കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഒരു കോടി വിലമതിക്കുന്ന സ്വര്‍ണ്ണം കൊള്ളയടിച്ചു; തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോയ വഴിയില്‍ ആക്രമണം

പാലക്കാട്: കാറില്‍ കൊണ്ടുപോകുകയായിരുന്ന കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഒരു കോടിയോളം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. തൃശൂരില്‍ നിന്നും തമിഴ്‌നാട്ടിലെ വിവിധ ഷോറൂമുകളിലേക്ക് കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണ് കോയമ്പത്തൂരിന് സമീപം ചാവടിയില്‍ കൊള്ളയടിക്കപ്പെട്ടത്.

സംസ്ഥാന അതിര്‍ത്തിയില്‍ വച്ച് 98 ലക്ഷം രൂപയുടെ സ്വര്‍ണം കാറില്‍ നിന്നും മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന. കഴിഞ്ഞ ദിവമാണ് തൃശ്ശൂര്‍ കല്യാണ്‍ ജൂവല്ലേഴ്സില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ സ്വര്‍ണവും കാറും മോഷ്ടാക്കള്‍ കൊള്ളയടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോയമ്പത്തൂരിനും വാളയാറിനും മധ്യേയുള്ള ചാവടിയിലായിരുന്നു സംഭവം. രണ്ടു കാറുകളിലായി എത്തിയ അക്രമി സംഘം ജൂവലറിയുടെ കാറിലുണ്ടായിരുന്ന ഡ്രൈവര്‍മാരായ തൃശൂര്‍ സ്വദേശികള്‍ സി.ആര്‍. അര്‍ജുന്‍ (22), ടി.എസ്. വില്‍ഫ്രഡ് (31)എന്നിവരെ ആക്രമിച്ച് സ്വര്‍ണവം കാറും കവരുകയായിരുന്നു.

കല്യാണ്‍ ജൂവലേഴ്സിന്റെ കാറിനു പിന്നില്‍ ചാവടിയിലെ പെട്രോള്‍ പമ്പിനു സമീപം അക്രമിസംഘത്തിന്റെ കാര്‍ ഇടിച്ചു കയറ്റി. ഇതു ചോദ്യം ചെയ്യാന്‍ കാര്‍ നിര്‍ത്തി അര്‍ജുന്‍ പുറത്തിറങ്ങി. ഈ സമയം കോയമ്പത്തൂര്‍ ഭാഗത്തു നിന്നു മറ്റൊരു കാര്‍ പാഞ്ഞെത്തി. രണ്ടു കാറുകളില്‍ നിന്നുമായി പുറത്തിറങ്ങിയവര്‍ സ്വര്‍ണവുമായി വന്ന കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു.

എതിര്‍ക്കാന്‍ ശ്രമിച്ച അര്‍ജുനെയും വില്‍ഫ്രഡിനെയും മര്‍ദിച്ചു റോഡില്‍ ഉപേക്ഷിച്ച ശേഷം കാറും സ്വര്‍ണവുമായി കോയമ്പത്തൂര്‍ ഭാഗത്തേക്കു കടക്കുകയായിരുന്നു.ഇവരുടെ നിലവിളി കേട്ടു സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും ചാവടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

9 പേരാണു കാറുകളിലുണ്ടായിരുന്നതെന്നും ഇവരില്‍ ചിലര്‍ മുഖം മറച്ചിരുന്നെന്നും ഡ്രൈവര്‍മാര്‍ മൊഴി നല്‍കി. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. തമിഴ്നാട് മധുക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങളാണു നഷ്ടപ്പെട്ടത്.

സംസ്ഥാന അതിര്‍ത്തിയില്‍ കൊള്ളയും കവര്‍ച്ചയും നിത്യസംഭവമായി മാറിയിരിക്കുകയാണ്. യാത്രക്കാര്‍ ഭീതിയിലായിട്ടും ഒരു സുരക്ഷാനടപടിയുമില്ല. ഇന്നലെത്തേതുള്‍പ്പെടെ ഇരുപതിലേറെ കവര്‍ച്ചകളാണു വാളയാറിനും കോയമ്പത്തൂരിനും ഇടയില്‍ മൂന്നു വര്‍ഷത്തിനിടെ നടന്നിട്ടുള്ളത്. ഇതില്‍ സംസ്ഥാന പൊലീസ് അന്വേഷണം ഏറ്റെടുത്ത ഒരു കേസില്‍ മാത്രമാണു പ്രതികളെ പിടികൂടാനായത്. തമിഴ്നാട് പൊലീസ് അന്വേഷിച്ച ഒരു കേസില്‍ പോലും തുമ്പു കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ വാളയാര്‍ അതിര്‍ത്തിയില്‍ രാത്രി കല്ലട ബസ് തടഞ്ഞുനിര്‍ത്തി ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ ഏഴുപേരാണ് അന്ന് അറസ്റ്റിലായത്.

Top