തിരുവനന്തപുരം: എൽഡിഎഫ് വിടില്ലെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം. വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയിൽ ജയിച്ചത് രണ്ടിടത്ത് മാത്രം. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തിന് പിന്നാലെ മുന്നണി വിപുലീകരണ ചര്‍ച്ചകളിലേക്ക് യു.ഡി.എഫ് കടക്കുമ്പോഴും ഇനി മുന്നണിയിലേക്ക് മടക്കമില്ലെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് എം.
പാലായിൽ സിംഗിൾ മെജോറിറ്റി ഉള്ളത് കേരള കോൺഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫിനാണ് ലീഡ്. സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും പരിശോധിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചർച്ച സജീവമായത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനോട് അനുകൂലമായി നിലപാട് കേരള കോൺഗ്രസ് എം സ്വീകരിച്ചില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന് മേൽക്കൈ ലഭിച്ചു. ഈ പശ്ചാത്തലത്തിൽ കേരള കോൺഗ്രസിനെ എമ്മിനെ കൂടി കൊണ്ടുവന്നു നിയമസഭയിൽ കരുത്ത് തെളിയിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും കേരള കോൺഗ്രസ എമ്മിന് കാര്യമായ നഷ്ടമുണ്ടായിട്ടില്ല എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
കനത്ത പ്രഹരമേറ്റ ഇടതുമുന്നണിയെ സംബന്ധിച്ച് ഘടക കക്ഷികളൊന്ന് ഈ ഘട്ടത്തില്‍ വിട്ടുമാറുന്നത് ചെറുതല്ലാത്ത ആഘാതമാണ്. ഭരണവിരുദ്ധ വികാരത്തിന്റെ അനുകൂല സാധ്യതകള്‍ക്ക് നടുവില്‍ എതിരാളികളെ രാഷ്ട്രീയമായി കൂടുതല്‍ ദുര്‍ബലമാക്കാന്‍ കൂടിയാണ് യു.ഡി.എഫ് നീക്കങ്ങള്‍. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വിഷയത്തില്‍ തുറന്ന സമീപനം സ്വീകരിച്ചപ്പോള്‍ പി.ജെ. ജോസഫ് മാത്രമാണ് മറുത്തൊരു നിലപാട് കൈക്കൊണ്ടത്. മാണി കോണ്‍ഗ്രസില്ലാതെ മത്സരിച്ചിട്ടും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മികച്ച മുന്നേറ്റം നടത്താന്‍ യു.ഡി.എഫിന് സാധിച്ചുവെന്നതാണ് ജോസഫിന്റെ പിടിവള്ളി.
അതേസമയം, മാണി കോണ്‍ഗ്രസ് കൂടിയെത്തിയാല്‍ മധ്യകേരളത്തില്‍ അത് കൃത്യമായ രാഷ്ട്രീയ സന്ദേശമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. മാത്രമല്ല, മധ്യകേരളം കൂടുതല്‍ ഭദ്രവുമാകും. എല്‍.ഡി.എഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി മാണി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. പഴയ തട്ടകമായ യു.ഡി.എഫിലേക്ക് മടങ്ങുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടിയിലുണ്ട്.
നിലവില്‍ ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പുറമെ പറയുമ്പോഴും, യു.ഡി.എഫ് നേതാക്കളുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന സൂചനകളും പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുണ്ട്. നിയമസഭ സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പായിരിക്കും ജോസ് കെ. മാണിയുടെ തീരുമാനം സ്വാധീനിക്കുക. മനുഷ്യ-മൃഗ സംഘര്‍ഷങ്ങളടക്കം ജനകീയ വിഷയങ്ങള്‍ പ്രചാരണായുധമാക്കിയാണ് മലയോര കര്‍ഷകര്‍ ഏറെയുള്ള നിലമ്പൂര്‍ അടക്കമുള്ള മേഖലകളില്‍ കോണ്‍ഗ്രസ് പിടിമുറുക്കിയത്. ഗുരുതരമായ ഈ പ്രശ്‌നം അവഗണിച്ച് മുന്നോട്ട് പോകാന്‍ കേരള കോണ്‍ഗ്രസിന് സാധിക്കില്ല.
അതിനിടെ എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാര്‍ട്ടി നേതാക്കളോട് പറയുന്നത്. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് ഓര്‍മ്മിപ്പിച്ച് ജോസ് കെ മാണി. നിലവിലെ ചര്‍ച്ചകളില്‍ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തും. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാര്‍ട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അതേസമയം രാഹുല്‍ ഗാന്ധി നേരിട്ട് വിഷയത്തില്‍ ഇടപെട്ടാല്‍ ജോസ് കെ മാണി നിലപാട് മാറ്റിയേക്കും.
നിലവിലെ ചര്‍ച്ചകളില്‍ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തും. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു. മുന്നണി വിടാന്‍ ആയിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടുന്ന രീതി നിലവില്‍ ഇല്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അങ്ങനെയെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ മുന്നണി വിടാമായിരുന്നു. യുഡിഎഫ് നേതാക്കള്‍ ക്ഷണിക്കുന്നത് പാര്‍ട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് പാര്‍ട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്. പി ജെ ജോസഫ് യുഡിഎഫില്‍ തെറ്റിധാരണയുണ്ടാക്കുകയായിരുന്നു. പി ജെ ജോസഫ് ഇപ്പോള്‍ നടത്തുന്നത് അപക്വമായ പ്രസ്താവനകളാണെന്നും സ്റ്റീഫന്‍ ജോര്‍ജ് വിമര്‍ശിച്ചു. പരാജയം ഉണ്ടായാല്‍ പാര്‍ട്ടി തകരുമെങ്കില്‍ ജോസഫ് ഗ്രൂപ്പ് കേരളത്തിലുണ്ടാകില്ലായിരുന്നുവെന്നും സ്റ്റീഫന്‍ ജോര്‍ജ് പരിഹസിച്ചു. മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









