കെവിന്‍ വധം: നീനുവിന്‍റെ സഹോദരനടക്കം പത്തുപേര്‍ കുറ്റക്കാര്‍; ശിക്ഷ മറ്റന്നാള്‍

കെവിൻ വധക്കേസില്‍ സുപ്രധാനവിധിയുമായി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസില്‍ നീനുവിന്‍റെ സഹോദരനടക്കം പത്ത് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയാണെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്കുള്ള ശിക്ഷാവിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.

ഷാനു ചാക്കോ, നിയാസ് മോരൻ, ഇഷാൻ ഇസ്മയിൽ,റിയാസ്, മനു, ഷിഫിൻ, നിഷാദ്, ഫസിൽ, എന്നിവരെയാണ് കേസില്‍ പ്രധാന പ്രതികളായി കോടതി കണ്ടെത്തിയത്. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാല് പ്രതികളെ കോടതി വെറുതേ വിട്ടു. കേസില്‍ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയാണ് കെവിൻ വധക്കേസ്. നിയാസ് തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കെവിൻ പറഞ്ഞിരുന്നുവെന്ന നീനുവിന്‍റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. എന്നാല്‍ ചാക്കോ ജോണിനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ചാക്കോയ്ക്ക് എതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്.

കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നതിൽ പ്രതികള്‍ 10 പേരും നേരിട്ട് പങ്കു വഹിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. നിയാസാണ് കെവിനെ തട്ടിക്കൊണ്ട് പോകാൻ ആസൂത്രണം നടത്തിയത്. ചാക്കോ ജോൺ അടക്കം നാല് പ്രതികളെ കോടതി വെറുതേ വിട്ടു. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോൺ , പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്.

ക്രിസ്ത്യന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന് നീനുവിന്‍റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശവും ഫോണ്‍ സംഭാഷണവുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രധാന തെളിവായി സമര്‍പ്പിച്ചത്. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛൻ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാനാകില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

അതേസമയം, നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോണ്‍ കുറ്റക്കാരന്‍ തന്നെയാണെന്ന് കെവിന്‍റെ അച്ഛന്‍ പ്രതികരിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചാക്കോ ജോണ്‍ ഫോണില്‍ വിളിച്ചതും മറ്റ് തെളിവുകളും എല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഇത് ദുരഭിമാനക്കൊലയായി കണക്കാക്കി. പക്ഷേ നാല് പേരെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെതിരെ കോടതിയെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാക്കോയെ ശിക്ഷക്കാതിരുന്നാല്‍ അതാണ് ഏറ്റവും വിഷമമുള്ള കാര്യം. അയാളാണ് ഈ കേസിലെ പ്രധാന പ്രതിയെന്നും അദ്ദേഹം പറഞ്ഞു.

2019 ഏപ്രില്‍ 24 ന് വിചാരണ ആരംഭിച്ച കേസിൽ 2019 ജൂലൈ 30 നാണ് വിചാരണ പൂർത്തിയായത്. കേസിന്‍റെ ഭാഗമായി 113 സാക്ഷികളെ വിസ്തരിച്ചു. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.

തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ മരിച്ച നിലയില്‍ കെവിനെ കണ്ടെത്തുകയായിരുന്നു. 2018 മേയ് 28നായിരുന്നു സംഭവം.

Top