തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനം അതിദാരിദ്ര്യമുക്തമായതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്.സഭയുടെ പ്രത്യേക സമ്മേളനത്തിൽ നടന്ന പ്രഖ്യാപനത്തെ പി.ആർ. തട്ടിപ്പെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചു. 2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി.
ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ന്‍റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്.എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്.
കേരളം അതിദാരിദ്രമുക്തമാണെന്നതിനുള്ള എല്ലാ രേഖകളുമുണ്ടെന്നും അതിനെ പ്രതിപക്ഷം എന്തിനാണ് ഭയക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ളത് ചരിത്രപ്രാധാന്യമുള്ള കാര്യമാണ്. അക്കാര്യം നാടിനെ അറിയിക്കാനുള്ള ഉചിതമായ മാര്‍ഗമാണ് നിയമസഭാ സമ്മേളനം. അതുകൊണ്ടാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. അതിനെ തട്ടിപ്പെന്ന് പ്രതിപക്ഷം പറയുന്നത് സ്വന്തം ശീലമാണ്. നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയാറുള്ളൂ. ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം എന്താണോ പറഞ്ഞത് അത് നടപ്പാക്കും എന്നതാണ്. പറഞ്ഞ കാര്യം നടപ്പായിട്ടുണ്ടെന്നും നടപ്പായ കാര്യം നിലനില്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി










