രൂപം മാറി ഭാവം മാറി മാനദണ്ഡങ്ങളും മാറ്റി എൻ.സി.പി; ക്രിമിനൽക്കേസ് പ്രതികളെങ്കിൽ ഇനി എൻ.സി.പിയിൽ അംഗത്വമില്ല; ഇടതുപക്ഷത്തിന്റെ കേഡർ സ്വഭാവത്തിലേയ്ക്ക് എൻ.സി.പിയും

സ്വന്തം ലേഖകൻ

കോട്ടയം: പാർട്ടി അംഗത്വത്തിലും പ്രവർത്തനത്തിലും അടക്കം നവീനമായ മാറ്റങ്ങളുമായി എൻ.സി.പി പ്രവർത്തന രംഗത്ത് ബഹുദൂരം കുതിക്കുന്നു. സംഘടനാ പ്രവർത്തനം താഴെത്തട്ടുമുതൽ സജീവമാക്കി കേഡർ സ്വഭാവത്തിലേയ്ക്കാണ് പാർട്ടി ഇപ്പോൾ ചുവടുവയ്ക്കുന്നത്. പാർട്ടിയെ സജീവമാക്കി നിർത്തുന്നതിനായി ഊർജസ്വലമായ പുത്തൻ പ്രവർത്തന പരിപാടികളാണ് പി സി ചാക്കോ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം എൻ സി പി സംസ്ഥാന സമിതി നടപ്പിലാക്കിവരുന്നത്. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് സൂം മീറ്റിങ്ങിലൂടെ ജൂൺ 9 ന് സംസ്ഥാന ഭാരവാഹികളുടെ നേതൃയോഗവും ജൂൺ 11 ന് ജില്ലാ പ്രസിഡന്റുമാർ സംസ്ഥാന ഭാരവാഹികൾ എന്നിവരുടെ യോഗവും സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളുടെ തീരുമാനപ്രകാരം ജില്ലാ നേതൃയോഗങ്ങൾ സൂം മീറ്റിങ്ങിലൂടെ നടത്തുകയും ചെയ്തു. സംഘടനപരമായ കാര്യങ്ങൾ, കേരളത്തിലെ പൊതുവായ രാഷ്ട്രീയ സാഹചര്യം, എൻ സി പി ക്ക് അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലം, ഇടതുജനാധിപത്യമുന്നണിയുടെ പ്രവർത്തനങ്ങൾ, മുന്നണിയിലെ എൻസിപി യുടെ സജീവ പങ്കാളിത്തം, വിവിധ പാർട്ടികളിൽ നിന്നും എന്സിപി യിലേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മീറ്റിങ്ങുകളാണ് 14 ജില്ലകളിലും സമയബന്ധിതമായി പൂർത്തിയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ നടത്തിയ ജില്ലാ നേതൃയോഗങ്ങളിൽ 630 നേതാക്കളാണ് പങ്കെടുത്തത്.കേരള രാഷ്ട്രീയത്തിൽ എൻ സി പി യുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് ചിട്ടയായ പുത്തൻ പ്രവർത്തന ശൈലി നടപ്പിലാക്കുകയാണ് സംഘടന. ശരദ്പവാറും പി സി ചാക്കോയും നേതൃത്വം നൽകുന്ന എൻസിപി ഇന്ത്യയിലും കേരളത്തിലും അതിന്റെ പ്രവർത്തനങ്ങൾ ശക്തമായി വ്യാപിപ്പിക്കുന്നതിനുള്ള അടിസ്ഥാന പ്രവർത്തനങ്ങളെക്കുറിച്ചാണ് യോഗങളിൽ ചർച്ച ചെയ്തത്. കേരളത്തിലെ 140 നിയോജകമണ്ഡലംകമ്മറ്റികൾ സജീവമാക്കുകയും എല്ലാ ബ്ലോക്ക് കമ്മറ്റികൾക്കും ഓഫീസ് ആരംഭിക്കുകയും അവയുടെ ഉദ്ഘാടനം ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കാനും തീരുമാനിച്ചു.

ഓരോ മണ്ഡലത്തിലും ആദ്യ ഘട്ടമായി 500 സജീവ പ്രവർത്തകരെ സജ്ജരാക്കും. ബ്ലോക്ക് കമ്മറ്റികളുടെ രൂപീകരണത്തോടൊപ്പം എല്ലാ മണ്ഡലങ്ങളിലും എൻസിപി മണ്ഡലം കമ്മറ്റികൾ രൂപീകരിച്ചു വരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയിലേക്ക് കടന്നുവരുന്ന നിരവധിയായ ആളുകളെ എല്ലാ ജില്ലകളിലും സ്വീകരിക്കുന്നതിനാവശ്യമായ സമീപനമാണ് സ്വീകരിക്കുന്നത്. അനുകൂല സാഹചര്യങ്ങൾ വേണ്ട രീതിയിൽ വിനിയോഗിക്കാനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ ജില്ലാ ദീീാ മീറ്റിംഗുകളിൽ നൽകി.കൂടുതൽ ശക്തമായ, പ്രവർത്തനങ്ങൾവഴി സംഘടനയുടെ മുന്നേറ്റവും എൻസിപി വിഭാവനം ചെയ്യുന്ന ദേശീയ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും കൂടുതൽ പ്രവർത്തകരിലേക്ക് എത്തിക്കുവാനും പാർട്ടി തീരുമാനം എടുത്തിരുന്നു.

ഇതോടൊപ്പം ബഹുജനപങ്കാളിത്തം വർദ്ധിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ വിവിധ ജില്ലകളിലെ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചിരുന്നു. വ്യത്യസ്തമായ പ്രവർത്തന ശൈലിയും , ജനകീയ പ്രശ്‌നങ്ങളിൽ പങ്കാളികളായി ക്കൊണ്ട് ,ചിട്ടയായ പ്രവർത്തനവും , ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തന പരിപാടികളും എൻസിപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്ന് പിസി ചാക്കോ അറിയിച്ചു.

എൻസിപി ജില്ലാ നേതൃക്യാമ്പുകൾഒക്ടോബർ – നവംബർ മാസങ്ങളിൽ സംഘടിപ്പിക്കും. ഡിസംമ്പർ മാസത്തിൽ സംഘടിപ്പിക്കുന്ന ഉത്തര മേഖല ക്യാമ്പിൽ 70 നിയോജകമണ്ഡല ഭാരവാഹികളും , ജില്ലാ ഭാരവാഹികളും ദക്ഷിണമേഖല ക്യാമ്പിൽ 70 നിയോജകമണ്ഡല ഭാരവാഹികളും ജില്ലാ നേതാക്കന്മാരും പങ്കെടുക്കും. 2022 ജനുവരി മാസത്തിൽ എൻസിപി സംസ്ഥാന നേതൃക്യാമ്പു സംഘടിപ്പിക്കും.

14ജില്ലാ കമ്മറ്റി ഓഫീസുകൾ നല്ല രീതിയിൽ സജ്ജീകരിക്കുന്നു. സംഘടന രംഗത്ത് അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനങ്ങളും കമ്മറ്റികൾ യഥാസമയം കൂടുവാനും സംസ്ഥാന നേതൃത്വം ആവിഷ്‌കരിക്കുന്ന പരിപാടികൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും സംവിധാന മാവിഷ്‌കരിച്ചു.. പാർട്ടി ഓഫീസുകളിൽ കൃത്യമായ രജിസ്റ്ററുകൾ, ഫയലിംഗ് സംവിധാനം തുടങ്ങിയ വ നടപ്പിലാക്കാനും എല്ലാ ഓഫീസുകൾക്കും ഏകീകൃത ബോർഡുകൾ സ്ഥാപിക്കുന്നതും നടന്നു വരുന്നു.

സമര പരിപാടികളുടെ ഭാഗമായി കർഷക സമരത്തിനുള്ള ഐക്യദാർഢ്യം, ലക്ഷദ്വീപ് നിവാസികൾക്കുള്ള ഐക്യദാർഢ്യം, ഇന്ധനവില വർദ്ധനവിനെതിരെ ഗൃഹസദസ്സുകൾ എൻ.സി.പി. സ്ഥാപകദിനാചരണം, ഇന്ധന വിലക്കൊള്ളക്കെതിരേ പെട്രോൾ പമ്പുകൾക്കു മുമ്പിൽ രണ്ടാം ഘട്ട പ്രതിഷേധ സമരം എന്നിവ എൻസിപി സംസ്ഥാന വ്യാപകമായി വിജയകരമായി സംഘടിപ്പിച്ചിരുന്നു. ജൂൺ 27 ന് എ സി ഷൺമുഖദാസ് അനുസ്മരണം നല്ല രീതിയിൽ സംസ്ഥാന ത്തുടനീളം സംഘടിപ്പിച്ചു.


വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി നേതാക്കളും പ്രവർത്തകരും സംസ്ഥാന വ്യാപകമായി എൻസിപി യിൽ ചേർന്നുകൊണ്ടിരിക്കുന്നു. എല്ലാ പോഷക സംഘടനകളും ജില്ലാ ബ്ലോക്ക് കമ്മറ്റികളും മണ്ഡലം കമറ്റികളും പ്രവർത്തനരംഗത്ത് സജീവമാകുന്നു. എൻസിപി യുടെ പ്രവർത്തനങ്ങൾ താഴെതട്ടിലേക്ക് എത്തിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ ജില്ലാകമ്മറ്റി മീറ്റിങ്ങുകൾ നിയോജക മണ്ഡലം , മണ്ഡലം കമറ്റികളിലും നടപ്പാക്കി വരുന്നു.

എൻ.സി.പി. സംസ്ഥാന ഭാരവാഹികളുടെ യോഗം പത്തിന കർമ പരിപാടിയും പെരുമാറ്റച്ചട്ടവും അംഗീകരിച്ച് പ്രഖ്യാപിച്ചു.

എൻ.സി.പി.യുടെ ‘പത്തിനകർമ പരിപാടി ‘ സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി. ചാക്കോ ജൂലൈ മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. 140 നിയോജക മണ്ഡലങ്ങളിലും എൻ.സി.പി ഓഫീസുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. 14 ജില്ലാ ഓഫീസുകളും നവീകരിച്ച് ആധുനികവൽക്കരിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചു. സംഘടനാ പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരാൻ യോഗത്തിൽ തീരുമാനമായി, നിയോജക മണ്ഡലം – ജില്ലാ – നേതാക്കൾക്ക് പരിശീലന – നേതൃത്വ ക്യാ മ്പുകൾ നടത്തും. സംസ്ഥാന നേതാക്കൾക്കായി ഏകദിന പരിശീലന ക്യാംപ് സംഘടിപ്പിക്കും.

ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ ഇനി പാർട്ടി അംഗത്വം അനുവദിക്കില്ലെന്നു തീരുമാനിച്ചു. എൻ.സി.പി അംഗത്വത്തിനായി വലിയ തോതിലുള്ള ആവശ്യം പരിഗണിച്ച് , ഡിജിറ്റൽ മെമ്പർഷിപ്പ് സംവിധാനം ഉടൻ സജീകരിക്കാൻ തീരുമാനമായി. സ്ത്രീധനം വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും അംഗത്വമില്ലന്നും, ആരോഗ്യ – പരിസ്ഥിതി സംരക്ഷണ -ഊർജ്ജ സംരക്ഷണ മേഖലകളിൽ സജീവ പ്രവർത്തനം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.നിയോജക മണ്ഡലങ്ങളിൽ പുരുഷ – വനിതാ സ്വാശ്രയ സംഘങ്ങൾക്കു രൂപം കൊടുക്കുന്നതിനും, പ്രതിമാസ വിലയിരുത്തലും, ഓരോ നൂറു ദിവസം കൂടുമ്പോഴും സമഗ്ര അവലോകനവു നടത്താനും ഇതുവഴി തീരുമാനമായിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തിൽ തിരുവനന്തപുരത്തു ചേർന്ന ഭാരവാഹികളുടെ യോഗം എൻ.സി.പി സംഘടനാ പെരുമാറ്റച്ചട്ട ത്തിന് അംഗീകാരം നൽകി. സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജനാണ് പെരുമാറ്റച്ചട്ടം അവതരിപ്പിച്ചത്. രാഷ്ട്രീയേതര ക്രിമിനൽ കേസുകളിൽ പ്രതികളായി ശിക്ഷിക്കപ്പെട്ടവർക്ക് എൻ.സി.പി യിൽ അംഗത്വമുണ്ടായിരിക്കുകയല്ല. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് എൻ.സി.പി യിൽ അംഗത്വം നൽകുന്നതല്ല. സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്യുന്നവർക്ക് സംഘടനയിൽ അംഗത്വം നൽകുന്നതല്ല. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് അംഗത്വം നൽകുന്നതല്ല. സാമ്പത്തിക തട്ടിപ്പു കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് സംഘടനയിൽ അംഗത്വം ഉണ്ടായിരിക്കുകയില്ല. മയക്കുമരുന്നുൾപ്പെടെയുള്ള നിരോധിത വസ്തുക്കളുടെ വിൽപനയിലും ഉപയോഗത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗത്വം നൽകുന്നതല്ല. സ്ത്രീ പീഡനം, പോക്‌സോ കേസുകൾ എന്നിവയിൽ ഉൾപ്പെടുന്ന വർക്ക് എൻ.സി.പി യിൽ അംഗത്വമുണ്ടായിരിക്കുകയില്ലന്നും യോഗത്തിൽ തീരുമാനമായി.

ദേശീയ – മതേതര കാഴ്ചപ്പാടുള്ള , ബഹുജന പ്രസ്ഥാനമാക്കി വളർത്തിക്കൊണ്ട് എൻസിപിയെ കേരളത്തിലെ നിർണ്ണായക രാഷ്ട്രീയ ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുളള ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി.ചാക്കോ , മന്ത്രി ഏ.കെ. ശശീന്ദ്രൻ , ദേശീയ സെക്രട്ടറി ടി.പി. പീതാംമ്പരൻ ,എംഎൽഎ തോമസ് കെ തോമസ് തുടങ്ങിയവരെല്ലാം സംഘടനയുടെ മുന്നോട്ടുള്ള കുതിപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്.

കേരളത്തിലെ കോൺഗ്രസ്സിലുണ്ടായിരിക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ മനം മടുത്ത ധാരാളം കോൺഗ്രസ് പ്രവർത്തകർ എൻ.സി.പി.യിലേക്ക് കടന്നുവരുന്നുണ്ടെന്നതു യാഥാർത്ഥ്യമാണ്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രബല കക്ഷിയായി. ജനാധിപത്യവും മതേതരത്വവും ദേശീയതയും സൂക്ഷിക്കുന്ന പ്രസ്ഥാനമായി കേരളമാകെ പടരാനുളള നവീന ആശയങ്ങളുമായി എൻ.സി.പിയുടെ പടയോട്ടം തുടരുകയാണ്.

Top