സ്വന്തം ലേഖകൻ
കോട്ടയം: പ്രണയസാഫല്യത്തിനായി എല്ലാ ചൊവ്വഴ്ചയിലും നാഗമ്പടത്തെ സെന്റ് ആന്റണീസ് ദേവാലയത്തിൽ മെഴുകിതിരി കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ, കെവിന്റെയും നീനുവിന്റെയും മനസിൽ ഒന്നു മാത്രമായിരുന്നു പ്രാർത്ഥന- വീട്ടുകാരുടെ എതിർപ്പിനിടയിലും വിവാഹം മംഗളമായി നടക്കണം. വർഷങ്ങളോളം ഒന്നിച്ചു ജീവിക്കണം. വിവാഹം രജിസ്റ്റർ ചെയ്ത ശേഷം ഇരുവരും വെള്ളിയാഴ്ച നേരെ എത്തിയത് നാഗമ്പടത്തെ പള്ളിയിൽ പ്രാർത്ഥിക്കാനായിരുന്നു. പക്ഷേ, പിന്നീട് അവൾക്ക് അവനെ ജീവനോടെ കാണാനായില്ല.

പ്രണയത്തിന്റെ പേരിൽ ദുരഭിമാന കൊലപാതകത്തിനു ഇരയായ നട്ടാശ്ശേരി എസ്.എച്ച് മൗണ്ടിൽ കെവിൻ പി.ജോസഫിന്റെയും നീനുവിന്റെയും പ്രണയം ദുരന്ത പര്യവസായിയായത് എല്ലാ പ്രാർത്ഥനകളെയും വിഭലമാക്കിയാണ്. രണ്ടു വർഷം നീണ്ട പ്രണയത്തെപ്പറ്റി വീട്ടിലറിഞ്ഞപ്പോൾ ക്രൂരമായ മർദനമാണ് നീനുവിനു നേരിടേണ്ടി വന്നത്. ഒടുവിൽ മേയ് 24 നു അവൾ വീട് വിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. പുനലൂരിലെ വീട്ടിൽ നിന്നും അവൾ കെവിന്റെ അടുത്തെത്തി. കാര്യങ്ങൾ ധരിപ്പിച്ചു. ഇരുവരും നേരെ പോയത് ഏറ്റുമാനൂരിലെ ഒരു അഭിഭാഷകയുടെ അടുത്താണ്. ഇവിടെ എത്തിയ ശേഷം ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്നു കെവിൻ നീനുവിനെ തെള്ളകത്തെ ഒരു സ്വകാര്യ ഹോസ്റ്റലിലേയ്ക്കു മാറ്റി.

ഇതിനിടെ നീനുവിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് ചാക്കോ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. വിവാഹം രജിസ്റ്റർ ചെയ്ത രേഖകളൊന്നും കയ്യിലില്ലെങ്കിലും രജിസ്റ്റർ ചെയ്ത് ഒന്നിച്ചു ജീവിക്കാൻ പോകുകയാണെന്നു രണ്ടു പേരും പൊലീസ് സ്റ്റേഷനിൽ വച്ച് പ്രഖ്യാപിച്ചു. എന്നാൽ, ഇത് നാടകീയ രംഗങ്ങൾക്കാണ് സ്റ്റേഷനിൽ ഇടയാക്കിയത്. സ്റ്റേഷനുള്ളിൽ വച്ചു പോലും പിതാവ് ചാക്കോ നീനുവിനെ മർദിച്ചു. ഒടുവിൽ നാട്ടുകാരുടെയും, സ്‌റ്റേഷനിലുണ്ടായിരുന്ന ഡിവൈ.എഫ്.ഐ പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്നു നീനുവിനെ കെവിനൊപ്പം വിടാൻ ഒടുവിൽ പൊലീസ് തയ്യാറായി. എല്ലാം ശുഭമായി എന്നു ആശ്വസിച്ച നീനുവും കെവിനും സ്റ്റേഷനിൽ നിന്നും നേരെ എത്തയത് നാഗമ്പടത്തെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ്. ഇവിടെ എത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് ഇരുവരും നേരെ ഹോസ്റ്റലിലേയ്ക്കും വീട്ടിലേയ്ക്കും മടങ്ങി. പക്ഷേ, രണ്ടു ദിവസം കൂടി മാത്രമേ കെവിന് ആയുസുണ്ടായിരുന്നു. ഇവരുടെ പ്രണയം ആ മെഴുകുതിരി പോലെ എ്ന്നും തെളിഞ്ഞു നിൽക്കും..!


