ആലപ്പുഴ ലോകസഭാ സീറ്റ്: ദേശീയ നേതാവായി വളര്‍ന്ന കെ സി വേണുഗോപാല്‍; വീഴിക്കാന്‍ തോമസ് ഐസക് രംഗത്തിറങ്ങുമോ?

ലോകസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിയ സന്ദര്‍ഭത്തില്‍ കേരളത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് മുന്നണികള്‍. കാര്യങ്ങള്‍ തങ്ങളുടെ വഴിക്കാണെന്ന് കരുതുന്നുണ്ടെങ്കിലും എല്‍ഡിഎഫിന് ജയിക്കാനാകാത്ത ചില സീറ്റുകള്‍ ഇപ്പോഴും വിലങ്ങുതടിയായി നില്‍ക്കുകയാണ്.

ആലപ്പുഴയാണ് എല്‍ഡിഎഫിന് വഴങ്ങാതെ നില്‍ക്കുന്ന ഒരു ലോകസഭാ സീറ്റ്. ആലപ്പുഴയില്‍ സിറ്റിഗ് എം പി കെസി വേണുഗോപാല്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയയാകും. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ കരുത്തനായി മാറിയ കെ സി വേണുഗോപാലിനെ നേരിടാന്‍ മുതിര്‍ന്ന നേതാക്കളെ ആലപ്പുഴയില്‍ സി പി എം രംഗത്തിറക്കുമെന്നാണ് സൂചന. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും സി പി എമ്മിന്റെ ആലപ്പുഴയിലെ സാധ്യതാ പട്ടികയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴയില്‍ നിന്ന് വീണ്ടും മത്സരിക്കാനൊരുങ്ങുകയാണ് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് നേതൃനിരയില്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായി മാറിയ കെ സി വേണുഗോപാല്‍ ഇത് മൂന്നാം തവണയാണ് ആലപ്പുഴയില്‍ നിന്ന് മത്സരിക്കുക. ഇത്തവണ മത്സരിക്കുന്നില്ലെന്ന് നേരത്തെ അടുപ്പക്കാരെ അറിയിച്ചിരുന്ന കെ സി വേണുഗോപാല്‍ മാറുന്ന ദേശീയ രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.

കെ സിയെ വീഴ്ത്തി ആലപ്പുഴ പിടിക്കാന്‍ ഇത്തവണ കരുത്തരെ തന്നെ സി പി എം രംഗത്തിറക്കുമെന്നാണ് സൂചന. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെയും കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെയും പേരുകള്‍ വരെ മണ്ഡലത്തില്‍ സജീവമാണ്. കഴിഞ്ഞ തവണ കൊല്ലത്ത് പരാജയപ്പെട്ടതിന്റെ മുറിവുണങ്ങാത്ത എം എ ബേബി ആലപ്പുഴയില്‍ മത്സരിക്കാന്‍ സന്നദ്ധനാകുമോയെന്ന് വ്യക്തമല്ല. 2014 ല്‍ കുണ്ടറ എംഎല്‍എ ആയിരിക്കെ ബേബിയെ കൊല്ലത്ത് മത്സരിപ്പിച്ചതുപോലെ ഇത്തവണ തോമസ് ഐസക്കിനാകും ആലപ്പുഴയില്‍ നറുക്ക് വീഴുക എന്ന് കരുതുന്ന നിരവധി നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്.

സി പി എമ്മിലെ ശാക്തിക ചേരിയില്‍ മറുവിഭാഗത്ത് നില്‍ക്കുന്ന ഇവരില്‍ ആരെങ്കിലും മത്സരിക്കണമെന്ന താത്പര്യം സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചേക്കും. അതോടൊപ്പം 2014 ലെ സ്ഥാനാര്‍ത്ഥിയും മുന്‍ ജില്ലാ സെക്രട്ടറിയുമായ സി ബി ചന്ദ്രബാബുവിനേയും ആരൂര്‍ എംഎല്‍ എയായ എ എം ആരിഫിനേയും പരിഗണിച്ചേക്കും. ആലപ്പുഴയിലെ നിരവധി പൊതു പരിപാടികളിലെ പതിവ് സാന്നിദ്ധ്യമാണ് ഇപ്പോള്‍ ആരിഫ്.

ദേശീയ രാഷ്ട്രയത്തിലും കോണ്‍ഗ്രസ് നേതൃനിരയിലും കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ വളര്‍ന്ന കെ സി വേണുഗോപാല്‍ തന്നെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെന്ന് ഡി സി സി നേതൃത്വം ഉറപ്പിക്കുന്നു. 19,407 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിച്ചത്. കരുനാഗപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള തീരദേശ മേഖലയിലുണ്ടായ വോട്ടു ചോര്‍ച്ചയാണ് പരാജയകാരണമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ രാഷ്ട്രീയത്തിനപ്പുറം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ ആകും ഇടത് മുന്നണി രംഗത്തിറക്കുക.

Top