കൊച്ചി : കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധവുമായി കെ മുരളീധരന്. കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് കെ മുരളീധരൻ കെപിസിസി വിശ്വാസ സംരക്ഷണ ജാഥയിൽ പങ്കെടുക്കാതെ തലസ്ഥാനത്തേക്ക് മടങ്ങുകയാണ് .കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനാണ് കെ. മുരളീധരന്‍. ഇന്നലെ വൈകുന്നേരത്തോടെ ഗുരുവായൂരിലേക്ക് പോയി. ജാഥാ ക്യാപ്റ്റന്‍ തന്നെ വിട്ടുനില്‍ക്കുന്നത് അസാധാരണമെന്നാണ് വിലയിരുത്തല്‍. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കെ മുരളീധരന്റെ പ്രതിഷേധം. വിശ്വാസ സംരക്ഷണ ജാഥയിൽ പങ്കെടുക്കാതെ ക മുരളീധരൻ തലസ്ഥാനത്തേക്ക് മടങ്ങുന്നതോടെ കോൺഗ്രസ് കൂടുതൽ അപഹാസ്യരാവുകയാണ്.
നാല് ജില്ലകളെ സംഘടിപ്പിച്ച് നടത്തുന്ന മേഖല ജാഥയിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. കെപിസിസി പുനഃസംഘടന പട്ടികയിൽ തന്റെ അടുത്ത ആളായ കെ എം ഹാരിസിനെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് മുരളീധരന്റെ ഈ തീരുമാനം. കെപിസിസി പുനഃസംഘടയ്ക്ക് ശേഷം കോൺഗ്രസിൽ പൊട്ടിത്തെറി തുടരുകയാണ്. തങ്ങളുടെ ഇഷ്ടക്കാരെ പുനഃസംഘടന പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ കോൺഗ്രസിൽ പിണക്കങ്ങൾ തുടരുകയാണ്.
രാഷ്ട്രീയമായി കോണ്‍ഗ്രസിന് ലാഭമുണ്ടാക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ശബരിമല സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ഇന്ന് പന്തളത്താണ് സമാപനം. അതിലാണ് ഏറ്റവും അവസാന ദിവസം ഒരു വലിയ കല്ലുകടിയുണ്ടായത്. നാല് മേഖല ജാഥകളുടെ ക്യപ്റ്റന്‍മാരില്‍ ഒരാളായ കെ മുരളീധരന്‍ വിട്ടുനില്‍ക്കുകയാണ്.
കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തി തന്നെയാണ് പ്രകടിപ്പിച്ചത് എന്നാണ് വിവരം. ഭാരവാഹിപ്പട്ടിക പുറത്തു വന്നപ്പോള്‍ തന്നെ കെ മുരളീധരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. എന്നാല്‍, മേഖലാ ജാഥ സമാപിക്കുന്നത് വരെ നയിക്കുക എന്നുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു. ഇന്നലെ ചെങ്ങന്നൂരില്‍ മേഖലാ ജാഥ സമാപിച്ചു. ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിലാണ് നാല് ജാഥാ ക്യാപ്റ്റന്‍മാരും ഒന്നിച്ച് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് ജാഥ നടത്താന്‍ തീരുമാനിച്ചത്.
കെഎം ഹാരിസിന്റെ പേരായിരുന്നു കെ മുരളീധരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ചത്. ഇത് പരിഗണിച്ചില്ലെന്ന് മാത്രമല്ല, കാലങ്ങളോളമായി കെ മുരളീധരനോടൊപ്പമുള്ള മരിയാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തു. ഇത്തരത്തില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു എന്നാണ് വിലയിരുത്തല്‍. അതൃപ്തി നേതൃത്വത്തെ അറിയിക്കാനും മുരളീധരന്‍ ശ്രമിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവാണെങ്കിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ക്ഷുഭിതനാവുകയാണ്. കെ മുരളീധരൻ ജാഥയിൽ പങ്കെടുക്കാത്ത് എന്താണെന്ന് ചോദിച്ചപ്പോൾ മുരളീധരന് ഗുരുവായൂർ സന്ദർശനം ഉണ്ടെന്നായിരുന്നു മറുപടി. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചതോടെ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളിൽ കൃത്യമായ മറുപടിയില്ലാതെ പെട്ടന്ന് തന്നെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയാണ് വി ഡി സതീശൻ ചെയ്തത്.
തൃശ്ശൂര്‍ ഡിസിസി മുന്‍ പ്രസിഡന്റ് ജോസ് വള്ളൂരിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കിയതില്‍ ഒളിയമ്പുമായി കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ സഹായിച്ചതാണല്ലോയെന്നും അപ്പോള്‍ അവര്‍ക്ക് സ്ഥാനം നല്‍കണമല്ലോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുരളീധരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിക്കുമ്പോള്‍ ജോസ് വള്ളൂരായിരുന്നു ഡിസിസി പ്രസിഡന്റ്. അന്നത്തെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുരളീധരന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
തന്റെ അഭിപ്രായങ്ങള്‍ കെപിസിസി പ്രസിഡന്റിനെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരസ്യ ചര്‍ച്ചയ്ക്കില്ല. തനിക്കും ഇക്കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനിച്ച പട്ടിക അന്തിമമാണ്. ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
ജാഥാ ക്യാപ്റ്റന്‍ പോലും പരിപാടിയില്‍ പങ്കെടുക്കാത് കോണ്‍ഗ്രസിന് ക്ഷീണമായി. അതിനിടെ ജാഥ തീര്‍ന്നുവെന്നും അസൗകര്യം കാരണമാണ് മുരളീധരന്‍ പങ്കെടുക്കാത്തതെന്നും യിഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു.










