ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി ജിഷയുടെ വീടിന്റെ പിന്നില്‍നിന്നും ലഭിച്ചു. മുന്‍പ് പോലീസ് പരിശോധന നടത്തിയപ്പോള്‍ വീടിന്റെ പരിസരത്ത് യാതൊരു തെളിവും കണ്ടെത്താനായിരുന്നില്ല. അമീറുള്‍ ഇസ്ലാമിനെ ചോദ്യം ചെയ്താണ് തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായത്.

കത്തിയില്‍ രക്തക്കറ പുരണ്ടതായും ഫൊറന്‍സിക് പരിശോധന വ്യക്തമാക്കി. എന്നാല്‍, ഈ രക്തം ജിഷയുടേതാണോയെന്ന് വ്യക്തമായിട്ടില്ല. ഇതോടെ അമീറുളിന്റെ ലോഡ്ജില്‍ നിന്ന് കണ്ടെത്തിയ കത്തി ഉപയോഗിച്ചായിരിക്കില്ല കൊലപാതകം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം, കൊലപ്പെടുത്തുന്ന സമയത്ത് ധരിച്ചിരുന്ന അമീറുളിന്റെ വസ്ത്രങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ കൊല്ലപ്പെട്ട് മൂന്നാംദിവസമാണ് വീടിനു പിന്നില്‍ നിന്നും ഒരു കത്തി കണ്ടെത്തിയത്. തുടക്കത്തില്‍ ചോദ്യം ചെയ്യലില്‍ കത്തിയും വസ്ത്രവും സംബന്ധിച്ച് യാതൊരു സൂചനയും ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും അമീറുല്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് വീടിനു പിന്നില്‍ നിന്നു കണ്ടെത്തിയ കത്തിയും ലോഡ്ജില്‍ നിന്നു പിടിച്ചെടുത്ത കത്തിയും ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയില്‍ രക്തക്കറ കണ്ടെത്തിയത്. ഇനി ഇത് ജിഷയുടെ രക്തം തന്നെയാണോ എന്നാണ് ഉറപ്പിക്കേണ്ടത്.
അതേസമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കിട്ടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. വസ്ത്രങ്ങള്‍ ട്രെയിനില്‍ പോകുമ്പോള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതായാണ് അമീറുള്‍ മൊഴി നല്‍കിയത്. അമീറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിക്കാത്തത് അന്വേഷണ സംഘത്തിനു തലവേദനയായിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ നാലു ദിവസത്തിലേറെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അതേസമയം, അമീറിനെ ഇന്നു രാവിലെ പെരുമ്പാവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുമായി പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തി അന്വേഷണസംഘം തെളിവെടുത്തു. വീടിനു സമീപപ്രദേശങ്ങളിലും കൊലപാതകത്തിനുശേഷം പ്രതി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തി. അമീര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പ് നടത്താനായില്ല. ജനങ്ങള്‍ തിങ്ങിക്കൂടിയതിനാല്‍ ലോഡ്ജിനുള്ളില്‍ കയറിയില്ല. മുഖം മറച്ചാണ് അമീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അമീറിന്റെ കസ്റ്റഡി കാലാവധി 30 നാണ് അവസാനിക്കുക. ഇതിനു മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

Top