തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം .വൈകിട്ട് 8 മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് 11 മണിക്ക് ഡല്‍ഹിയില്‍ നടക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ ചര്‍ച്ചകളുടെ ഭാഗമാകും. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയില്‍ വിളിപ്പിച്ചത്. എല്ലാ കാര്യങ്ങളിലും ചര്‍ച്ച നടക്കുമെന്നും ഘടകക്ഷികളുമായി എഐസിസി നേതൃത്വം ഫോണില്‍ ചര്‍ച്ച നടത്തുമെന്നുമാണ് കെ മുരളീധരന്‍ പ്രതികരിച്ചത്.
അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നു.
പ്രഖ്യാപനം വൈകുന്നതില്‍ മറ്റ് ഘടകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. അതിനിടെ വി ഡി സതീശനായി ഉറച്ച് നില്‍ക്കുന്ന മുസ്ലീംലീഗിനെ അനുനയിപ്പിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ഇടപെട്ടു. കെ സി വേണുഗോപാലിനായി സമ്മര്‍ദ്ദവുമായി കര്‍ണാടക ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് പാണക്കാടെത്തി. കര്‍ണാടക നിയമസഭയില്‍ ബാംഗ്ലൂര്‍ കെഎംസിസിക്ക് പ്രാതിനിധ്യമാണ് വാഗ്ദാനം.
അതിനിടെ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളും ഹൈക്കമാന്‍ഡ് തുടങ്ങും. ബെന്നി ബെഹ്‌നാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കാണ് സാധ്യത. നിലവിലെ അധ്യക്ഷന്‍ സണ്ണിജോസഫിന മന്ത്രിസഭാംഗമാകുന്നതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടങ്ങിയത്.
മുഖ്യമന്ത്രി പ്രഖ്യാപനം വന്നാലുടന്‍ മന്ത്രിമാരെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കും. ഇതിനിടയിലാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് മാറുന്നതോടെ ഒഴിവുവരുന്ന കസേരയ്ക്കായി മൂന്ന് എംപിമാര്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്.കോണ്‍ഗ്രസിന് 12 മന്ത്രിമാരെയാണ് നിലവില്‍ ചര്‍ച്ചകളില്‍ പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കെ. മുരളീധരന്‍ മന്ത്രിയാകുമെന്ന് ഉറപ്പായി. കൂടാതെ സണ്ണി ജോസഫും മന്ത്രിസ്ഥാനം ഉറപ്പിക്കുന്നു. മറ്റ് മന്ത്രിമാരുടെ കാര്യങ്ങള്‍ ആരാകും മുഖ്യമന്ത്രി എന്നതിനെ ആശ്രയിച്ചാകും. മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടന്‍ തന്നെ മന്ത്രിമാരെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കും. കെ.പി.സി.സി നേതൃമാറ്റ ചര്‍ച്ചകളും സജീവമായി.സാമുദായിക സാമവാക്യങ്ങളും പ്രാദേശക പരിഗണനയും അടിസ്ഥാനമാക്കിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.









