കെവിൻ വധം: വീഴ്ച പറ്റിയ പൊലീസുകാർ സർവീസിൽ നിന്നു പുറത്താകും; പുറത്താകുക എസ്.ഐ ഷിബു അടക്കം നാലു പേർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ എം.എസ് ഷിബു അടക്കം നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിട്ടേക്കും. എസ്.ഐ എം.എസ് ഷിബു, നൈറ്റ് പട്രോളിംഗിന്റെ ചുമതലയുണ്ടായിരുന്ന എ.എസ്.ഐ ടി.എം ബിജു, ജിഡിചാർജ് എ.എസ്.ഐ സണ്ണിമോൻ, ഡ്രൈവർ സി.പി.ഒ അജയകുമാർ എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചു വിടുന്നതിനു പൊലീസ് നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ വീഴ്ച അന്വേഷിച്ച ഐജി വിജയ് സാഖറയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തുടർ നടപടികളിലേയ്ക്കു കടക്കുന്നത്.
കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗാന്ധിനഗർ എസ്.ഐ അടക്കം നാലു പൊലീസുകാർക്കുണ്ടായ വീഴ്ചയാണ് സർക്കാരിനെ വലിയ നാണക്കേടിലേയ്ക്കു തള്ളിയിട്ടതെന്നാണ് ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവത്തിൽ ഡിവൈ.എസ്.പിക്കും, എസ്.പിക്കും മേൽനോട്ടത്തിലും വീഴ്ച വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ രണ്ടു പേർക്കുമെതിരെ വകുപ്പ് തല നടപടികളുമുണ്ടാകും. എന്നാൽ, സംഭവത്തിൽ പ്രതികൾക്കൊപ്പം നിൽക്കുകയും, ഇവർക്കു അനുകൂലമായ നിലപാട് സ്വീകരിക്കുകയും, അറിയാതെയെങ്കിലും കൊലപാതകത്തിനു വേണ്ട അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കുറ്റം. ഈ സാഹചര്യത്തിലാണ് ഇവരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നതിനു വേണ്ടി നടപടികൾ പൊലീസ് സംഘം സ്വീകരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐ.ജിയുടെ റിപ്പോർട്ടിലെപരാമർശം ഇങ്ങനെ

ഗാന്ധിനഗർ എസ്.ഐ എം.എസ് ഷിബു ഏഴു വീഴ്ചകളാണ് വരുത്തിയിരിക്കുന്നത്. ആ വിഴ്ചകൾ ഇങ്ങനെ

1. കേസിൽ ആദ്യം പരാതിയുമായി സമീപിച്ച നീനുവിന്റെ വീട്ടുകാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. പ്രായപൂർത്തിയായ പെൺകുട്ടിയായിട്ടും നീനുവിനെ സ്വന്തം ഇഷ്ടപ്രകാരം വിടാൻ തയ്യാറായില്ല.
2. നീനുവിന്റെ പിതാവ് കുട്ടിയെ സ്റ്റേഷനുള്ളിൽ വച്ച് മർദിച്ചിട്ടും ഇത് തടയാൻ നടപടിയെടുത്തില്ല.
3. രാത്രിയിലുണ്ടായ അക്രമ സംഭവത്തെപ്പറ്റി വിവരം ലഭിച്ചിട്ടും ഇത് തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചില്ല.
4. സംഭവത്തെപ്പറ്റി ഉന്നത ഉദ്യോഗസ്ഥരെ കൃത്യസമയത്ത് ധരിപ്പിച്ചില്ല.
5. പ്രതികളെപ്പറ്റി കൃത്യമായ ധാരണയുണ്ടായിട്ടും, ഇവർ കെവിനെ തട്ടിക്കൊണ്ടു പോയ വാഹനത്തിൽ സ്‌റ്റേഷനിൽ എത്തിയെങ്കിലും, പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ എസ്.ഐ ഷിബു തയ്യാറായില്ല.
6. സ്‌റ്റേഷനിൽ പരാതിക്കാർ നേരിട്ട് എത്തിയിട്ടും സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല.
7. പരാതിയുമായി ചെന്ന പെൺകുട്ടിയോട് മുഖ്യമന്ത്രിയുടെ സുരക്ഷയെന്ന പേരിൽ മോശമായി പെരുമാറി.

പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം ബിജു, പ്രതികൾക്കു രക്ഷപെടാൻ വേണ്ട സഹായം ചെയ്തുകൊടുത്തതായാണ് ഐ.ജിയുടെ റിപ്പോർട്ട്. സിവിൽ പൊലീസ് ഓഫിസർ അജയകുമാർ ഇതിനു വേണ്ട ഒത്താശചെയ്ത് കൂടെ നിൽക്കുകയും ചെയ്തു. കേസിൽ നിലവിൽ സസ്‌പെൻഷനിലുള്ള ജിഡി ചാർജ് സണ്ണിമോനെതിരെയും മേൽനോട്ടത്തിൽ വീഴ്ചവരുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Top