ജോളി കൊടും ക്രൂരയായ കൊലയാളി !!പിഞ്ചുകുഞ്ഞിനെ വരെ കൊലപ്പെടുത്തിയത് സയസൈഡ് ഉപയോഗിച്ച് !..

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ മുഖ്യപ്രതി ജോളി കുറ്റസമ്മതം നടത്തിയെന്ന് പോലീസ്. സയസൈഡ് ഉപയോഗിച്ചാണ് നാല് പേരെയും ജോളി കൊലപ്പെടുത്തിയത്. എല്ലാ കൊലപാതകങ്ങൾക്കും പിന്നിൽ സ്വത്ത് കൈക്കലാക്കുക എന്ന ലക്ഷ്യം മാത്രമല്ലായിരുന്നുവെന്നും കോഴിക്കോട് റൂറൽ എസ്പി കെജി സൈമൺ വ്യക്തമാക്കി. ജോളിയുടെ മുൻ ഭർത്താവ് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് മരണങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യപ്രതിയായ ജോളി ജോസഫിനെ കൂടാതെ ഇവർക്ക് സയനൈഡ് എത്തിച്ച് നൽകിയ സുഹൃത്ത് എംഎസ് മാത്യു, ഇയാൾക്ക് സയനൈഡ് കൈമാറിയ പ്രജി കുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ജോളിയുടെ കുടുംബ സുഹൃത്തായിരുന്നു എംഎസ് മാത്യു. ഇയാളുമായി ജോളിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ജോളി കൂടുതൽ പേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എസ്പി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് മാസം മുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ചില ദുരൂഹതകൾ തോന്നുകയായിരുന്നു. 2014ൽ റോയ് ജോസിന്റെ മരണത്തോടെയാണ് കേസ് ആദ്യമായി പോലീസിന് മുമ്പിലെത്തുന്നത്. മറ്റ് അസ്വഭാവികതകള്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ റോയിയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് കൂടുതൽ പരിശോധിച്ചപ്പോഴാണ് സയനൈഡ് ഉള്ളിൽ ചെന്നാണ് മരണമെന്നത് ശ്രദ്ധയിൽപ്പെട്ടത്. ആ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താതെയാണ് അന്ന് കേസ് അവസാനിപ്പിച്ചത്. കുടുംബത്തിൽ നടന്ന എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

താൻ കോഴിക്കോട് എൻഐടിയിലെ പ്രൊഫസർ ആയിരുന്നുവെന്നാണ് ഇവർ നാട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു. എൻഐടിയുടെ വ്യാജ ഐഡി കാർഡ് ഉപയോഗിച്ചായിരുന്നു ഇവരുടെ കറക്കം. സയസൈഡ് ഉള്ളിൽ ചെന്നാണ് റോയി മരിച്ചതെന്ന് അറിയാമായിരുന്നിട്ടും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ജോളി പ്രചരിപ്പിച്ചത്. പുനരന്വേഷണത്തിന്റെ ഭാഗമായി രണ്ട് മാസത്തിനിടയിൽ ഇരുന്നൂറോളം പേരെയാണ് ചോദ്യം ചെയ്തത്. മൊഴികളിലെ വൈരുദ്ധ്യം ജോളിക്ക് കുരുക്കാകുകയായിരുന്നു.

വീട്ടുഭരണം ഏറ്റെടുക്കാനായാണ് ഭർതൃമാതാവായ അന്നമ്മയെ ജോളി കൊലപ്പെടുത്തുന്നത്. കൂടുതൽ കുടുംബ സ്വത്ത് നൽകില്ലെന്ന് ഭർതൃപിതാവ് ടോം ജോസഫ് വ്യക്തമാക്കിയതോടെ ജോളി അടുത്ത കൊലപാതകവും നടത്തി. വെളിപ്പെടുത്താൻ സാധിക്കാത്ത ചില കാരണങ്ങളും ടോം ജോസഫിന്റെ കൊലപാതകത്തിന് കാരണമായെന്ന് എസ്പി വ്യക്തമാക്കി. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കാരണമാണ് ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തുന്നത്.

Top