ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച മുരളീധരൻ വീണ്ടും വട്ടിയൂർക്കാവിൽ. തൃശൂരിലെ തോല്‍വിക്ക് വട്ടിയൂര്‍ക്കാവില്‍ പകരം ചോദിക്കുമോ അതോ വീണ്ടും തോൽവി രുചിക്കുമോ ?തലസ്ഥാനത്ത് ത്തെ താര മണ്ഡലത്തില്‍ ഇക്കുറി തീപാറും ത്രികോണ പോരാട്ടം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ തന്നെ മത്സരരംഗത്തിറങ്ങും. വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്‍റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.

മുരളീധരനും, സിറ്റിങ് എംഎല്‍എ വി.കെ. പ്രശാന്തും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ഒരുങ്ങുന്ന ബിജെപിയും തമ്മില്‍ തീവ്രമായ ത്രികോണപ്പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. മുരളീധരന്‍, വടകര ലോക്സഭാ മണ്ഡലത്തിലേക്ക് മാറിയതിനെ തുടര്‍ന്ന് 2019-ല്‍ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തൃശൂരിലെ അപ്രതീക്ഷിത തിരിച്ചടിക്കുശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുമെന്ന് കരുതിയെങ്കിലും, വട്ടിയൂര്‍ക്കാവ് വീണ്ടെടുക്കാന്‍ ‘മുരളി പ്രഭാവം’ തന്നെ വേണമെന്ന ഉറച്ച തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.

കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്‍റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.

മുരളീധരന്റെ ഉള്ളിലിരുപ്പറിഞ്ഞ് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ഏകദേശം ധാരണയിലെത്തിയതായാണ് സൂചന. കഴിഞ്ഞ ഏഴുവര്‍ഷമായി മണ്ഡലത്തില്‍ വി.കെ. പ്രശാന്ത് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് വലിയ വെല്ലുവിളിയാകും.

2011-ല്‍ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും കെ. മുരളീധരനായിരുന്നു വിജയം. 2011-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പിനെ 16,167 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് അദ്ദേഹം വിജയിച്ചു. 2016-ല്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ 7,622 വോട്ടുകള്‍ക്കാണ് മുരളീധരന്‍ പരാജയപ്പെടുത്തിയത്; അന്ന് സിപിഎം സ്ഥാനാര്‍ഥി ടി.എന്‍. സീമ മൂന്നാം സ്ഥാനത്തായിരുന്നു.

എന്നാല്‍, 2019-ല്‍ കെ. മുരളീധരന്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മണ്ഡലം നഷ്ടമായി. വി.കെ. പ്രശാന്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിനെ 14,465 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. 2021-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വീണ എസ്. നായരെയും ഇപ്പോഴത്തെ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനെയും പരാജയപ്പെടുത്തി 21,515 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രശാന്ത് മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു.

ഹിന്ദു വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നായര്‍ സമുദായത്തിനാണ് എണ്ണത്തില്‍ മുന്‍തൂക്കം. ഈഴവ, ദലിത് വിഭാഗങ്ങള്‍ക്കും കാര്യമായ സ്വാധീനമുണ്ട്. ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങള്‍ ഏകദേശം 25 ശതമാനത്തോളം വരും. പത്മജ വരുമോ? കൗതുകമുണര്‍ത്തി ബിജെപി നീക്കം മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ ഇറങ്ങുന്നതോടെ ബിജെപി ആരെ കളത്തിലിറക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. മുരളിയുടെ സഹോദരിയും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന്റെ പേരും മണ്ഡലത്തില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.

സഹോദരനും സഹോദരിയും നേര്‍ക്കുനേര്‍ വരുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. എന്നാല്‍ ‘ആര് വന്നാലും നേരിടും, വട്ടിയൂര്‍ക്കാവില്‍ തനിക്ക് ആശങ്കയില്ല’ എന്നാണ് മുരളീധരന്റെ നിലപാട്. കോണ്‍ഗ്രസ് ഒരുങ്ങുന്നു; 15ന് നിര്‍ണ്ണായക യോഗം തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുന്‍പ് കെപിസിസി നേതൃയോഗം 15ന് എറണാകുളത്ത് ചേരും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും ഇവിടെ സജീവമാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വിലയിരുത്തലും യോഗത്തിലുണ്ടാകും.

ഒറ്റനോട്ടത്തില്‍ വട്ടിയൂര്‍ക്കാവ്: യുഡിഎഫ് പ്രതീക്ഷ: മുരളീധരന്റെ വ്യക്തിപ്രഭാവവും തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും. എല്‍ഡിഎഫ് കരുത്ത്: വി.കെ. പ്രശാന്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍. ബിജെപി തന്ത്രം: അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയിലൂടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുക. പഴയ തട്ടകം തിരിച്ചുപിടിച്ച് രാഷ്ട്രീയ തിരിച്ചുവരവ് നടത്താന്‍ മുരളീധരന്‍ ഒരുങ്ങുമ്പോള്‍, വട്ടിയൂര്‍ക്കാവ് വീണ്ടും കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറുമെന്ന് ഉറപ്പായി.

Top