ചിക്കന്‍ മസാലയും ദാല്‍ മക്കാനിയും വേണമെന്ന് കൊഹ്‌ലിപ്പട; ഉണ്ടാക്കാനറിയില്ലെന്ന് പാചകക്കാരന്‍

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 ക്ക് എത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യപ്പെട്ട ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ക്രിക്കറ്റില്‍ ഫിറ്റ്‌നെസിന് ഏറെ പ്രാധാന്യമുള്ളതിനാല്‍ കളിക്കാര്‍ക്ക് ഭക്ഷണ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ട ഭക്ഷണം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ലഭിച്ചില്ലെന്നതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ചിക്കന്‍ റെസാലയും ദാല്‍ മക്കാനിയുമടക്കമുള്ള ഇന്ത്യന്‍ ഭക്ഷണങ്ങളാണ് ടീമംഗങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ പ്രാദേശിക പാചകസംഘം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ ഭക്ഷണമൊന്നും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ഭക്ഷണമൊന്നുമുണ്ടാക്കാന്‍ അറിയില്ലെന്നാണ് പാചകക്കാരന്‍ അറിയിച്ചത്. ഒരു ദേശീയ മാധ്യമത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് മറ്റൊരു പാചകസംഘത്തെ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഗീറ്റ് റെസ്റ്റോറന്റാണ് ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക ഭക്ഷണത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അതൃപ്തി അറിയിച്ചതിനാല്‍ തങ്ങളാണ് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതെന്ന് റെസ്‌റ്റോറന്റ് അധികൃതര്‍ വ്യക്തമാക്കി.

Top