ക്രൈം ഡെസ്‌ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനു നേരെ. സംഭവത്തിൽ കാവ്യയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് സുനിയ്ക്കു നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന സൂചനയാണ് അന്വേഷണ സംഘം ഇപ്പോൾ പുറത്തു വിടുന്നത്. ഇതേ തുടർന്നാണ് നേരത്തെ മറ്റൊരു നടിയെ സുനി ആക്രമിച്ചെന്ന കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം സുനിയെ ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെടുകയും, സംഭവത്തിൽ ക്വട്ടേഷൻ സംഘത്തലവൻ പൾസർ സുനി അറസ്റ്റിലാകുകയും ചെയ്തതോടെയാണ് സംഭവത്തിനു പിന്നിൽ സിനിമാ മേഖലയുമായി ബന്ധമുള്ളവർ തന്നെയാണെന്ന സൂചന പൊലീസിനു ലഭിച്ചത്. ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതും റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചതും. ഇതിനിടെയാണ് കേസിൽ മറ്റൊരു പ്രതികൂടിയുണ്ടെന്ന സന്ദേശം പൊലീസിനു ലഭിച്ചത്. രഹസ്യകേന്ദ്രത്തിൽ നിന്നുള്ള ഫോൺ സന്ദേശമാണ് സംഭവവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ചത്. ഇതേ തുടർന്നു പൊലീസ് സംഘം സുനിയെ വീണ്ടും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ, ഒരു നടിയെ ആക്രമിച്ച കേസിൽ നേരത്തെ സുനിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നതിനാൽ ഇനി ഒരു തവണ കൂടി ഇതേ കേസിൽ പൊലീസിനു സുനിയെ കസ്റ്റഡിയിൽ വാങ്ങാൻ സാധിക്കില്ല.
ഈ സാഹചര്യത്തിലാണ് നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം ഈ സംഭവത്തിൽ സുനിയെ കസ്റ്റഡിയിൽ വാങ്ങാൻ തന്ത്രമൊരുക്കിയത്. ദിലീപിന്റെ ഭാര്യയായ കാവ്യാമാധവനെ രക്ഷിക്കാൻ ദിലീപ് സ്വയം കുറ്റം ഏറ്റെടുക്കുകയാണെന്ന സൂചനയാണ് പൊലീസ് സംഘം ഇപ്പോൾ പുറത്തു വിടുന്നത്. കാവ്യയുമായി അടുത്ത വൃത്തങ്ങളാണ് നടിയ്‌ക്കെതിരെ ക്വട്ടേഷൻ നൽകിയതെന്നും പൊലീസിനു സൂചന ലഭിക്കുന്നുണ്ട്.