സ്വന്തം ലേഖകൻ
കോട്ടയം: സുന്ദരിയായ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പ്രവാസി മലയാളിയും സുന്ദരിയുമായ യുവതിയ്‌ക്കൊപ്പം ഒളിച്ചോടിയത് ബസേലിയസ് കോളേജിലെ പ്രഫസറും കോട്ടയത്തെ പ്രമുഖ കുടുംബാംഗവുമായ യുവാവ്. ബസേലിയസ് കോളേജിലെ സംസ്‌കൃതം പ്രഫസറും മിടുക്കനുമായ ശരത് പി.നാഥിനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്നു കാട്ടി ഭാര്യ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം സ്വദേശിയും പ്രവാസി മലയാളിയുടെ ഭാര്യയുമായ യുവതിക്കൊപ്പം ശരത് ഒളിച്ചോടിയതാണെന്നു കണ്ടെത്തിയത്.
ഇരുവരും തമിഴ്നാട്ടിലേയ്ക്കു കടന്നതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന.
ബസേലിയസ് കോളേജിലെ സംസ്‌കൃതം അധ്യാപകനായ ശരത് പ്രായത്തിലും കവിഞ്ഞ പക്വത പുലർത്തിയിരുന്നതായാണ് സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും പൊലീസിനു മൊഴി നൽകിയത്. ഇദ്ദേഹത്തിന്റെ പിതാവ് ബസേലിയസ് കോളേജിലെ മുൻ പ്രഫസറും നിരവധി ഹിന്ദു സംഘടനകളുടെ നേതാവുമാണ്. ബ്രാഹ്മണ കുടുംബാംഗമായ ശരത്തിനു സംസ്‌കൃതത്തിൽ അഗാധമായ പാണ്ഡിത്യവുമുണ്ട്. അതുകൊണ്ടു തന്നെ തിരുനക്കര സ്വാമിയാർ മഠത്തിൽ വിദ്യാർത്ഥികൾക്ക് സംസ്‌കൃത ക്ലാസെടുത്തിരുന്നതും ശരത്തായിരുന്നു. ഇത്തരത്തിലുള്ള ശരത് എങ്ങിനെ ഇത്തരം ഒരു സംഭവത്തിൽ ഉൾപ്പെട്ടു എന്നതാണ് ആർക്കും ഉൾക്കൊള്ളാനാവാത്തത്.
പത്തനംതിട്ടയിൽ ഒരു സ്വകാര്യ ചടങ്ങിൽ വച്ചാണ് ലത്തീൻ സഭാംഗമായ യുവതിയുമായി ശരത് അടുക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇരുവരും പിന്നീട് ഫെയ്സ്ബുക്കിലൂടെ അടുത്തു. വിദേശത്ത് ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് കഴിഞ്ഞ മൂന്നു വർഷമായി നാട്ടിലെത്തിയിട്ടേയില്ല. ഈ സാഹചര്യത്തിലാണ് യുവതിയും ശരത്തും തമ്മിൽ കൂടുതൽ അടുക്കുന്നത്. ഇതേ തുടർന്നു ഇരുവരും തമ്മിൽ വാട്സ്അപ്പിലും, ഫെയ്സ്ബുക്കിലും സ്ഥിരമായി ചാറ്റിംഗും തുടങ്ങി. ഇരുവരെയും കാണാതായത് ഒരേ സമയത്തു തന്നെയാണെന്നു ബന്ധുക്കൾ നൽകിയ പരാതിയും, ഇരുവരുടെയും ഫോൺ നമ്പരുകളും പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോൺ നമ്പരുകൾ തമ്മിൽ പ്രതിദിനം നൂറിലേറെ തവണ വിളിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്സ്അപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേയ്ക്കു പൊലീസ് സംഘം തിരിച്ചിട്ടുണ്ട്.
കോട്ടയം ഈസ്റ്റ് പൊലീസ് ശരത്തിനായും, തേവര പൊലീസ് യുവതിയ്ക്കായും അന്വേഷണം നടത്തുന്നുണ്ട്. രണ്ടു പേരെയും കഴിഞ്ഞ ദിവസം അടിമാലിയിൽ കണ്ടെത്തിയിരുന്നു. തുടർന്നു പൊലീസ് സംഘം പരിശോധന നടത്തി ഇരുവരെയും ഒന്നിച്ച് കണ്ടെത്തി. രണ്ടു പേരോടും അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവിടെ നിന്നും ഇരുവരും തന്ത്രപരമായി മുങ്ങുകയായിരുന്നു. തുടർന്നു രണ്ടു പേരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫുമാണ്. ഇതോടെയാണ് ഇരുവരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.