പദ്മജ വേണുഗോപാലിനെ ഗവര്‍ണ്ണറാക്കും!സുരേഷ്‌ഗോപിയെ തൃശൂരിൽ വിജയിപ്പിക്കും.മുരളി അടക്കം നേതാക്കൾ ബിജെപിയിലെത്തും

ന്യുഡൽഹി : കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തുന്ന ലീഡറുടെ മകൾ പദ്മജ വേണുഗോപാലിന് വലിയ പദവികൾ ബിജെപി നൽകും .ഉടൻ തന്നെ പദ്മജയെ ഗവർണർ പടവിൽ എത്തിക്കും എന്നാണ് സൂചന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പ്രമുഖ നേതാക്കൾ ബിജെപി പാളയത്തിൽ എത്തുമെന്ന പാർട്ടിയുടെ പ്രഖ്യാപനത്തെ സാധൂകരിച്ചു കൊണ്ടാണ് പത്മജയുടെ ബിജെപി എൻട്രി. ഗവര്‍ണ്ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് സൂചന. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്. കേന്ദ്ര നേതൃത്വം നേരിട്ടിടപെട്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. എഐസിസി നേതൃത്വമടക്കം അനുനയത്തിന് ശ്രമിച്ചെങ്കിലും പദ്മജ വഴങ്ങിയില്ല.

കെ കരുണാകരന്‍റെ മകള്‍ ബിജെപിയിലെന്നത് ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ മികച്ച ഓപ്പറേഷനായാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാന ഘടകത്തെ കാര്യങ്ങളൊന്നും ധരിപ്പിക്കാതെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കങ്ങള്‍. ചര്‍ച്ചകള്‍ക്കായി പല കുറി പദ്മജ ദില്ലിയില്‍ വന്നു. ജെ പി നദ്ദയുള്‍പ്പടെയുള്ള നേതാക്കളുടെ നിരീക്ഷണത്തിലായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഓഫര്‍ മുതൽ ഗവര്‍ണ്ണര് പദവി വരെ ചര്‍ച്ചകളിലുണ്ടെന്നാണ് വിവരം. ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കണം എന്നാണ് നിർദ്ദേശം. അങ്ങനെയെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കിയേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് ജെപി നദ്ദയുമായി പദ്മജ അവസാന വട്ട ചര്‍ച്ചകള്‍ നടത്തി. പ്രധാനമന്ത്രിയും പദ്മജയെ കാണും. കോണ്‍ഗ്രസ് അനുനയത്തിന് ശ്രമിച്ചെങ്കിലും പദ്മജ വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് കാലത്തെ തിരിച്ചടി ഒഴിവാക്കാന്‍ ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് മുന്നില്‍ പദ്മജ ഉപാധികള്‍ വച്ചു. ഇനി കോണ്‍ഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് തരുമെന്ന ഉറപ്പ് നല്‍കണം. പരാതിപ്പെട്ട നേതാക്കള്‍ക്ക് നല്‍കിയ പദവികള്‍ തിരിച്ചെടുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വച്ചു. അതേസമയം കോൺഗ്രസിൻ്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങൾ നല്കിയിട്ടും പദ്മജയ്ക്ക് വിജയിക്കാനായില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം എന്നതാണ് ശ്രദ്ധേയം. പാർട്ടിയിലെ ഭിന്നതകൾക്ക് ഉപരി ഇപ്പോഴത്തെ സംസ്ഥാന നേതൃത്വവുമായി ഉള്ള അകൽച്ച തന്നെയാണ് പത്മജയുടെ ഈ മാറ്റത്തിന് പിന്നിലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പ്രത്യേകിച്ച് പല ഘട്ടങ്ങളിലും നേതൃത്വം തന്നെ അവഗണയിച്ചുവെന്ന് പത്മജ കരുതുന്ന സാഹചര്യത്തിലാണ് അവർ അടുത്ത വഴി വെട്ടിത്തെളിക്കുന്നത്.

ദേശീയ ശ്രദ്ധയാകർഷിച്ച ഒരു കോൺഗ്രസ് നേതാവിന്റെ മകൾ എന്നതിലുപരി നിലവിൽ പാർലമെന്റ് അംഗമായ കെ മുരളീധരന്റെ സഹോദരി എന്ന പരിഗണന കൂടി കണക്കിലെടുത്താണ് കേന്ദ്ര നേതൃത്വം നേരിട്ട് പത്മജയെ ആനയിച്ചു കൊണ്ട് വരുന്നത്. പത്മജയെ കൂടാരത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ എല്ലാം നടന്നത് ദേശീയ തലത്തിൽ തന്നെയായിരുന്നു എന്നത് ഇതുവരെയുള്ള ചിത്രത്തിൽ നിന്ന് വ്യക്തമാണ്.

മുൻപ് മുൻ കേന്ദ്രമന്ത്രി ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപിയിൽ എത്തിച്ചതും ഇത്തരത്തിൽ കേന്ദ്ര നേതൃത്വം എടുത്ത സമീപനത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാന നേതൃത്വം അവസാനം നിമിഷമാണ് അനിലിന്റെ വരവ് അറിഞ്ഞത് പോലും. പത്മജയുടെ കാര്യത്തിൽ വാർത്തകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ കാര്യമായ പങ്ക് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നാണ് സൂചന. ഇത്ര തിടുക്കപ്പെട്ട് പത്മജയെ ബിജെപിയിൽ എത്തിക്കുന്നതിന് മറ്റൊരു കാരണം കൂടി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ എന്ത് വിലകൊടുത്തും ജയിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ കേന്ദ്ര നേതൃത്വത്തിന്റെ പ്രഥമ ലക്ഷ്യം. ഈ ഘട്ടത്തിൽ തൃശൂർ പ്രവർത്തന മണ്ഡലമാക്കിയ, അവിടെ ബന്ധങ്ങളുള്ള പത്മജയെ കൂടെ നിർത്തിയാൽ ഗുണം ചെയ്യുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

അതുകൊണ്ട് തന്നെയാണ് നേരിട്ട് കേന്ദ്ര തലത്തിൽ ചരടുവലി നടത്തിയത്. സുരേഷ് ഗോപിക്ക് വേണ്ടി പത്മജയെ പ്രചാരണത്തിന് ഇറക്കിയാൽ കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താം എന്നാണ് ബിജെപി കരുതുന്നത്. കരുണാകരന്റെ മകൾ എന്നതിലുപരി പത്മജയിൽ അവർ കാണുന്ന പ്രാധാന്യവും അത് തന്നെയാണെന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല. ഇനി അറിയാനുള്ളത് ബിജെപി പത്മജയ്ക്ക് എന്ത് പദവി നൽകും എന്നതാണ്. രണ്ടാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാനിരിക്കെ അതിൽ സർപ്രൈസായി പത്മജയുടെ പേര് വരുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ദേശീയ തലത്തിൽ തന്നെ താക്കോൽ സ്ഥാനത്തെ ഭാരവാഹിത്വം അവർക്ക് വാഗ്‌ദാനം ചെയ്‌തേക്കും. അത് പത്മജയ്ക്ക് സ്വീകാര്യമാവാനാണ് സാധ്യത.

Top