വഞ്ചകനായ മാണിയും മകനുമായും ഇനി ഒരു ബന്ധവും വേണ്ട; കോട്ടയം ഡിസിസിയുടെ പ്രമേയം കെപിസിസി അംഗീകരിച്ചു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിനെതിരെ ശക്തമായ നിലപാടുമായി കോട്ടയം ഡിസിസി. കോട്ടയം ഡിസിസിയുടെ നിലപാടിനെ പിന്തുണച്ച് കെപിസിസിയും രംഗത്തെത്തിയതോടെ മാണികോണ്‍ഗ്രസുമായുള്ള കോണ്‍ഗ്രസ് ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു.

കെ.എം. മാണിയുമായി ഇനി ഒരു ബന്ധവും വേണ്ടെന്ന നിലപാട് അംഗീകരിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതിയും. ഇക്കാര്യത്തില്‍ കോട്ടയം ഡിസിസി പാസാക്കിയ പ്രമേയം രാഷ്ട്രീയകാര്യ സമിതി യോഗം അംഗീകരിച്ചു. മാണിയെ യുഡിഎഫിലേക്കു തിരിച്ചുകൊണ്ടുവരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെ ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗമാണ് നിലപാട് കടുപ്പിച്ച് തീരുമാനം എടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൂട്ടുകൂടിയ കെ.എം. മാണിയുടെ നടപടി കൊടിയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞു. മാണി യുഡിഎഫ് വിട്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫുമായി മാത്രം സഹകരിക്കുമെന്നായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനം. ഇതാണു ലംഘിക്കപ്പെട്ടത്. വഞ്ചനയ്ക്കു നേതൃത്വം നല്കിയത് മാണിയുടെ മകന്‍ ജോസ് കെ. മാണിയാണ്. കെ.എം. മാണി ഇതിന് അനുമതി നല്കി. മാണിക്കെതിരായ സമീപനം യുഡിഎഫ് യോഗത്തിലും ചര്‍ച്ച ചെയ്യുമെന്ന് ഹസന്‍ വ്യക്തമാക്കി.

മാണിക്കെതിരായ ബാര്‍കോഴ ആരോപണമാണ് യുഡിഎഫിനെതിരേ സി.പി.എം ഉയര്‍ത്തിയ ഏറ്റവും വലിയ ആരോപണം. ബജറ്റ് വിറ്റ മാണി, നോട്ടെണ്ണുന്ന യന്ത്രം വീട്ടില്‍ സൂക്ഷിക്കുന്ന മാണി എന്നൊക്കെ ആരോപണം ഉന്നയിച്ചവരാണ് പിന്തുണ നല്കിയത്. കോട്ടയത്തെ സിപിഎമ്മിന്റെ നടപടി തീര്‍ത്തും അവസരവാദപരമാണ്. സി.പി.എം ബാന്ധവത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് അണികളില്‍നിന്നുതന്നെ മാണിക്കും മകനുമെതിരേ ശക്തമായ പ്രതിഷേധം അലയടിക്കുന്നതായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. മാണിയെ യുഡിഎഫില്‍ തിരിച്ചെടുക്കണമെന്നു പി.ജെ. കുര്യന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും ഹസന്‍ പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോട്ടയം ഡിസിസി പാസാക്കിയ പ്രമേയം കെപിസിസി രാഷ്ട്രീയകാര്യ സമിതിയും അംഗീകരിച്ചതോടെ മാണിയുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാണിക്കുവേണ്ടി പലപ്പോഴും കരുക്കള്‍ നീക്കിയിട്ടുള്ള ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നേതൃത്വം നല്കുന്ന എ ഗ്രൂപ്പുമാണ് ഇക്കാര്യത്തില്‍ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജോസഫ് വാഴയ്ക്കനും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത കോട്ടയം ഡിസിസി യോഗത്തിലാണ് പ്രമേയം പാസാക്കപ്പെട്ടത്. മാണിയുമായും മകന്‍ ജോസുമായും ഇനിയൊരു ബന്ധവും വേണ്ടെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാണിയെ വേണ്ടെന്നു കോണ്‍ഗ്രസ് തീരുമാനിട്ടില്ലെന്നാണു പി.ജെ. കുര്യന്‍ കോട്ടയതു പറഞ്ഞത്. മാണിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അഭിപ്രായങ്ങള്‍ വ്യക്തിപരം മാത്രമാണ്. മാണിയെ തിരിച്ചുകൊണ്ടുവരണമെന്നതാണ് തന്റെ അഭിപ്രായം. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ മാണിയുമായി ഒരു ബന്ധവും ഇനിയില്ലെന്നു പ്രഖ്യാപിച്ചിരിക്കേയാണ് പി.ജെ. കുര്യന്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്. കോട്ടയെ പ്രശ്നങ്ങള്‍ പ്രാദേശിക പ്രശ്നം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്തല ഇടപെടലുകളൊന്നും വേണ്ട. വിരലില്‍ ഒരു മുറിവ് ഉണ്ടായാല്‍ മരുന്നു തേയ്ക്കാറാണു പതിവ്, അല്ലാതെ വിരല്‍ ഒന്നാകെ മുറിച്ചു മാറ്റാറില്ലെന്നും പി.ജെ. കുര്യന്‍ പറഞ്ഞു.

Top