യാത്രയ്ക്കിടയില്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു; വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജോസ് കെ മാണിയുടെ ഭാര്യ

കേരള രാഷ്ടീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ട് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ വെളിപ്പെടുത്തല്‍. ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ പുസ്‌കത്തിലാണ് എംപി യുടെ ഭാര്യയായ നിഷ ജോസിന്റെ വിവാദമായ പരാമര്‍ശം ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിസി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രതി തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ആരോപിക്കുന്നു. എന്നാല്‍ എവിടെവച്ചാണ്, എന്നാണ് സംഭവം നടന്നതെന്ന് നിഷ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇക്കാര്യം അപ്പോള്‍ തന്നെ ഭര്‍ത്താവിനോട് പറയുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരള രാഷ്ട്രീയത്തില്‍ ലൈംഗിക വിവാദത്തില്‍ പെട്ട് ഭരണം നഷ്ടപ്പെട്ട മുന്നണിയുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ മകന്റെ ഭാര്യയായ നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ വരും നാളുകളില്‍ സംസ്ഥാന ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകും. സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്ന വിവാദവെളിപ്പെടുത്തലും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. സോളാറിലെയും ബാര്‍ വിഷയത്തിലെയും കഥകള്‍ ചിലര്‍ പൊടിപ്പുംതൊങ്ങലും വച്ച് ചിത്രീകരിച്ചപ്പോള്‍ ഒരു ദിവസം വീട്ടില്‍ കെ.എം. മാണി പറഞ്ഞു: പട്ടികള്‍ കുരയ്ക്കും, കുറച്ചു കഴിയുമ്പോള്‍ അവ കുരച്ചു ക്ഷീണിക്കും. എന്നാല്‍ ഈ പട്ടികളുടെ കുര കേള്‍ക്കുന്ന സിംഹം ഓരോ നിമിഷവും കഴിയുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഗര്‍ജിക്കാന്‍ തുടങ്ങും. ഇതാണ് വിവാദങ്ങളുടെ എല്ലാം അവസാനം. 59 അധ്യായങ്ങളുളള ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ഇംഗ്ലിഷിലാണ് പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ മലയാളം പതിപ്പ് ഉടന്‍ പുറത്തിറങ്ങും. രാഷ്ട്രീയത്തിലിറങ്ങാനാണോ പുസ്തകമെഴുതുന്നത് എന്ന ചോദ്യത്തിനു രണ്ടുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വിഷയങ്ങളിലുമുള്ള സത്യസന്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും നിഷ പറഞ്ഞു. ഇന്ന് വൈകുന്നേരം കോട്ടയത്ത് വെച്ച് പ്രകാശനം ചെയ്യുന്ന പുസ്തകം ഉടന്‍ തന്നെ മലയാളത്തിലും പുറത്തിങ്ങും.

Top