വിശ്വാസ വോട്ടിന് മുമ്പേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു.ഭരണം നഷ്ടപ്പെട്ടതിനു കാരണക്കാരൻ കെ.സി വേണുഗോപാൽ.

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പടിയിറക്കം.ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചുവെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്‌തുവെന്നും വാർത്താസമ്മേളനത്തിൽ കമൽനാഥ് പറഞ്ഞു. കഴിഞ്ഞദിവസം മദ്ധ്യപ്രദേശ് നിയമസഭയിൽ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന സാഹചര്യത്തിലാണ് കമൽനാഥ് രാജി പ്രഖ്യാപിച്ചത്.ബിജെപിക്ക് സംസ്ഥാനം ഭരിക്കാന്‍ 15 വര്‍ഷം ലഭിച്ചു എന്നാല്‍ തനിക്ക് ലഭിച്ചത് വെറും 15 മാസവുമാണെന്ന് കമല്‍നാഥ് ആരോപിച്ചു. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ താന്‍ മധ്യപ്രദേശിനെ മികച്ച സംസ്ഥാനമാക്കി മാറ്റിയെന്ന് കമല്‍നാഥ് അവകാശപ്പെട്ടു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയെയും കമല്‍നാഥ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഒരിക്കലും കൊട്ടാരത്തിലല്ല ഉള്ളത്. കൊട്ടാരം കോണ്‍ഗ്രസിലേക്ക് വരാറാണ് പതിവെന്നും സിന്ധ്യയെ ഉദ്ദേശിച്ച് കമല്‍നാഥ് പറഞ്ഞു. സത്യം എപ്പോഴാണെങ്കിലും പുറത്തുവരും. ബംഗളൂരുവില്‍ എന്തിനാണ് എംഎല്‍എമാരെ തടഞ്ഞുവെച്ചതെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ ഒരുകാലത്ത് അറിയും. ബിജെപിയോട് ജനം ഒരിക്കലും ക്ഷമിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു. ബിജെപി മഹാരാജ സിന്ധ്യയോടൊപ്പം ചേര്‍ന്നാണ് തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ ഗൂഢാലോചന നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

22 വിമതരും സിന്ധ്യക്കൊപ്പമുണ്ടായിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞു. തന്റെ 15 മാസത്തെ ഭരണനേട്ടങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഗോസംരക്ഷണത്തിനായി തന്റെ സര്‍ക്കാര്‍ പ്രത്യേകം പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഇത് ബിജെപിക്ക് വലിയ രീതിയില്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ തന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. കര്‍ഷകര്‍ക്ക് ഒരുപാട് സാമ്പത്തിക സഹായങ്ങള്‍ തന്റെ സര്‍ക്കാര്‍ നല്‍കി. 20 ലക്ഷം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളി. മാഫിയ ഭരണം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബിജെപിക്ക് മാഫിയകളെ തുരത്തുന്നത് ഇഷ്ടമല്ലായിരുന്നു. അവരുടെ 15 വര്‍ഷത്തിലാണ് മാഫിയകള്‍ തഴച്ചുവളര്‍ന്നതെന്നും കമല്‍നാഥ് ആരോപിച്ചു.

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി യുവ സ്വാഭിമാന്‍ യോജന ആരംഭിച്ചു. വൈദ്യുത നിരക്ക കുറച്ചതിലൂടെ ഒരു കോടി പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം താനൊരിക്കലും എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല. എന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഒരാള്‍ക്ക് പോലും അത്തരമൊരു കാര്യം നടന്നെന്ന് പറയാനാവില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. എന്റെ രാഷ്ട്രീയം എന്റെ മൂല്യങ്ങള്‍ക്ക് മേല്‍ പണിതതാണ്. അത് ഒരിക്കലും ബിജെപിക്ക് ഇല്ലാതാക്കാനാവില്ല. അവരൊരിക്കലും വിജയിക്കാന്‍ പോകുന്നില്ലെന്ന് കമല്‍നാഥ് പറഞ്ഞു.

അതേസമയം സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിന്റെ രാഷ്ട്രീയ നീക്കം ആണ് മധ്യപ്രദേശ് ഭരണം നഷ്ടപ്പെടാൻ കാരണം എന്ന് പരക്കെ ആരോപണം ഉയർന്നുകഴിഞ്ഞു .ജനകീയനും ജനപിന്തുണയുമുള്ള ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ച് കമൽനാഥിനൊപ്പം നിന്നത് വേണുവായിരുന്നു ജ്യോതിയെ ഒതുക്കാൻ വേണുഗോപാൽ നടത്തത്തിയ രാഷ്ട്രീയ നീക്കം ആണ് ഒരു സംസ്ഥാന ഭരണം കൂടി നഷ്ടമാകാൻ കാരണം എന്നും വിലയിരുത്തുന്നു .

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുണ്ടായിരുന്ന 22 എം.എൽ.എ.മാർ വിമതരായതോടെയാണ് കമൽനാഥ് സർക്കാരിന്റെ ഭാവി തുലാസിലായത്. തുടർന്ന് ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാൻ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് വെള്ളിയാഴ്‌ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവുണ്ടായത്.

22 വിമതരിൽ ആറുപേരുടെ രാജി മാത്രമാണ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള 16 പേർക്ക് സഭയിലെത്താൻ പൊലീസ് സംരക്ഷണം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ആറുപേരുടെ രാജി സ്‌പീക്കർ സ്വീകരിച്ചതോടെ മദ്ധ്യപ്രദേശ് നിയമസഭയിൽ 222 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 112 സീറ്റ് വേണം. ബി.ജെ.പി.ക്ക് ഇപ്പോൾ 107 പേരുടെ പിന്തുണയാണുള്ളത്. വിമതർ കൈവിട്ടാൽ കോൺഗ്രസിന്റെ അംഗങ്ങളുടെ എണ്ണം 92 ആകും.

Top