മലയാള സിനിമയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ നടൻ അജു വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയെന്ന കേസിലാണ് അറസ്റ്റ്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ അജു വർഗീസ് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ പോലീസ് നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് കളമശേരി പോലീസ് യുവനടൻ അജു വർഗീസിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജു വര്‍ഗീസിനെ വിട്ടയക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
പീഡനത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതിനാണ് അജു വര്‍ഗീസിനെതിരെ കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വർഗീസ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വേട്ടയാടുന്നു എന്ന് കാണിച്ചായിരുന്നു അജു വർഗീസിൻറെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തിൽ നടിക്കൊപ്പവും ദിലീപിനൊപ്പവും താനുണ്ടെന്ന് സൂചിപ്പിച്ചെഴുതിയ പോസ്റ്റിന്റെ അവസാന ഭാഗത്താണ് അജു വർഗീസ് നടിയുടെ പേര് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി റീമ കല്ലിങ്കൽ അടക്കമുള്ള നടിമാര്‍ രംഗത്ത് വന്നിരുന്നു. എന്നാൽ റിമ ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ നടിയുടെ പേരും പരാമർശിച്ചിരുന്നു. എന്ന് വെച്ചാൽ അജു വർഗീസ് ചെയ്ത അതേ കുറ്റം. ഐ പി സി 228 എ പ്രകാരം കേസെടുക്കേണ്ട കുറ്റമാണിത്.
നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അജുവിനെതിരെ കേസെടുത്ത പോലീസ് എന്തുകൊണ്ട് റീമയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. റീമയ്‌ക്കെതിരെയും നടപടി എടുക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റീമ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്. നടി നല്‍കിയ പത്രക്കുറിപ്പ് താരം ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ നടിയുടെ പേര് നല്‍കിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ റീമ പോസ്റ്റ് എഡിറ്റ് ചെയ്തിരുന്നു.
ഇരയ്ക്ക് പരാതിയില്ലെങ്കിലും കുറ്റം ഇല്ലാതാവില്ലെന്നാണ് അജു വർഗീസിനെതിരെയുള്ള കേസിൽ ഹൈക്കോടതി പരാമര്‍ശം നടത്തിയത്. ഇതേ യുക്തി പ്രകാരമാണെങ്കിൽ റിമ കല്ലിങ്കലിനെതിരെ കേസെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണം. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ അജു വർഗീസ് പേരു പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പീഡനത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യമാക്കിയെന്ന് കാണിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.


